ഇംഗ്ലണ്ടിലെ പത്രമായ ‘ദി എക്കണോമിസ്റ്റ്’ ആര്‍എസ്എസിനെക്കുറിച്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രകടിപ്പിച്ച ആശ്ചര്യം ഇന്നും നിലനില്ക്കുന്നു. 1976 ഡിസംബര്‍ പന്ത്രണ്ടിന് ഈ പത്രം ഇങ്ങനെ എഴുതി: ”വര്‍ഗസമരവും രക്തച്ചൊരിച്ചിലും നിരാകരിക്കുന്ന ലോകത്തെ ഒരേയൊരു ഇടതുപക്ഷേതര വിപ്ലവശക്തിയാണ് ഇന്ദിരാഗാന്ധി സര്‍ക്കാരിനെതിരെ ഒളിപ്രവര്‍ത്തനം നടത്തുന്നത്.”
1975-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊണ്ടുവന്ന അടിയന്തരാവസ്ഥയെ ധീരമായി ചെറുത്തുതോല്‍പ്പിച്ച ആര്‍എസ്എസിനെക്കുറിച്ച് ബ്രിട്ടീഷ് പത്രം ഇങ്ങനെ ആശ്ചര്യം പ്രകടിപ്പിച്ചതിന് കാരണമുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സര്‍സംഘചാലക് ബാലാസാഹേബ് ദേവറസ് അടക്കം 23,015 സ്വയംസേവകരെയാണ് ആഭ്യന്തരസുരക്ഷാ നിയമമായ ‘മിസ’ അനുസരിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ തടവിലടച്ചത്. അടിയന്തരാവസ്ഥയ്ക്കെതിരെ സത്യഗ്രഹം നടത്തി 44965 സ്വയംസേവകര്‍ അറസ്റ്റുവരിക്കുകയും ചെയ്തു. വെറും 9655 പേരാണ് മറ്റ് പാര്‍ട്ടികളില്‍നിന്ന് അറസ്റ്റുവരിച്ചത്.
1925-ല്‍ രൂപീകരിക്കപ്പെട്ടതിനുശേഷം രാജ്യവും ജനങ്ങളും വെല്ലുവിളി നേരിട്ട ഓരോ ഘട്ടത്തിലും സംഘടനാശേഷികൊണ്ടും സാഹസികതകൊണ്ടും, അനുകൂലിക്കുന്നവരേയും എതിര്‍ക്കുന്നവരേയും ആര്‍എസ്എസ് ഒരുപോലെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അയല്‍രാജ്യങ്ങളായ ചൈനയുമായും പാക്കിസ്ഥാനുമായും ഇന്ത്യ നടത്തിയ യുദ്ധങ്ങളില്‍ സൈന്യത്തിന് ആര്‍എസ്എസ് നല്കിയ പിന്തുണയും, കൊടിയ നാശം വിതച്ച വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഭൂകമ്പവും പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍, വിമാനാപകടംപോലുള്ള അത്യാഹിതങ്ങള്‍ എന്നിവയില്‍ ആയിരക്കണക്കിന് സ്വയംസേവകര്‍ ജീവന് പണയംവച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും മറ്റുള്ളവരെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്തു.
എല്ലാ കണ്ണുകളും കാതുകളും നാഗ്പൂരിലേക്ക് തിരിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്‍പത് മുതല്‍ 11 വരെ നടന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭയുടെ ഒരു പ്രഖ്യാപനവും മറ്റുള്ളവരെ അത്ഭുതപ്പെടുത്തുകയുണ്ടായി. നാഗാലാന്റ്, മിസോറാം, കശ്മീര്‍ താഴ്വര എന്നിവയൊഴിച്ചാല്‍ രാജ്യത്തെ 95 ശതമാനം ജില്ലകളിലും ആര്‍എസ്എസിന്റെ പ്രവര്‍ത്തനം എത്തിയിരിക്കുന്നു എന്നതാണത്. ആകാശവാണിയുടെ പ്രക്ഷേപണ പരിധിയില്‍പ്പോലും 92 ശതമാനം ജില്ലകളേയുള്ളൂ. വളര്‍ച്ചയുടെ ഗ്രാഫ് ഒരിക്കലും താഴാതെ ഇങ്ങനെയൊരു സംഘടന ലോകത്ത് വേറെയുണ്ടെന്ന് തോന്നുന്നില്ല.
വര്‍ഷംതോറും ചേരുന്ന അഖിലഭാരതീയ പ്രതിനിധിസഭ മൂന്നുവര്‍ഷം കൂടുമ്പോള്‍ നാഗ്പൂരിലാണ് നടക്കുക. ഇക്കഴിഞ്ഞ പ്രതിനിധിസഭയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2017-18 കാലയളവില്‍ നടന്ന ചില പരിപാടികളുടെ വിവരങ്ങള്‍ ആര്‍എസ്എസിന് എത്തിച്ചേരാന്‍ കഴിഞ്ഞ സംഘടനാപരമായ ഔന്നത്യം വിളിച്ചോതുന്നതാണ്. മധ്യപ്രദേശ് ഉള്‍പ്പെടുന്ന മഹാകോശല്‍ പ്രാന്തിലെ ഗോത്രവര്‍ഗ പ്രദേശമായ പതല്കോട്ടില് സംഘടിപ്പിക്കപ്പെട്ട രാഷ്ട്രശക്തി സമ്മേളനത്തില്‍ 900 ഗ്രാമങ്ങളില്‍നിന്ന് 13000-ലേറെ സ്ത്രീപുരുഷന്മാര് പങ്കെടുത്തു. രാജസ്ഥാനിലെ ചിേത്താറില് സംഘടിപ്പിച്ച സാമാജിക സമരസതാ സമ്മേളനത്തില്‍ 35 ജാതിവിഭാഗങ്ങളില്നിന്നായി 23000-ലേറെ പേര് പങ്കുകൊണ്ടു. ഹരിയാനയില്‍ നടത്തിയ ജൈവകൃഷിയെക്കുറിച്ചുള്ള ശില്പശാലയില് 1200 കര്‍ഷകരാണ് പങ്കെടുത്തത്. ഗോത്രവര്‍ഗ സമൂഹത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ത്രിപുരയില്‍ സംഘടിപ്പിച്ച ഹിന്ദു സമ്മേളനത്തില്‍ 2600 പേരും 800 പ്രവര്‍ത്തകരും പങ്കെടുക്കുകയുണ്ടായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനത്തിനിടെ കേരളത്തില്‍ നടന്ന പ്രവാസി സ്വയംസേവകരുടെ ശിബിരത്തില്‍ 4000-ലേറെ പേര് പങ്കെടുത്തു.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന ‘രാഷ്ട്രോദയ സ്വയംസേവക് സംഗമം’ സംഘാടന മികവിന്റെ അന്യാദൃശമായ പ്രകടനമായിരുന്നു. ഗണവേഷം (യൂണിഫോം) ധരിച്ച ഒന്നരലക്ഷം സ്വയംസേവകരാണ് ഇതില്‍ പങ്കെടുത്തത്. ഇവരില്‍ ഒരുലക്ഷം പേര് 40 വയസിന് താഴെയുള്ളവരും. 7649 ഗ്രാമങ്ങളില്‍നിന്നു വന്ന ഇവര്‍ക്കായി മതജാതി വേര്‍തിരിവില്ലാതെ മൂന്ന് ജില്ലകളിലെ മൂന്നുലക്ഷം കുടുംബങ്ങളില്‍നിന്ന് ആറ് ലക്ഷം ഭക്ഷണപ്പൊതികളാണ് ശേഖരിച്ചത്. (2010-ല്‍ കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച മഹാസാംഘിക്കില്‍ ഒരു ലക്ഷത്തോളം ഗണവേഷധാരികളായ സ്വയംസേവകര്‍ പങ്കെടുത്ത കാര്യം ഇവിടെ ഓര്‍ക്കാവുന്നതാണ്). അസമിന്റെ തലസ്ഥാനമായ ഗുവാഹതിയില്‍ നടന്ന ‘ഹിന്ദു സമാവേശി’ല്‍ 31000 ലേറെ സ്വയംസേവകരും 35000 സാധാരണ ജനങ്ങളും പങ്കെടുത്തു. ഗോത്രവിഭാഗങ്ങളില്പ്പെടുന്ന 75 പ്രമുഖരും, സംന്യാസിമാരും മതനേതാക്കളുമായി 65 പേരും ഈ പരിപാടിയില്‍ പങ്കെടുത്തത് രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലകളില്‍ ആര്‍എസ്എസിന് ആര്‍ജിക്കാന്‍ കഴിഞ്ഞ സ്വാധീനത്തിന് തെളിവാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശിനെ പ്രവര്‍ത്തനസൗകര്യത്തിനായി ആര്‍എസ്എസ് നാല് പ്രാന്തങ്ങളായി തിരിച്ചിരിക്കുന്നു. പശ്ചിമ ഉത്തര്‍പ്രദേശില്‍ വരുന്ന 14 ജില്ലകള്‍ ചേര്‍ന്ന മീററ്റ് പ്രാന്തില്നിന്നുതന്നെ ഒന്നരലക്ഷം ഗണവേഷധാരികളായ സ്വയംസേവകരെ പങ്കെടുപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, രാജ്യവ്യാപകമായി ദശലക്ഷക്കണക്കിന് സ്വയംസേവകരെ അണിനിരത്താന്‍ ആര്‍എസ്എസിന് കഴിയുമെന്നര്‍ത്ഥം. ഇന്ത്യന്‍ സായുധസേനകളുടെപോലും മൊത്തം അംഗസംഖ്യ 50 ലക്ഷത്തില്‍ താഴെയാണെന്ന് വരുമ്പോഴാണ് ആ മഹാശക്തിയുടെ പ്രാധാന്യം തിരിച്ചറിയുക.
ഈ പശ്ചാത്തലത്തില്‍ വേണം സര്‍സംഘചാലക് മോഹന്‍ ഭാഗവത് ബീഹാറിലെ മുസഫര്‍നഗറില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ പ്രസംഗം സൈന്യത്തെ ഇകഴ്ത്തിക്കാണിക്കുന്നതാണെന്ന് പറഞ്ഞ് ചിലര്‍ വിവാദമാക്കിയത് പരിശോധിക്കാന്‍. രാജ്യത്തിന്റെ സൈനികശേഷിയെ സ്വയംസേവകരുടെ കാര്യശേഷിയുമായി താരതമ്യം ചെയ്ത് അത് മികച്ചതാെണന്നു പറയുകയായിരുന്നില്ല സര്‍സംഘചാലക്. അടിയന്തര സാഹചര്യത്തില്‍ സൈന്യത്തിന്റെ ഭാഗമാവാന്‍ കഴിയുന്ന സാമര്‍ത്ഥ്യം സാധാരണ വ്യക്തികളെ അപേക്ഷിച്ച് ശാഖയിലെ അച്ചടക്കം ശീലിക്കുന്ന സ്വയംസേവകര്‍ക്ക് കൂടുതലുണ്ടെന്നാണ് സര്‍സംഘചാലക് പറഞ്ഞത്. ഇത് വിവാദമാക്കിയവര്‍ ആര്‍എസ്എസിനെ സംബന്ധിച്ച ചരിത്രസത്യങ്ങള്‍ മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്.
1948-ല്‍ പാക്കിസ്ഥാന് കശ്മീര്‍ ആക്രമിച്ചപ്പോള്‍ ചുരുങ്ങിയ ദിവസംകൊണ്ട് സൈന്യം ആര്‍എസ്എസ് പ്രവര്‍ത്തകരെ വന്‍തോതില്‍ പരിശീലിപ്പിച്ചെടുക്കുകയുണ്ടായി. 1962-ലെ ചൈനയുമായുള്ള യുദ്ധത്തില്‍ ആക്രമണനിരയിലും മറ്റ് കാര്യങ്ങളിലും സൈന്യത്തെ സ്വയംസേവകര്‍ സഹായിച്ചു. 1963-ലെ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആര്‍എസ്എസിനെ ക്ഷണിക്കാനിടയായ കാരണങ്ങളിലൊന്ന് ഇതായിരുന്നു. 1965-ല്‍ പാക്കിസ്ഥാനുമായുണ്ടായ 22 ദിവസം നീണ്ടുനിന്ന രണ്ടാമത്തെ യുദ്ധത്തിലും സ്വയംസേവകര്‍ സൈന്യത്തിന് പിന്തുണ നല്കി. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പല ഘട്ടങ്ങൡലും സൈന്യവും സ്വയംസേവകരും പരസ്പരവിശ്വാസത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഒന്നിലധികം പ്രമേയങ്ങള്‍ അംഗീകരിക്കുന്ന പതിവ് രീതിയില്‍നിന്ന് വ്യത്യസ്തമായി ഭാഷകളേയും ലിപികളേയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം മാത്രമാണ് ഇത്തവണത്തെ പ്രതിനിധിസഭ അംഗീകരിച്ചത്. ഭാഷകളുടെ ഈറ്റില്ലമാണ് ഇന്ത്യ. 1961-ലെ സെന്‍സസ് പ്രകാരം 1652 ഭാഷകളുണ്ട് ഇന്ത്യയില്‍. ഇതില്‍ 880 എണ്ണം സജീവമാണ്. 31 ഭാഷകള്‍ക്ക് ഔദ്യോഗിക പദവിയുള്ളപ്പോള്‍ 22 എണ്ണമാണ് ഭരണഘടന അംഗീകരിച്ചിട്ടുള്ളത്. ലോകത്ത് നശിച്ചുകൊണ്ടിരിക്കുന്ന ഭാഷകളില്‍ 10 ശതമാനം ഭാരതത്തിലേതാണെന്ന് ‘യുനെസ്കോ’ കണക്കാക്കുന്നു. 197 ഭാഷകള്‍ അപകടഭീഷണിയിലാണ്. 50 വര്‍ഷത്തിനിടെ 220 എണ്ണം മരിച്ചതായും വിലയിരുത്തപ്പെടുന്നു.
പ്രാഥമിക വിദ്യാഭ്യാസം രാജ്യം മുഴുവനും മാതൃഭാഷയിലോ മറ്റേതെങ്കിലും ഭാരതീയ ഭാഷയിലോ ആക്കുക. പ്രവേശനപരീക്ഷകളും മത്സരപരീക്ഷകളും ഭാരതീയ ഭാഷകളില്‍ നടത്തുക. സര്‍ക്കാരിന്റെയും കോടതികളുടെയും ്രപവര്‍ത്തനങ്ങള്‍ക്ക് ഭാരതീയ ഭാഷകള്‍ ഉപയോഗിക്കുക. സംഭാഷണങ്ങളിലും കുടുംബങ്ങളിലെ ദൈനംദിന വ്യവഹാരങ്ങളിലും മാതൃഭാഷയ്ക്ക് പ്രാമുഖ്യം നല്‍കുക. ഇന്ത്യയില്‍ പാരമ്പര്യമായിത്തന്നെ സാമൂഹ്യോദ്ഗ്രഥനത്തിന്റെ മാധ്യമമാണ് ഭാഷകള്‍. അതിനാല്‍ മാതൃഭാഷയെപ്പോലെ മറ്റ് ഭാഷകളേയും ബഹുമാനിക്കുക എന്നിങ്ങനെ ഭാവാത്മക നിര്‍ദ്ദേശങ്ങളാണ് ഭാഷാ സംരക്ഷണത്തിന് ആര്‍എസ്എസ് മുന്നോട്ടുവച്ചിട്ടുള്ളത്.
ആര്‍എസ്എസിനും പൊതുസമൂഹത്തിനുമിടയില്‍ തെറ്റിദ്ധാരണകളുടെ ഒരു മറ ചില മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് വലിച്ചിട്ടിരിക്കുകയാണ്. ഇതുകൊണ്ടുതന്നെ കാലാകാലങ്ങളില്‍ സംഘടന എടുക്കുന്ന ശക്തവും വ്യതിരിക്തവുമായ നിലപാടുകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തിരിച്ചറിയപ്പെടാതെ പോയിട്ടുണ്ട്. 1983-ല്‍ ഇരിങ്ങാലക്കുടയില്‍ നടന്ന ആര്‍എസ്എസ് ശിബിരത്തില്‍ മാര്ഗദര്ശനത്തിനെത്തിയ അന്നത്തെ സര്‍സംഘചാലക് ബാലാസാഹേബ് ദേവറസിന് സ്വയംസേവകരില്‍നിന്ന് ലഭിച്ച ചോദ്യങ്ങൡ ഒന്ന് ആന്ധ്രയില്‍ വര്‍ധിച്ചുവരുന്ന നക്സല്‍ അതിക്രമങ്ങളെക്കുറിച്ചായിരുന്നു. മറുപടിയായി, ഭൂവുടമകള്‍ അടിമവേല ചെയ്യിക്കുന്ന പട്ടിണിപ്പാവങ്ങളെ കന്നുകാലികള്‍ക്ക് പകരം കഴുത്തില്‍ നുകംവച്ച് ഉഴുവിക്കുന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ എന്ന മറുചോദ്യമുന്നയിച്ചത് ഈ ലേഖകന്‍ ഓര്‍ത്തുപോകുന്നു. നക്സലുകളുടെ ഹിംസയെ നിരാകരിക്കുമ്പോള്‍തന്നെ, അറുതിയില്ലാതെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ കണ്ണില്‍ചോരയില്ലാതെ ചൂഷണം ചെയ്യപ്പെടുന്നതില്‍നിന്ന് മുഖംതിരിക്കരുതെന്ന മുന്നറിയിപ്പും ബാലാസാഹേബിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു.തനിക്ക് പൈതൃകസ്വത്തായി കിട്ടിയ ഭൂമി പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തയാളായിരുന്നു ദേവറസ്ജി.
മീററ്റില്‍ ഒന്നര ലക്ഷത്തോളം ഗണവേഷധാരികളായ സ്വയംസേവകര്‍ പങ്കെടുത്ത പരിപാടി ലോകറെക്കോഡാണ്. 2025-ല്‍ ശതാബ്ദിയിലെത്തുന്ന ആര്‍എസ്എസിന്റെ നാള്‍വഴി പരിശോധിച്ചാല്‍ ഇത്തരം നിരവധി ലോകറെക്കോഡുകള്‍ കണ്ടെത്താനാവും. ഇങ്ങനെയൊരു മഹാപ്രസ്ഥാനത്തിനു പിന്നില്‍ ചരിത്രത്തിന്റെ അനശ്വര നിയമം പ്രവര്‍ത്തിക്കുന്നുണ്ടാവുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: