ന്യൂദല്‍ഹി: അപകടങ്ങള്‍ കുറയ്ക്കാനും യാത്രകള്‍ സുഗമമാക്കാനും മലിനീകരണം നിയന്ത്രിക്കാനും പുതിയ പദ്ധതിയുമായി കേന്ദ്രം. ഇതു പ്രകാരം ബസ്, ട്രക്ക്, ലോറി, ടാക്സി തുടങ്ങിയവയ്ക്ക് പ്രായപരിധി നിശ്ചയിച്ചു. 20 വര്ഷത്തിനുമേല് പഴക്കമുള്ള ഇത്തരം വാഹനങ്ങള്‍ ഓടാന്‍ 2020 മുതല്‍ അനുവദിക്കില്ല. അതായത് 2000നു മുന്‍പ് രജിസ്റ്റര്‍ ചെയ്ത ഇത്തരം വാണിജ്യ വാഹനങ്ങള്‍ 2020 നുശേഷം റോഡിലിറക്കാനാവില്ല. എന്നാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ സ്വകാര്യ വാഹനങ്ങള്‍ വിലക്കില്ല.
പ്രധാനമന്ത്രി, ഗതാഗത, ഘന വ്യവസായ, പരിസ്ഥിതി, ധന മന്ത്രിമാരും നിതി ആയോഗ് അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നിയമം പ്രാബല്യത്തിലാകുന്നതോടെ കുറഞ്ഞത് ഏഴു ലക്ഷം വാണിജ്യ വാഹനങ്ങള്‍ നിരത്തു വിടും. 20 വര്‍ഷം കഴിഞ്ഞാല്‍ ഇവയുടെ രജിസ്ട്രേഷന് സ്വയം റദ്ദാകുന്ന സംവിധാനവും ഏര്‍പ്പെടുത്തും.
പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ച് പുതിയത് വാങ്ങാന്‍ ചില ഇളവുകളും കേന്ദ്രം അനുവദിച്ചേക്കും. പുതിയവയ്ക്ക് പത്തു ശതമാനം വിലക്കുറവ് എന്നതാണ് നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശങ്ങള്‍ ചരക്ക് സേവന നികുതി കൗണ്‍സിലിന് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: