പാലാ: ഡിവൈഎസ്പി വിനോദ് കുമാറിന്റെയും സിപിഎമ്മിന്റെയും അവിശുദ്ധ രാഷ്ട്രീയ ബന്ധങ്ങള്‍ക്കെതിരെയും, ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസ്സുകളില്‍ കുടുക്കുന്ന നടപടികള്‍ക്കെതിരെയും പാലായില്‍ ഇന്നലെ സംഘ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി.
വെള്ളാപ്പാട് ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച അമ്മമാര്‍ ഉള്‍പ്പടെ ആയിരങ്ങള്‍ അണിനിരന്ന പ്രകടനം പോലീസ് നരനായാട്ടിനെതിരെയുള്ള കൊടുങ്കാറ്റായി.
ബിജെപി, ആര്‍എസ്എസ്, എന്‍ഡിഎ നേതാക്കളായ എന്‍.ഹരി, പ്രൊഫ.ബി. വിജയകുമാര്‍, സോമശേഖരന്‍ തച്ചേട്ട്, ആര്. കണ്ണന്, കെ.എന്‍.വാസുദേവന്‍, ഹരികൃഷ്ണന്, ജി.സജീവ്, അഡ്വ.എസ്. ജയസൂര്യന്‍, അഡ്വ.പി.ജെ.തോമസ്, സി.കെ.അശോകന്, ലിജിന്‍ലാല്‍, എന്‍.കെ.ശശികുമാര്‍, അഡ്വ. ബിനു പുളിക്കക്കണ്ടം, കെ.ജി. കണ്ണന്, ബിജി മണ്ഡപം, വി.മുരളീധരന്, ടി.ആര്.നരേന്ദ്രന്, ബിജു കൊല്ലപ്പള്ളി, കെ.കെ.രാജന്, കമലമ്മ രാഘവന്, ശുഭ സുന്ദര്‍രാജ്, അര്‍ച്ചന സൂര്യന്, എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. ഡിവൈഎസ്പി ഓഫീസിന് സമീപം നടന്ന ധര്‍ണ്ണ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ബിജെപി പാലാ നി. മണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗം ആര്. കണ്ണന്, ബാലഗോകുലം മേഖല പ്രസി. ബിജു കൊല്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
പാലായിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പോലീസ് പക്ഷപാത നിലപാട് സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം. മേഖലയില്‍ ആക്രമണ പരമ്പര തന്നെ ഉണ്ടായിട്ടും പോലീസ് സിപിഎമ്മുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. ആക്രമണങ്ങളില്‍ വാദിയെ പ്രതിയാക്കി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.
കേസുകള്‍ സംബന്ധിച്ച് പോലീസ് കോടതിയില്‍ നല്കുന്ന പ്രാഥമിക വിവരറിപ്പോര്‍ട്ടില്‍ സിപിഎം, ആര്‍എസ്എസ് സംഘര്‍ഷം എന്നാണ് പറയുന്നതെങ്കിലും സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ആരും കോടതിയില്‍ വരാത്തതെന്തെന്ന് കോടതി പോലും സംശയം പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: