ന്യൂദല്‍ഹി: ഇന്ത്യക്കും ശ്രീലങ്കക്കും ഇടയില്‍ തമിഴ്നാട്ടിലെ രാമേശ്വരത്ത് കടലില്‍ സ്ഥിതി ചെയ്യുന്ന രാമസേതുവിന്റെ ഘടന മാറ്റാനാവില്ലെന്നും സംരക്ഷിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സൂപ്രീംകോടതിയില്‍ അറിയിച്ചു. രാമസേതു കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
രാമസേതുവിന് കോട്ടം തട്ടാത്ത രീതിയില്‍ ഷിപ്പിങ് കനാലിനായി ബദല്‍ പദ്ധതി നടപ്പാക്കുമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ-സാമ്പത്തിക നഷ്ടങ്ങള്‍ കണക്കിലെടുത്ത് നിര്‍ദിഷ്ട മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
2005ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന സേതുസമുദ്രം ഷിപ്പിങ് കനാല്‍ പദ്ധതിയോടു കൂടിയാണ് രാമസേതു വിഷയം വാര്‍ത്തയായത്. ദേശീയ പാരമ്പര്യത്തിനും വിശ്വാസത്തിനും കനാല്‍ പദ്ധതി എതിരാണെന്ന് കാണിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി അടക്കമുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചു. പ്രദേശത്തുള്ള ചുണ്ണാമ്പ് കല്ലുകള്‍ കുഴിച്ച് മാറ്റിയാല്‍ മാത്രമേ കനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സാധിക്കൂവെന്ന് യുപിഎ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്.
തമിഴ്നാട്ടിലെ രാമേശ്വരത്തിന് സമീപമുള്ള പാമ്പന്‍ ദ്വീപ് മുതല്‍ ശ്രീലങ്കക്ക് വടക്കുള്ള മന്നാര്‍ വരെയുള്ള 30 കിലോമീറ്റര്‍ നീളമുള്ളതാണ് രാമസേതു. സീതയെ രക്ഷിക്കാനായി ശ്രീരാമന് ലങ്കയിലേക്ക് കടക്കാന്‍ വാനരസേന നിര്‍മിച്ച പാലമാണ് രാമസേതു എന്നാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: