തളിപ്പറമ്പ്(കണ്ണൂര്‍): ദേശീയ പാത ബൈപ്പാസിനു വേണ്ടി, പാര്‍ട്ടി ഗ്രാമത്തില്‍, പൊന്നുവിളയുന്ന വയലേലകള്‍ ഏറ്റെടുക്കുന്നതിനെതിരായ സമരം പോലീസിന്റെ സഹായത്തോടെ സിപിഎം അടിച്ചൊതുക്കി. പാര്ട്ടിക്കാര് ഉള്‍പ്പെടെയുള്ള സമരക്കാരെ അറസ്റ്റു ചെയ്ത ശേഷം സമരപ്പന്തല്‍ കത്തിച്ചു. ചെങ്കൊടികള്‍ വരെ അഗ്നിക്കിരയാക്കിയ പാര്ട്ടിക്കാര് സമരക്കാരായ നാട്ടുകാരെ അക്ഷരാര്‍ഥത്തില്‍ വേട്ടയാടി. ബംഗാളില്‍ സിപിഎമ്മിന്റെ അടിത്തറ തോണ്ടിയ നന്ദിഗ്രാം സമരത്തിന്റെ പതിനൊന്നാം വാര്‍ഷികത്തിനാണ് കണ്ണൂരിലെ കീഴാറ്റൂരിലും സമാന സംഭവങ്ങള്‍ അരങ്ങേറിയത്. വയല്‍ക്കിളികള്‍ എന്ന പേരില്‍ ഒന്നര വര്‍ഷമായ സമരമാണ് സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് അടിച്ചൊതുക്കുന്നത്. ഇന്നലെ കാറല്‍ മാര്‍ക്സിന്റെ ചരമ ദിനവുമായിരുന്നു.
തളിപ്പറമ്പിലെ പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ ഇരുനൂറ്റി അമ്പതോളം ഏക്കര്‍ വയലാണ് പൂര്‍ണ്ണമായും നികത്തി കുപ്പം-കുറ്റിക്കോല്‍ ദേശീയ പാതാ ബൈപ്പാസ് നിര്‍മ്മിക്കുന്നത്. ഇതിനെതിരെ പാര്ട്ടിക്കാര് അടക്കമുള്ള നാട്ടുകാരാണ് സമരം ചെയ്യുന്നത്.
ഇന്നലെ രാവിലെ അധികൃതര്‍ സ്ഥലമളക്കാന്‍ എത്തിയതോടെ ശക്തമായ പ്രതിഷേധവും തുടങ്ങി. മണ്ണെണ്ണ ശരീരത്തിലൊഴിച്ച് സിഗരറ്റ് ലാമ്പുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ സമരസമിതിക്കാരെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് ആദ്യം പിന്മാറി. രാവിലെ ഒന്‍പത് മണിക്ക് തന്നെ സമരക്കാര്‍ വയലിലെത്തിയിരുന്നു. ഉച്ചയോടെ ദേശീയപാത അധികൃതരും റവന്യു ഉദ്യോഗസ്ഥരും എത്തി.
സമരക്കാരുമായി സമവായ ചര്‍ച്ച നടത്താന്‍ പോലീസ് ശ്രമിച്ചു. സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ അനുവദിക്കണമെന്നും കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാമെന്നും പറഞ്ഞെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. നേരത്തെ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അതൊന്നും പാലിച്ചില്ലെന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി സമരക്കാരെ ബലമായി അറസ്റ്റ് ചെയ്തു. വൈകുന്നേരത്തോടെ വിട്ടയച്ചു.
സമരം പൊളിക്കാന്‍ നൂറുകണക്കിന് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്പടിച്ചിരുന്നു. പോലീസ് സമരക്കാരെ അറസ്റ്റ് നീക്കിയ ഉടന്‍ വയലിലെത്തിയ സിപിഎം സംഘം പോലീസ് നോക്കി നില്‍ക്കെ സമരപ്പന്തലിന് തീയിട്ടു. പന്തലില്‍ കുത്തിയ സിപിഎമ്മിന്റെ പതാകയും പാര്‍ട്ടിക്കാര്‍ത്തന്നെ കത്തിച്ചു. ഒരു മാസമായി വയല്‍ക്കിളി പ്രവര്‍ത്തകര്‍ വയല്‍ കാവല്‍ സമരം നടത്തി വരുന്ന പന്തലാണ് കത്തിച്ചത്. പന്തല്‍ മുഴുവന്‍ കത്തി നശിക്കും വരെ പോലീസ് അക്രമികളെ തടഞ്ഞില്ല. പന്തല്‍ കത്തിയമര്‍ന്ന ശേഷമാണ് സിപിഎമ്മുകാരെ മാറ്റിയതും തീയണയ്ക്കാന്‍ പോലീസ് ശ്രമിച്ചതും.
കര്‍ഷകരുടെ രക്ഷകരെന്ന് അഭിമാനിക്കുന്ന സിപിഎം പാര്‍ട്ടി ഗ്രാമത്തിലെ കര്‍ഷകരെ വഴിയാധാരമാക്കുന്ന നടപടിക്ക് കുടപിടിക്കുന്നത് വ്യാപകമായ ചര്‍ച്ചയായിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്ത 11 പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയിരുന്നു. കര്‍ഷക രക്ഷക്കെന്ന പേരില്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ കര്‍ഷക മാര്‍ച്ച് സംഘടിപ്പിച്ചവരാണ് വയല്‍നികത്തുന്നതിനെതിരായ സമരത്തെ അടിച്ചമര്‍ത്തുന്നത്. ടാറ്റാ നാനോ കാര്‍ പ്ലാന്റിനു വേണ്ടി ബംഗാളിലെ നന്ദിഗ്രാമില്‍ ഹെക്ടര്‍ കണക്കിന് വയല്‍ നികത്തുന്നതിനെതിരായ സമരത്തെ ബുദ്ധദേവ് സര്‍ക്കാര്‍ അടിച്ചൊതുക്കിയിരുന്നു. ഇതാണ് സിപിഎമ്മിന്റെ അടിത്തറ തോണ്ടിയതും തൃണമൂലിന് കരുത്തു പകര്‍ന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: