ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിലാണ് എല്ലാവരുടെയും നോട്ടമെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥകളെ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി.
ക്ഷേത്രത്തിലെ നിലവറകളെല്ലാം ബലപ്പെടുത്തുകയും കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യണം. എ നിലവറ അടിയന്തരമായി ബലപ്പെടുത്തിയേ മതിയാകൂ. എ നിലവറ ശക്തിപ്പെടുത്തുന്നതിന് 81 ലക്ഷം രൂപയാണ് അമിക്കസ് ക്യൂറി മാറ്റിവച്ചിരിക്കുന്നത്. ഇതിന്റെ മൂന്നില്‍ രണ്ട് ഭാഗം സര്‍ക്കാരും ശേഷിക്കുന്നത് ക്ഷേത്രം നടത്തിപ്പുകാര്‍ വഹിക്കണമെന്നും അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ക്ഷേത്രത്തില്‍ ആചാരപരമായ പരിശുദ്ധികളൊന്നും തന്നെ പാലിക്കപ്പെടുന്നില്ല. ദൈനംദിന ആചാരാനുഷ്ഠാനങ്ങളുടെ ചുമതല രാജകുടുംബത്തിലെ ഒരംഗത്തെ ഏല്പിക്കണം. ക്ഷേത്രത്തിലെ അടുക്കളയും പദ്മതീര്ത്ഥക്കുളവും വൃത്തിഹീനമാണ്. ഇത് വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. ക്ഷേത്ര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സമതി വേണ്ടവിധം പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
അമിക്കസ് ക്യൂറിയുടെ റിപ്പോര്ട്ടിന്മേല് സുപ്രീംകോടതി കടുത്ത നിരാശ രേഖപ്പെടുത്തി. കേസ് ഡിസംബര്‍ 12ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: