ന്യൂദല്‍ഹി: എന്‍ഡിഎ മുന്നണിയില്‍ നിന്ന് ടിഡിപി വിട്ടത് ആന്ധ്രയില്‍ ബിജെപിക്ക് വളരാന്‍ അവസരമാകുമെന്ന് ബിജെപി നേതാവ് ജി.വി.എല്‍ നരസിംഹ റാവു. കേന്ദ്ര സര്‍ക്കാരിനെതിരേ ദുരാരോപണമുന്നയിച്ച ടിഡിപിയുടെ മുന്നണി വിടല്‍ അനിവാര്യമായിരുന്നുവെന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കാന്‍ പോകുന്ന പാര്‍ട്ടി വക്താവുകൂടിയായ റാവു പറഞ്ഞു.
” കേന്ദ്ര സര്‍ക്കാരിനെതിരേ ടിഡിപി ഉന്നയിച്ചത് വികൃതമായ ആരോപണങ്ങളാണ്. അതിനാല്‍ത്തന്നെ അവരുടെ മുന്നണി വിടല്‍ അനിവാര്യവുമായിരുന്നു,” റാവു ട്വിറ്ററില്‍ പറഞ്ഞു.
”ആന്ധ്രയിലെ ഭരണത്തിന്റെ പിടിപ്പുകേടുകള്‍ മറച്ചുവെക്കാന്‍ ടിഡിപി നുണപ്രചാരണങ്ങളെ ആശ്രയിക്കുകയാണെന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാനാകുന്നുണ്ട്. അവരുടെ പുറത്തുപോകല്‍ ഭീഷണിയല്ല, മറിച്ച് ബിജെപിക്ക് ആന്ധ്രയില്‍ വളരാനുള്ള അവസരമാണ് ഒരുക്കുന്നത്,” റാവു പറഞ്ഞു.
ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് അതിനോട് കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നാരോപിച്ച് ടിഡിപി മന്ത്രിമാര്‍ നേരത്തേ മോദി സര്‍ക്കാരില്‍നിന്ന് രാജിവച്ചിരുന്നു. ഇന്ന് അവര്‍ എന്‍ഡിഎ മുന്നണിയും വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: