കണ്ണൂര്‍: ഇന്ത്യയിലെ ഗ്രാമീണ മേഖലയുടെ വികസനത്തിന് മുന്‍തൂക്കം നല്കുന്ന ഗവേഷണ പ്രവര്ത്ഥനങ്ങളാവണം നടപ്പുകാലത്തുണ്ടാകേണ്ടതെന്നു ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ എമിറേറ്റ്സ് പ്രൊഫസറും ഇന്ത്യയിലെ മുതിര്‍ന്ന ശാസ്ത്രകാരന്മാരില് ഒരാളുമായ പ്രൊഫ.എം.ആര്.എന്‍ മൂര്‍ത്തി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാല ബയോറ്റെക്നോളജി ആന്‍ഡ് മൈക്രോബയോളജി വിഭാഗവും മോളിക്കുലാര്‍ ബയോളജി വിഭാഗവും സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സും സംയുക്തമായി ബയോടെക്നോളജിയിലും മോളിക്കുലാര്‍ ബയോളജിയിലും നൂതന വികാസങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാറില്‍ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു ശാസ്ത്ര മേഖലകളിലെ ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുന്ന പരിഗണന ഒരിക്കലും കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കാറില്ല. ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകണം. ഇന്ത്യയിലെ വൈവിധ്യങ്ങളെ സംരക്ഷിക്കും വിധമാവണം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം ഇക്കാര്യത്തില്‍ വളരെ മുന്നോക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാലയുടെ താവക്കര ക്യാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ പ്രൊ. ടി. അശോകന് ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ നല്കുന്ന ഗ്രാന്റില്‍
വര്‍ദ്ധനയുണ്ടായത് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയിലെ ശാസ്ത്ര വിഭാഗങ്ങളുടെ ഡീന്‍ പ്രൊ. സി.സദാശിവന് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.വി.എ.വില്‍സണ്‍, ഡോ. സൂരജ്. എം.ബഷീര്‍, ഡോ.അനു അഗസ്റ്റിന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡോ.ജാക്സണ് ജെയിംസ്, ഡോ.രാജീവ് സുകുമാരാന്‍, പ്രൊ.എം.ചന്ദ്രശേഖരന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. കേരളത്തിലെയും പുറത്തെയും നിരവധി സര്‍വകലാശാലകളിലെ നൂറ്റമ്പതോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാര്‍ 16ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: