തൃശൂര്‍: തീവ്രപരിചരണ കേന്ദ്രങ്ങള്‍ ഇഷ്ടാനുസരണം പ്രഖ്യാപിക്കാനും ഫീസ് ഈടാക്കാനും ആശുപത്രി മാനേജ്മെന്റുകള്‍ക്ക് അവസരം നല്‍കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍. ഇത്തരം ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളും വിദഗ്ധ ജീവനക്കാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ടോയെന്നത് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പരിശോധിക്കണമെന്നും കമ്മീഷന് ഉത്തരവിട്ടു.
ആശുപത്രികളിലെ തീവ്രപരിചണ വിഭാഗം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി സോജന് ജോസ് നല്കിയ പരാതിയിലാണ് കമ്മീഷന് ഉത്തരവ്. തീവ്രപരിചരണ വിഭാഗങ്ങളിലെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കണം. ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതാരെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മാനുഷിക പരിഗണന ഐസിയുവിലെ രോഗികള്‍ക്ക് ഉറപ്പാക്കണം. സിസി ടിവിയില്ലാത്ത ഐസിയുവില്‍ ഒന്നിലധികം തവണ ബന്ധുക്കള്‍ക്ക് പ്രവേശനം നല്‍കണം, കമ്മീഷന് വ്യക്തമാക്കി.
തീവ്രപരിചണ വിഭാഗത്തിലെ രോഗികള്‍ മരിച്ചിട്ടും ചികിത്സ തുടര്‍ന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ യഥാസമയം വിട്ടുകൊടുക്കാത്ത മാനേജ്മെന്റുകള്‍ക്കെതിരെ നടപടിയുണ്ടാകണം. നാഷണല്‍ അക്രിഡിറ്റേഷന് ബ്യൂറോ ഓഫ് ഹോസ്പിറ്റല്‍സ് മാനദണ്ഡങ്ങള്‍ അനുസരിച്ചാവണം ആരോഗ്യ ഡയറക്ടറുടെ വിലയിരുത്തലെന്നും നിശ്ചിത ഇടവേളകളില്‍ നിരീക്ഷണം നടത്തണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: