വീല്‍ ചെയറിലിരുന്ന് പ്രപഞ്ചത്തിന്റെ മിടിപ്പും തുടിപ്പും തിരിച്ചറിഞ്ഞ മഹാപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ് (76) കാലഭേദങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങി. കേംബ്രിഡ്ജിലെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപപ്പെടുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് അഗാധമായ പഠനം നടത്തിയ ഹോക്കിങ് പ്രപഞ്ചരഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഏതാനും വര്‍ഷം മാത്രമേ ജീവിച്ചിരിക്കൂ എന്ന ഡോക്ടര്‍മാരുടെ പ്രവചനങ്ങളെ തള്ളി, അഞ്ചര പതിറ്റാണ്ട് ജീവിച്ച് വൈദ്യശാസ്ത്രത്തിനു പോലും അത്ഭുതമായ ഹോക്കിങ് സമയം, കാലം തുടങ്ങിയവയിലും അതിശയകരമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.
1942 ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഓക്സ്ഫഡില്‍ ജനനം. 59ല്‍ ശാസ്ത്ര പഠനത്തിന് ഓക്സ്ഫഡ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കും മുന്‍പ് 1963ല്‍ മോട്ടോര്‍ ന്യൂറോണ്‍ എന്ന അത്യപൂര്‍വ്വ രോഗം പിടിപെട്ടു. തലച്ചോറിലെയും നട്ടെല്ലിലെയും നാഡീഞരമ്പുകള്‍ ദുര്‍ബലമായി; ഒടുവില്‍ പൂര്‍ണ്ണമായും ചലനമറ്റുപോകുന്ന, ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന മാരക രോഗം. ഏതാനും വര്‍ഷങ്ങള്‍ കൂടി മാത്രമേ ആയുസുള്ളുവെന്നാണ് അന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ ആ നിഗമനങ്ങളെ അല്പായുസാക്കി മനുഷ്യരാശിക്കുവേണ്ടി അദ്ദേഹം ജീവിച്ചു 55 വര്‍ഷം കൂടി. ചലനശേഷി നഷ്ടപ്പെട്ട് നാഡീഞരമ്പുകള്‍ ദുര്‍ബലമായി നിറയൗവനത്തില്‍ തന്നെ വീല്‍ചെയറിലായെങ്കിലും ആ മനസും ചിന്തയും ഈ സൗരയൂഥമാകെ പാറിപ്പറന്നു. പുതിയ പുതിയ സിദ്ധാന്തങ്ങള്‍ പിറന്നു, കണ്ടെത്തലുകള്‍ ജനിച്ചു.
സംസാരിക്കാന്‍ കഴിയാതായ അദ്ദേഹം വോയിസ് സിന്തസൈസറിന്റെ സഹായത്തോടെയാണ് സംസാരിച്ചത്. എഴുത്തുകളിലൂടെയാണ് സംവദിച്ചത്. പ്രപഞ്ചത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ക്കു വേണ്ടി, കുറിപ്പുകള്‍ക്കു വേണ്ടി ലോകം ആകാംക്ഷയോടെ കാത്തിരുന്നു. അതിനാല്‍ അദ്ദേഹം എഴുതിയ എന്തും ചൂടപ്പം പോലെ വിറ്റുപോയി, ആ സിദ്ധാന്തങ്ങളും കണ്ടുപിടിത്തങ്ങളും ലോകമെങ്ങും ചൂടേറിയ ചര്‍ച്ചകളായി. വസ്തുതകളുടെ പിന്‍ബലമില്ലാത്ത വാദങ്ങളാണെന്നു പറഞ്ഞ് ചിലരെങ്കിലും എതിര്‍ത്തെങ്കിലും ലോകം അംഗീകരിച്ചു. സംശയം തോന്നിയാല്‍ സ്വന്തം സിദ്ധാന്തങ്ങളെ തള്ളിപ്പറയാന്‍ പോലും അദ്ദേഹം മടികാട്ടിയിരുന്നുമില്ല.
നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ തമോഗര്‍ത്തം (ബ്ലാക്ക് ഹോള്‍സ്) ഉണ്ടാകുമെന്നും അതില്‍ നിന്ന് വികിരണങ്ങള്‍ പുറത്തുവരുമെന്നുമുള്ള സിദ്ധാന്തമാണ് ശാസ്ത്രത്തിനുള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. ഹോക്കിങ് റേഡിയേഷന് എന്നാണ് ഇതിന്റെ പേര്.
79ല്‍ കേംബ്രിഡ്ജില്‍ ഗണിതശാസ്ത്രത്തില്‍ ലുക്കേഷ്യന്‍ പ്രൊഫസറായി. ഒരിക്കല്‍ സര് ഐസക് ന്യൂട്ടണ്‍ വഹിച്ച പദവി. 88ലാണ് വിഖ്യാതമായ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം രചിച്ചത്. ഒന്നനങ്ങാന്‍ പോലും പറ്റില്ലെങ്കിലും വീല്‍ ചെയറിലിരുന്ന് ലോകമെങ്ങും യാത്ര ചെയ്തു, ശാസ്ത്രക്കുറിപ്പുകള്‍ എഴുതിക്കൂട്ടി. നിരവധി അവാര്‍ഡുകളും ഡോക്ടറേറ്റുകളും സ്ഥാനമാനങ്ങളും അദ്ദേഹത്തെ തേടിയെത്തി. നൊബേല്‍ മാത്രം അകന്നു നിന്നു, അത് നൊബേലിന്റെ നഷ്ടം… മരണം വരെ സജീവമായിരുന്ന ആ മനസ് ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ യാത്രയായി- അനന്തമായ പ്രപഞ്ചത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങള്‍ തേടി….
പ്രതികരിക്കാൻ ഇവിടെ എഴുതുക: