മലപ്പുറം: ഭക്തകവി പൂന്താനത്തിന് സ്മാരകമുയരുന്നത് ഐതിഹ്യപരമായി ബന്ധമില്ലാത്തിടത്ത്. പൂന്താനം ഇല്ലത്തിന് സമീപത്ത് നിന്നും നാല് കിലോമീറ്റര്‍ മാറിയാണ് സ്മാരകത്തിനായി പുതിയ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പൂന്താനം ഇല്ലവുമായി ബന്ധമുള്ളതും ഇല്ലത്തോട് ചേര്‍ന്ന് കിടക്കുന്നതുമായ ശങ്കരന്കുന്നായിരുന്നു സ്മാരകം നിര്‍മ്മിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. ഇത് സര്‍ക്കാര്‍ മിച്ചഭൂമിയായതുകൊണ്ട് തന്നെ മറ്റ് തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. പൂന്താനം സാഹിത്യോത്സവവുമായി ബന്ധപ്പെട്ട് ഇടത് സംഘടനകളും ഭക്തജനങ്ങളും തമ്മിലുള്ള തര്‍ക്കമാണ് സ്മാരകം മാറ്റുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പൂന്താനം ക്ഷേത്ര പരിസരത്ത് പൂന്താനം സാഹിത്യോത്സവമെന്ന പേരില്‍ ദേവസ്വം ബോര്‍ഡിന്റെ മൗനാനുവാദത്തോടെ ഇടത് സംഘടന മുമ്പ് പരിപാടി സംഘടിപ്പിച്ചിരുന്നു. ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ സാഹിത്യോത്സവമെന്ന് ആരോപിച്ച് ഭക്തജനങ്ങള്‍ 2006ല്‍ കോടതിയെ സമീപിച്ചിരുന്നു. ക്ഷേത്രാചാരങ്ങള്‍ക്ക് കളങ്കം വരുത്താതെ ദേവസ്വം ബോര്‍ഡിനു മാത്രം സാഹിത്യോത്സവം നടത്താന്‍ 2010ല്‍ കോടതി അനുമതി നല്കി. ഇതോടെ ഇടത് സംഘടനകള്‍ പൂന്താനം ഇല്ലത്തിന് നാലുകിലോമീറ്റര്‍ അകലെ കീഴാറ്റൂരില്‍ സാഹിത്യോത്സവം സംഘടിപ്പിക്കാന്‍ തുടങ്ങി. അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കീഴാറ്റൂരില്‍ സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. രണ്ടുകോടി ചെലവില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിന്റെ ആദ്യഘട്ടമായി ഓഡിറ്റോറിയം പൂര്‍ത്തിയായിട്ടുണ്ട്.
തിരൂര്‍ തുഞ്ചന്‍പറമ്പിന് സമാനമായി പൂന്താനം സ്മാരകവും കൈക്കലാക്കാനുള്ള നീക്കമാണ് ഇടത് സംഘടനകള്‍ നടത്തുന്നതെന്ന് ഭാരതീയവിചാരകേന്ദ്രവും ഭക്തജനങ്ങളും ആരോപിക്കുന്നു. പൂന്താനം ജനിച്ചുവളര്‍ന്ന ഇല്ലത്തോട് ചേര്‍ന്നാണ് സ്മാരകം നിര്‍മ്മിക്കേണ്ടതെന്നും അത് ഇല്ലം സന്ദര്‍ശിക്കുന്നവര്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും കലാകാരന്മാര്ക്കും ഗുണം ചെയ്യുമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: