ന്യൂദല്‍ഹി: ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അമേരിക്കയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിങ്ങ് ആന്റ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്റെ സഹായത്തോടെ ‘ഫോട്ടോ ഡിഎന്‍എ ഹാഷ് ടൂള്‍’ സാങ്കേതിക സംവിധാനം ഉപയോഗിക്കാന്‍ തീരുമാനമായി. കുട്ടികളെ ബലാല്‍സംഘം ചെയ്യുന്നതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത് വ്യാപകമായതോടെയാണ് ആഭ്യന്തരമന്ത്രാലയം പുതിയ നടപടി എടുത്തിരിക്കുന്നത്.
ഈ സാങ്കേതിക വിദ്യയിലൂടെ ചിത്രങ്ങളുടെയും വീഡിയോ ഓഡിയോ ക്ലിപ്പുകളുടെയും ഹാഷ് വാല്യു കണക്കാക്കി സമാന സ്വഭാവമുള്ള ദൃശ്യങ്ങളെ കണ്ടെത്താനാകും. പേരോ മറ്റ് വിവരങ്ങളോ രേഖപ്പെടുത്താതെ തന്നെ ആര്‍ക്കും ചൈല്‍ഡ് പോണോഗ്രഫിക്കെതിരെ പരാതി നല്കാവുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ രൂപീകരിച്ചതായും ആഭ്യന്തര വകുപ്പ് അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ്ങ് നെറ്റ് വര്‍ക്ക് ആന്‍ഡ് സിസ്റ്റവുമായി ബന്ധിപ്പിച്ചായിരിക്കും പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ രണ്ട് സംസ്ഥാനങ്ങളില്‍ പദ്ധതി വിജയം കണ്ടിട്ടുണ്ട്. ജൂണ്‍ മാസത്തോടെ മറ്റു സംസ്ഥാനങ്ങളിലും പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ഈ മാസം തന്നെ പുതിയ പദ്ധതികള്‍ക്കും രൂപം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: