കോട്ടയം: കോട്ടയം ജില്ലയുടെ ജീവനാഡിയായ മീനച്ചിലാര്‍ അഭിമുഖീകരിക്കുന്നത് രൂക്ഷമായ മലനീകരണം.
അതിജീവനത്തിന് വഴി തേടുന്ന നദി ഒരോ ദിവസം കഴിയുംതോറും മരിച്ചുകൊണ്ടിരിക്കുകയാണ്. കൊടും വേനലില്‍ നദിയിലെ ലവണാംശം കൂടി. കോളിഫോം ബാക്ടീരിയയുടെ അളവും പരിധി കഴിഞ്ഞു. ശുദ്ധജലം സമൃദ്ധമായിരുന്ന കുടമാളൂരില്‍ നദിയില്‍ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തരത്തില്‍ പുല്ല് വളര്‍ന്നു. ഇതു മൂലം നീരൊഴുക്കും നിലച്ചു.
ഉപ്പിന്റെ അംശം വര്‍ദ്ധിക്കുന്നത് ഏറെ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇത് കുടിവെള്ള പദ്ധതികളെ ബാധിക്കും. അനുവദനീയമായ അളവായ 200 പല ഭാഗത്തും കഴിഞ്ഞു.
കോളിഫോം ബാക്ടീരയയുടെ അളവ് 100 എംഎല് വെള്ളത്തില്‍ 2500 എംപിഎന്‍ ആണ് അനുവദനീയമായ അളവ്. അതേ സമയം ഇതിന്റെ രണ്ടരിട്ടിയാണ് ഇപ്പോഴത്തെ അളവെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഇക്കാരണത്താല്‍ ജലം നിത്യോപയോഗ ആവശ്യങ്ങള്‍ക്ക് യോഗ്യമല്ലെന്ന മുന്നറിയിപ്പും ആരോഗ്യ വകുപ്പ് നല്കുന്നു.
ജലം സമൃദ്ധമായിരുന്ന കുടമാളൂരില്‍ ആറിന് 70 മീറ്റര്‍ വീതിയും 20 മീറ്റര്‍ ആഴവും ഉണ്ടായിരുന്നു. ഈ സ്ഥലത്തിന് ഏതാനും മീറ്റര്‍ മുകളിലാണ് കുടമാളൂര്‍ പമ്പ് ഹൗസ്. അയ്മനം പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലേക്കും വെള്ളം പമ്പ് ചെയ്യുന്നത് ഇവിടെ നിന്നാണ്. കൂടാതെ മെഡിക്കല്‍ കോളേജിലേക്കും ഇവിടെ നിന്നു വെള്ളം പമ്പ് ചെയ്യുന്നുണ്ട്. മീനച്ചിലാറിന്റെ കൈവഴികളുടെ അവസ്ഥയും വ്യത്യസ്തമല്ല. കയ്യേറ്റം മൂലം ഇല്ലാതായ മീനന്തറയാറിനെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയത്തില്‍ എത്തിക്കാനായില്ല. കുടമാളൂര്‍ പമ്പ് ഹൗസിന് സമീപമുള്ള തോടും മാലിന്യവാഹിനിയായി. ഇവിടെ പോളയും മറ്റും നിറഞ്ഞു കിടക്കുകയാണ്. സമീപത്തെ അറവുശാലയില്‍ നിന്നുള്ള മാലിന്യം ഈ തോട്ടിലാണ് പതിക്കുന്നത്. ഇതിന് സമീപത്ത് അങ്കണവാടി പ്രവര്‍ത്തിക്കുന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിക്കുന്നു. ഈ തോട്ടിലെ നീരൊഴുക്ക് പുനഃസ്ഥാപി്ച്ചാല് തരിശായി കിടക്കുന്ന 50 ഏക്കര്‍ വരുന്ന പാടം കൃഷിയോഗ്യമാക്കാം.
അതേ സമയം ഓരുവെള്ളം തടയാന്‍ താഴത്തങ്ങാടിയില്‍ തടയണ നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. പാലാ, ഈരാറ്റുപേട്ട മേഖലകളില്‍ മീനച്ചിലാര്‍ വരണ്ടുണങ്ങിയ നിലയിലാണ്. പല സ്ഥലത്തും ഇട മുറിഞ്ഞ് നടന്ന് പോകാവുന്ന അവസ്ഥയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: