പത്തനംതിട്ട: നിലയ്ക്കല്‍ ഗോശാലയില്‍ ചികിത്സ ലഭിക്കാതെ വീണ്ടും കാളക്കിടാവ് ചത്തു. നാലുവയസുള്ള കാളക്കിടവാണ് കഴിഞ്ഞ ദിവസം ചത്തതെന്നാണ് വിവരം. നിലയ്ക്കല്‍ മാലിന്യ സംസ്ക്കരണ പ്ലാന്റിന് സമീപം ഒരാഴ്ച്ച മുമ്പ് പരസ്പരം കുത്തുന്നതിനിടയില്‍ താഴ്ച്ചയിലേക്ക് വീണ കാളക്കിടവിന്റെ ശരീരത്തില്‍ കമ്പി തുളച്ചുകയറി പരിക്കേറ്റിരുന്നു. മതിയായ ചികിത്സ ലഭിക്കാതെ ദിവസങ്ങളോളം കിടന്ന കിടാവ് പിന്നീട് ചത്തു. ജഡം നിലയ്ക്കല്‍ മാലിന്യ സംസ്ക്കരണ പ്ലാന്റിന് സമീപം രഹസ്യമായി കുഴിച്ചിട്ടു. കാളക്കിടാവ് അവശനിലയില്‍ കിടക്കുന്നത് ഗോശാല മേല്‍നോട്ടക്കാരന്റെയും നിലയ്ക്കല്‍ ദേവസ്വം അധികൃതരുടേയും ശ്രദ്ധയില്‍ പെടുത്തിയതായി തദ്ദേശവാസികള്‍ പറയുന്നു.
ഗോശാലയിലെ കാലികള്‍ക്ക് അടിയന്തരചികിത്സ ആവശ്യമായി വന്നാല്‍ റാന്നി പെരുനാട് മൃഗാശുപത്രിയില്‍ നിന്നാണ് ഡോക്ടര്‍മാരെത്തുന്നത്. എന്നാല്‍ കാളക്കിടാവിന് പരിക്കേറ്റെന്നോ ചികിത്സ ആവശ്യമാണെന്നോ ഉള്ള വിവരം അറിയിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു.
ശബരിമല സന്നിധാനത്തും പമ്പയിലെ ക്ഷേത്രത്തിലും ഭക്തര്‍ നടയ്ക്കുവയ്ക്കുന്ന ഉരുക്കളെയാണ് നിലയ്ക്കലിലെ ഗോശാലയില്‍ സംരക്ഷിക്കുന്നത്. എന്നാല്‍ ഇവയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികളൊന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞിടെ ആവശ്യത്തിന് തീറ്റയും ചികിത്സയും ലഭിക്കാതെ ഗോശാലയിലെ നിരവധി കന്നുകാലികള്‍ ചത്തുവീണത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോഴാണ് ഗോശാല ഏറ്റെടുക്കുമെന്ന പ്രസ്താവനയുമായി ദേവസ്വം അധികൃതര്‍ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: