തിരുവനന്തപുരം: സാഹിത്യകാരന് എം. സുകുമാരന്‍ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം. 1943-ല്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് അദ്ദേഹം ജനിച്ചത്. 2006ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1976-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ എന്ന പുസ്തകത്തിന് ലഭിച്ചു.
ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു ഷുഗര്‍ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തില്‍ പ്രൈമറി വിഭാഗം ടീച്ചറായും ജോലി ചെയ്തു.
1963-ല്‍ തിരുവനന്തപുരത്ത് അക്കൗണ്ട്സ് ജനറല്‍ ഓഫീസില്‍ ക്ലര്‍ക്ക്.1974ല്‍ ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍നിന്നും ഡിസ്മിസ് ചെയ്യെപ്പട്ടു. സംഘഗാനം, ഉണര്‍ത്തുപാട്ട് എന്നീ കഥകള്‍ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. കഥാകാരി രജനി മന്നാടിയാര്‍ മകളാണ്. പിതൃതര്‍പ്പണം 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന് പുരസ്കാരം നേടി. ജനിതകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 1981ല്‍ ശേഷക്രിയയ്ക്കും 95-ല്‍ കഴകത്തിനും ലഭിച്ചു. 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ ചുവന്ന ചിഹ്നങ്ങള്‍ എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു. ഭാര്യ മീനാക്ഷി, മകള്‍ രജനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: