ന്യൂദല്‍ഹി: സിപിഎം സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിരുന്ന ത്രിപുരയിലെ ചാരിലാം മണ്ഡലത്തില്‍ ബിജെപി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചതോടെ ആദിവാസി മേഖലകളില്‍ സിപിഎം തുടച്ചുനീക്കപ്പെട്ടു. ആദിവാസി സംവരണ മണ്ഡലമായ ചാരിലാമില്‍ 25,550 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ത്ഥിയും ഉപമുഖ്യമന്ത്രിയുമായ ജിഷ്ണു ദേവ് ബര്മന് വിജയിച്ചത്.
സംസ്ഥാനത്തെ ഇരുപത് ആദിവാസി മണ്ഡലങ്ങളില്‍ പത്തിടത്ത് ബിജെപിയും എട്ടിടത്ത് സഖ്യകക്ഷിയായ ഐപിഎഫ്ടിയും വിജയിച്ചു. സിപിഎം രണ്ട് സീറ്റിലൊതുങ്ങി. 20 ആദിവാസി സംവരണ സീറ്റുകളില്‍ 2013ല്‍ പതിനെട്ടെണ്ണത്തില്‍ സിപിഎമ്മും ഒന്നില്‍ സിപിഐയുമാണ് വിജയിച്ചത്. ത്രിപുരയില്‍ സിപിഎമ്മിന്റെ എക്കാലത്തെയും ശക്തി ആദിവാസികളായിരുന്നു. പാര്‍ട്ടിയുടെ അടിത്തറ ഇളകിയെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
മുന്‍ ഉപമുഖ്യമന്ത്രിയും ആദിവാസി നേതാവുമായിരുന്ന അഖോരി ദെബ്ബര്മന് സിപിഎം കോട്ടയായ ആശ്രംബരിയില് ഏഴായിരത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്. (സംസ്ഥാനത്തെ ശരാശരി ഭൂരിപക്ഷം 4201 വോട്ടുകളാണ്). 1988ല്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചപ്പോഴും സിപിഎം വന്‍ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണിത്. ആദിവാസികള്‍ക്ക് 15 മുതല്‍ 40 ശതമാനം വരെ വോട്ടുകളുള്ള 18 മണ്ഡലങ്ങളിലും സിപിഎമ്മിന് തിരിച്ചടിയേറ്റു. പത്ത് പട്ടികജാതി സീറ്റുകളില്‍ എട്ടിടത്ത് ജയിച്ചിരുന്ന സിപിഎം രണ്ടിലൊതുങ്ങി. ബിജെപി എട്ട് സീറ്റുകള്‍ പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: