കോഴിക്കോട്: ഏകീകൃത സിവില്‍ നിയമത്തിനുവേണ്ടി രംഗത്തു വരേണ്ടത് സ്ത്രീ സമൂഹമാണെന്ന് റിട്ട. ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. എംജി സര്‍വകലാശാല മുന്‍ പ്രൊവൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ രചിച്ച യൂനിഫോം സിവില്‍കോഡ്-എ റിട്ടോറിക് ഓര് റിയാലിറ്റി എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്ത്യന്‍ സമൂഹത്തിലെ പെണ്മക്കളുടെ സ്വത്തവകാശം, വിവാഹനിയമ പരിഷ്കരണം എന്നിവയ്ക്കായി കോടതിയെ സമീപിച്ചത് മേരി റോയിയും സോണിയ സക്കറിയയുമായിരുന്നു. പാര്‍ലമെന്റും നിയമസഭയും കോടതിയും സ്വയം രംഗത്തുവരില്ലെന്നായപ്പോള് വനിതകള്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
മുത്തലാഖ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രധാന കോടതി വിധി ഉണ്ടായത് മുസ്ലിം സ്ത്രീ നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ്.
മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള കോടതി വിധിയില്‍ ജസ്റ്റിസ് കുര്യന് ജോസഫ് പറഞ്ഞത് ഇത് ശരീ അത്തില് ഉള്‍പ്പെടുന്നില്ല എന്നായിരുന്നു. ജസ്റ്റിസ് റോഹിംഗ്ടണ് നരിമാന് പറഞ്ഞത് ഇത് ഭരണഘടനയിലെ മൗലികാവകാശത്തിന് എതിരാണെന്നായിരുന്നു.
നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്ന നിയമം പാലിച്ചുകൊണ്ടായിരിക്കണം മത മതാനുഷ്ഠാനവും വിശ്വാസവും മത പ്രചാരണവും എന്ന് വിധിയില്‍ ചൂണ്ടിക്കാട്ടി. ഏകീകൃത സിവില്‍ നിയമം നടപ്പാക്കുമ്പോള്‍ വികാരമല്ല വിവേകമാണ് നയിക്കേണ്ടത്. സമൂഹത്തിലെ ഭൂരിഭാഗം വരുന്ന യാഥാസ്ഥിതികരെ ബോധ്യപ്പെടുത്താന്‍ ഉല്‍പ്പതിഷ്ണുക്കള്‍ക്ക് കഴിയണം.
ഭരണഘടനയില്‍ പ്രതിപാദിച്ച ഏകീകൃത സിവില്‍ നിയമം നടപ്പാക്കേണ്ടത് എല്ലാവരെയും ബോദ്ധ്യപ്പെടുത്തിക്കൊണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെയുഡബ്ലിയുജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അദ്ധ്യക്ഷത വഹിച്ചു. സിന്ധുസൂര്യകുമാര്‍ പുസ്തകം ഏറ്റുവാങ്ങി. അഡ്വ. പി.കെ. ഫിറോസ്, കെ.കെ. ഷാഹിന, അഡ്വ. പി. സതീദേവി, അഡ്വ. പി. കുല്‍സു, ഡോ. ഹരിപ്രിയ, എം.സി. വടകര, ടി.പി. സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: