തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളേജില്‍ സ്ഥാപിക്കുന്ന സിന്തറ്റിക് ട്രാക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. ഭൂമിപൂജയോടെയാണ് ട്രാക്ക് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. രാമന്തളിയിലെ ഈശ്വര വാദ്യാര് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ഭൂമി പൂജ നടന്നത്. ചടങ്ങില്‍ കായിക താരങ്ങളും നാട്ടുകാരം ഉള്‍പ്പെടെ വന്‍ ജനാവലി പങ്കെടുത്തു.
42 കോടി രൂപ ചെലവിലാണ് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷത്തിനകം നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രമുഖ സിന്തറ്റിക് ട്രാക്ക് നിര്‍മ്മാതാക്കളായ ശിവ് നരേഷ് കമ്പനിയാണ് ട്രാക്കിന്റെ പ്രവര്‍ത്തി നടത്തുന്നത്. സ്വിറ്റ്സര്‍ലാന്റ് ആസ്ഥാനമായ കോണിക്ക എജിയുടെ ഇന്ത്യന്‍ പ്രതിനിധികളാണ് ശിവ് നരേഷ് കമ്പനി. ഭൂമി പൂജക്കു ശേഷം നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പള്‍ എന്‍.എല്‍.ബീന, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി സരോജം, സായി അസി. ഡയറക്ടര്‍ ഡോ.എന്‍.വി.സുരേഷ്, ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൊലപ്പാടി രമേശന്, ഡോ.കെ.പി.പ്രശോഭിത്ത്, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഇ.ജയരാജ്, വാര്‍ഡ് മെമ്പര്‍മാരായ ഗോപീകൃഷ്ണന്, ഗീത രാഘവന്, സ്പോര്‍ട്സ് ലവേഴ്സ് ഫോറം ചെയര്മാന് കെ.വി.ഗോകുല്‍ദാസ്, പ്രൊഫ.കെ.ബാലന് എന്നിവര്‍ സംസാരിച്ചു.
2017 ഒക്ടോബര്‍ 29 നാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റേഡിയത്തിന് തറക്കല്ലിട്ടത്. മഹാരാജാസ് കോളേജ്, തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി, ഏഴിമല നേവല്‍ അക്കാദമി എന്നിവിടങ്ങളില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിച്ചത് ശിവ് നരേഷ് കമ്പനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: