ആലപ്പുഴ: ജില്ലയിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ ശുദ്ധജലവിതരണ സംവിധാനങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അമൃതപുരി അമൃതവിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ജപ്പാനിലെ വിവിധ യൂണിവേഴ്സിറ്റികളിലെ 71 വിദ്യാര്‍ത്ഥികളും പങ്കാളികളായി.
അമൃതാനന്ദമയീമഠം രാജ്യത്തു നടപ്പാക്കുന്ന ജീവാമൃതം ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായാണ് അമൃതപുരി ക്യാമ്പസ്സിലേയും ജപ്പാനിലെ 20 സര്‍വ്വകലാശാലകളിലേയും 200ല്‍ പരം വിദ്യാര്‍ത്ഥികള്‍ അണിനിരന്നത്. ജില്ലയിലെ പതിനൊന്ന് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പത്തു ദിവസങ്ങള്‍കൊണ്ട് 36 ജീവാമൃതം ശുദ്ധജലവിതരണ സംവിധാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ചു.
‘ലിവ് ഇന്‍ ലാബ്’ പരിപാടിയുടെ ഭാഗമായിട്ടാണു ജപ്പാന് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിയത്. അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാലയിലെ അദ്ധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് രൂപകല്പന ചെയ്തിട്ടുള്ള ജീവാമൃതം ജലശുദ്ധീകരണ സംവിധാനത്തില്‍ നാലു ഘട്ടങ്ങളിലൂടെ ചെളിവെള്ളം മുതല്‍ ഒരു മൈക്രോണ്‍ വരെയുള്ള ഖരപദാര്ത്ഥങ്ങളെല്ലാം നീക്കം ചെയ്ത് അള്‍ട്രാവയലറ്റ് വിദ്യയിലൂടെ അണുവിമുക്തമാക്കി 1,000, 2,000 ലിറ്റര്‍ ടാങ്കുകളില്‍ ശേഖരിക്കപ്പെടുന്ന പ്രക്രിയയാണ് നടപ്പാക്കുന്നത്.
ഗ്രാമത്തിലെ അഞ്ചു പേരടങ്ങുന്ന അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ഇത്തരം ഒരു ശുദ്ധജലവിതരണ സംവിധാനം കൊണ്ട് കഴിയുമെന്ന് പദ്ധതി മേധാവി ഡോ. മനീഷാ സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: