തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ച ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് വിജയിച്ചതായി പ്രഖ്യാപനം. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായിരുന്ന ഇന്ന് വി. മുരളീധരന് എതിര് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്നതിനാലാണ് വിജയിയായി പ്രഖ്യാപിച്ചത്. 23നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
മഹാരാഷ്ട്രയില്‍ നിന്ന് ആറ് ഒഴിവുകളാണ് രാജ്യസഭയിലേക്ക് ഉണ്ടായിരുന്നത്. മുരളീധരനടക്കം ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ആറ് പേരും വിജയിച്ചതായി വരണാധികാരി നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി വിലാസ് അത്വാലെ പ്രഖ്യാപിച്ചു. ബിജെപിയില്‍ നിന്ന് മൂന്ന് പേരും ശിവസേന-ഒന്ന്, കോണ്‍ഗ്രസ്-ഒന്ന്, എന്‍സിപി-ഒന്ന് എന്നിങ്ങനെയാണ് രാജ്യസഭയിലേക്ക് വിജയിച്ചവര്‍.
ഇന്ന് വൈകിട്ട് മഹാരാഷ്ട്ര നിയമസഭയിലെത്തി വരണാധികാരിയില്‍ നിന്ന് വി.മുരളീധരന് വിജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വി. മുരളീധരനെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: