കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും ചോദ്യം ചെയ്യാന്‍ പോലീസ് മടിക്കുന്നു. കേസെടുത്ത് മൂന്നുദിവസമായിട്ടും ഒന്നാംപ്രതിയായ കര്‍ദ്ദിനാളിനെ ചോദ്യം ചെയ്യാനുള്ള ഒരു നീക്കവും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
ഹൈക്കോടതി ഉത്തരവിട്ടിട്ടും കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ ആദ്യം പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കിട്ടിയശേഷമാണ് കേസെടുത്തത്. കേസെടുക്കുന്നത് വൈകിപ്പിച്ച പോലീസ് നടപടിയില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു. എന്നിട്ടും കര്‍ദ്ദിനാളിനെ ചോദ്യം ചെയ്യാന്‍ നടപടിയുണ്ടായിട്ടില്ല.
കേസെടുത്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഡിവിഷന് ബെഞ്ചിന്റെ നിലപാട് കൂടി അറിഞ്ഞശേഷമേ പോലീസ് നടപടിയെടുക്കൂ. ഇക്കാര്യം കേസെടുത്ത സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ സിഐ അനന്തലാലും സമ്മതിക്കുന്നുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിതെന്നാണ് പോലീസ് പറയുന്നത്.
കര്‍ദ്ദിനാളിനെതിരെ കേസെടുക്കാതിരിക്കാന്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയ ഇടത് സര്‍ക്കാര്‍ തന്നെയാണ് ചോദ്യം ചെയ്യലില്‍ നിന്നും പോലീസിനെ പിന്തിരിപ്പിക്കുന്നതെന്നാണ് ആരോപണം. സഭയുടെ പരമാധികാരിയായ കര്‍ദ്ദിനാളിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണിത്.
മാര്‍ച്ച് ആറിനാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. എന്നാല്‍, നിയമോപദേശം ലഭിച്ചതിനുശേഷം മാര്‍ച്ച് 12നാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്താല്‍ ഉടന്‍ ചോദ്യം ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍, കര്‍ദ്ദിനാളിന്റെ കാര്യത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് ഈ വ്യവസ്ഥ കാറ്റില്‍ പറത്തുകയാണ്.
കര്‍ദ്ദിനാളിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയ ചേര്‍ത്തല സ്വദേശിയും സഭാംഗവുമായ ഷൈന്വര്ഗ്ഗീസില് നിന്നും നേരത്തെ പോലീസ് മൊഴിയെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: