കണ്ണൂര്‍: ദേശീയ പാതാ ബൈപാസ് സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധസമരം നടത്തിയ വയല്‍ക്കിളി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഇരുനൂറ്റി അന്‍പതോളം ഏക്കര്‍ വയല്‍ പൂര്‍ണ്ണമായും മണ്ണിട്ട് നികത്തി കുപ്പം-കുറ്റികോകല് ദേശീയ പാതാ ബൈപാസ് നിര്‍മ്മാണത്തിനെതിരെ ഒന്നര വര്‍ഷത്തോളമായി പ്രദേശവാസികള്‍ സമരത്തിലാണ്. ഇന്നലെ രാവിലെ അധികൃതര്‍ സ്ഥലമളക്കാന്‍ എത്തിയതു മുതല്‍ തന്നെ ഭൂവുടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.~മണ്ണെണ്ണ ശരീരത്തിലൊഴിച്ച് ലാമ്പും കയ്യിലെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ സമരസമിതിക്കാരെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് പിന്മാറുകയായിരുന്നു. രാവിലെ ഒന്‍പത് മണിക്ക് തന്നെ സമരക്കാര്‍ പ്രതിഷേധവുമായി വയലിലെത്തിയിരുന്നു. ഉച്ചയോടെയാണ് ദേശീയപാത അധികൃതരും റവന്യു ഉദ്യോഗസ്ഥരും കീഴാറ്റൂരിലെത്തിയത്.
തുടര്‍ന്ന് സമരക്കാരുമായി പോലീസ് സമവായ ചര്‍ച്ച നടത്താനുള്ള നീക്കവും നടത്തി. ഇന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ അനുവദിക്കണമെന്നും നാളെ കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി ഉചിതമായ തീരുമാനമെടുക്കാമെന്ന നിര്‍ദ്ദേശം അധികൃതര്‍ മുന്നോട്ട് വെച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. നേരത്തെ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ലെന്നായിരുന്നു സമരക്കാരുടെ വാദം. സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
സിപിഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ വയല്‍ സംരക്ഷിക്കുന്നതിനായി പ്രദേശവാസികള്‍ നടത്തുന്ന സമരം പരാജയപ്പെടുത്താനായി തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് സിപിഎം, ഡിവൈഎഫ്ഐ സംഘം തമ്പടിച്ചിരുന്നു. പോലീസിനോടൊപ്പം ഈ സംഘവുമുണ്ടായിരുന്നെങ്കിലും സമരക്കാരെ പൂര്‍ണ്ണമായും അറസ്റ്റ് ചെയ്ത് നീക്കുന്നതുവരെ ഇവര്‍ മാറിനില്‍ക്കുകയായിരുന്നു. പോലീസ് സമരക്കാരെ അറസ്റ്റ് നീക്കിയ ഉടന്‍ വയലിലെത്തിയ സിപിഎം സംഘം സമരപ്പന്തലിന് തീയിട്ടു. പോലീസ് നോക്കി നില്‍ക്കെയാണ് സമരപ്പന്തലിന് തീയിട്ടതെങ്കിലും പന്തല്‍ പൂര്‍ണ്ണമായും കത്തി നശിക്കുന്നതുവരെ പോലീസ് അക്രമികളെ തടഞ്ഞില്ല. പിന്നീട് പന്തല്‍ കത്തിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് സിപിഎമ്മുകാരെ സ്ഥലത്ത് നിന്ന് മാറ്റിയതും തീയണയ്ക്കാനും പോലീസ് നീക്കം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: