കണ്ണീരിനും കാപട്യത്തിനും ഇടയില്‍ കിടക്കുന്നവന്റെ അവസ്ഥയെക്കുറിച്ച് ലോകത്തുള്ള ഒട്ടുമിക്ക സാഹിത്യകാരന്മാരും വിവരിച്ചിട്ടുണ്ട്.സാധാരണക്കാരുടെ കണ്ണീരിനെ നിര്‍മാര്‍ജ്ജനം ചെയ്ത് അവിടെ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഊഷ്മളത വിരിയിക്കുക എന്നത് കഠിനപ്രയത്നമാണ്. അതിനാണ് തങ്ങള്‍ ഇറങ്ങിപ്പുറപ്പെടുന്നതെന്നാണ് കമ്യൂണിസ്റ്റുകള്‍ നിരന്തരം പറഞ്ഞിരുന്നത്; ഒരുപക്ഷേ, പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്ന് ഭിന്നമായ അവസ്ഥയിലേക്ക് ആ തത്ത്വശാസ്ത്രം എത്തിപ്പെട്ടിരിക്കുന്നു എന്നതാണ് ദുഃഖസത്യം. സാധാരണക്കാരന് വായ്ത്താരിമാത്രം എന്ന നിലയായിരിക്കുന്നു.
അടിസ്ഥാനവര്‍ഗം എന്ന് അവര്‍ ചൂണ്ടിക്കാണിച്ചിരുന്നവരൊക്കെ ഇന്ന് ഏത് അവസ്ഥയിലാണെന്ന് പറയാതിരിക്കുന്നതാണ് നന്ന്. കര്‍ഷകരും ദുര്‍ബലവിഭാഗവും അവരുടെ ദൃഷ്ടിയില് ഇന്നില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തളിപ്പറമ്പിലെ കീഴാറ്റൂര്‍. പാര്‍ട്ടി പറഞ്ഞതിനപ്പുറം ഒരു ലോകമില്ല എന്നു കരുതിയിരുന്നവരെ അങ്ങേയറ്റത്തെ കൃമികീടങ്ങളായി ചവിട്ടിയരയ്ക്കുകയാണിന്ന് പാര്‍ട്ടി. കാരുണ്യത്തില്‍ നിന്ന് അകന്ന് കാലുഷ്യത്തിലേക്കും കനിവില്‍ നിന്ന് കലാപത്തിലേക്കും കരുതിവെപ്പില്‍ നിന്ന് കുരുതിയിലേക്കും വഴിമാറി നടക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ഥ രൂപമാണ് ഇപ്പോള്‍ കീഴാറ്റൂരില്‍ അനാവൃതമായിട്ടുള്ളത്. അന്യന്റെ കണ്ണീരൊപ്പാനുള്ള ശ്രമത്തില്‍ നിന്ന് സമ്പന്നന്റെ മടിശ്ശീലയ്ക്ക് കനം കൂട്ടാനുള്ള മ്ലേച്ഛസമീപനത്തിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി അധപ്പതിച്ചതിന്റെ നേര്‍ചിത്രമാണ് കീഴാറ്റൂര്‍. വികസനത്തിന്റെ മുമ്പില്‍ മനുഷ്യര്‍ തൃണസമാനം എന്ന ആപ്തവാക്യമാണ് അവരെയിപ്പോള്‍ മുന്നോട്ടുനയിക്കുന്നത്. ദേശീയ പാതയ്ക്ക് വഴിയൊരുക്കാന്‍ സസ്യശ്യാമള വയലേലകള്‍ തന്നെ വേണം എന്ന ദുശ്ശാഠ്യമാണ് ആ പാര്‍ട്ടിഗ്രാമത്തെ വിഷൂചിക പടര്ന്നപോലെ നശിപ്പിക്കുന്നത്. മാസങ്ങളായി നടക്കുന്ന സമരത്തിന് ഉയിര് കൊടുത്തും മുന്നേറുമെന്ന് പ്രഖ്യാപിച്ചത് സ്വന്തം സഖാക്കള്‍ തന്നെയാണെന്നതാണ് പ്രത്യേകത.
കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയില്‍ പ്രശ്നം ഉയര്‍ന്നു വന്നപ്പോള്‍ തല്ക്കാലം ചില സന്ധി സംഭാഷണങ്ങള്‍ വഴി അതൊക്കെ ശമിപ്പിച്ചുനിര്‍ത്തിയിരുന്നു. ഇതു സംബന്ധിച്ച് ചില കരാറുകളും നിലവില്‍ വന്നു. എന്നാല്‍ അതൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ‘വയല്‍ക്കിളി’ സമരത്തെ പൊലീസും സിപിഎമ്മും കൂടി തല്ലിത്തകര്‍ത്തത്. 250 ഓളം ഏക്കര്‍ കൃഷി ഭൂമി നികത്തി കീഴാറ്റൂര്‍ വഴി കുറ്റിക്കോല്‍ ദേശീയ പാത നിര്‍മിക്കുമ്പോള്‍ ആ ഭൂമിയുടെ കണ്ണീരിലും കനിവിലും കൂടെ നിന്നവരെ ഒന്നിച്ച് ആട്ടിപ്പായിക്കുന്ന അനുഭവമാണുണ്ടാവുക. കുന്നിടിച്ച് വയല്‍ നികത്തുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ വേറെ. മണ്ണില്‍ തൊഴിലെടുത്ത് ജീവിക്കുന്നവന്റെ ചങ്കിലെ ചോരയ്ക്കും ചെങ്കൊടിയ്ക്കും ഒരേ നിറമാണെന്ന് വീറോടെ വാദിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ നിസ്സഹായരും നിസ്വരുമായവരെ മര്‍ദ്ദിച്ചൊതുക്കുകയാണ്. കൈയില്‍ കിട്ടുന്ന വല്ലതും വാങ്ങി എങ്ങോട്ടെങ്കിലും പൊയ്ക്കോ എന്നാജ്ഞാപിക്കുകയാണ്. പാര്‍ട്ടി ഗ്രാമമാവുമ്പോള്‍ മാടമ്പി നേതാക്കള്‍ എന്ത് പറഞ്ഞാലും അനുസരിച്ചുകൊള്ളണം എന്നാണല്ലോ. എന്നാല്‍ ഇനിയതു നടപ്പില്ല എന്നാണ് കീഴാറ്റൂരിന്റെ മക്കള്‍ പറയുന്നത്. അവര്‍ക്ക് കരുത്തായി ഒരു മാതൃസാന്നിധ്യമുണ്ട്, ജാനകിയമ്മ. അവരുടെ കൂടെ സാന്ത്വനമായി ഒരു കര്‍ഷകനുണ്ട്, സുരേഷ് കീഴാറ്റൂര്‍. മണ്ണിനും കൂരയ്ക്കും വേണ്ടി സമരം ചെയ്തവരെ സംഘടിപ്പിച്ച പാര്‍ട്ടി സ്വന്തം മണ്ണില്‍ നിന്ന് അവരെയൊക്കെ ആട്ടിയോടിച്ച് കോര്‍പറേറ്റ് തമ്പുരാക്കന്മാരുടെ ആശീര്‍വാദത്തിന് അഹമഹമികയാ നില്ക്കുന്ന കാഴ്ചയാണ് കീഴാറ്റൂരിലേത്. പാര്‍ട്ടിയുടെ പേശീബലത്തില്‍ അകപ്പെട്ട് ഞെരിഞ്ഞമര്‍ന്നവര്‍ തങ്ങളുടെ അടിസ്ഥാനജീവിതത്തിനു വേണ്ടി പാര്‍ട്ടിയോട് കേണപേക്ഷിക്കുകയാണ്. ആ അപേക്ഷയാണ് മര്‍ദ്ദിച്ചും തീയിട്ടും അവസാനിപ്പിക്കാന്‍ പാര്‍ട്ടി ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്.
ബംഗാളിലെ നന്ദിഗ്രാമില്‍ നടന്നതിന്റെ ഡ്രസ് റിഹേഴ്സലാണ് കഴിഞ്ഞ ദിവസം കീഴാറ്റൂരിലുണ്ടായത്. പ്രക്ഷോഭരംഗത്തുള്ള അറുപതോളം കുടുംബങ്ങളെ പൊലീസും സിപിഎമ്മുകാരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മനുഷ്യരെ തീയിട്ടുകൊല്ലാന്‍ കഴിയാഞ്ഞതിന്റെ രോഷം സമരപ്പന്തല്‍ കത്തിച്ചാണ് തീര്‍ത്തത്. നന്ദിഗ്രാമിലെ കിരാതത്വം അരങ്ങേറിയതിന്റെ ഓര്‍മപ്പെരുന്നാള്‍ വേളയില്‍ തന്നെയാണ് കീഴാറ്റൂരിലും കര്‍ഷകര്‍ക്കെതിരെ നര നായാട്ട് നടന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. മഹാരാഷ്ട്രയില്‍ ലോങ് മാര്‍ച്ച് നടത്തി കര്‍ഷകരുടെ കണ്ണീരിനൊപ്പമാണ് തങ്ങള്‍ എന്ന് നെഗളിച്ചവരാണ് കീഴാറ്റൂരില്‍ കണ്ണില്‍ച്ചോരയില്ലാതെ കര്‍ഷകരെ അടിച്ചെല്ലൊടിച്ചത് എന്നത് കാണാതിരുന്നുകൂട. പ്രകൃതിക്ക് കോട്ടംവരുത്താതെ കുറ്റിക്കോല്‍ ദേശീയ പാതനിര്‍മാണത്തിന് വഴികള്‍ അനേകമുണ്ടായിരിക്കെ ഫലഭൂയിഷ്ഠമായ നെല്‍വയല്‍ തന്നെ വേണമെന്ന കമ്യൂണിസ്റ്റ് ഫാസിസ്റ്റ് നിലപാട് ലക്ഷ്യമിടുന്നതെന്താണ്?
ദുര്‍ബലരെയും നിസ്വരേയും മണ്ണിന്റെ യഥാര്‍ത്ഥ ഉടമകളെയും അവിടെ നിന്നും അടിച്ചോടിച്ച് മറ്റുചിലര്‍ക്ക് ആഡംബര സൗകര്യമൊരുക്കണമെന്നാണോ ആധുനിക കമ്യൂണിസം ആഗ്രഹിക്കുന്നത്? വികസനം എന്നത് ചിലരുടെ മാത്രം സൗകര്യത്തിന് എന്നായി കഴിഞ്ഞോ? ബംഗാളിലും ത്രിപുരയിലും അടിസ്ഥാനവര്‍ഗത്തെ നരകതുല്യമാക്കിയതിന്റെ ആത്യന്തികഫലം അനുഭവിച്ചിട്ടും കമ്യൂണിസ്റ്റുകള്‍ക്ക് ബോധമുദിക്കാത്തത് ചൈനയിലെ ഷിജിന്‍പിങ്ങും ഉത്തര കൊറിയയിലെ കിങ് ജോംഗ് ഉന്നും നല്കുന്ന ആവേശമാണോ? മഹാരാഷ്ട്രയിലെ ഫഡ്നാവിസ് ലോങ് മാര്‍ച്ച് എന്ന കര്‍ഷക സമരത്തെ സാന്ത്വനത്തിന്റെ ആയിരം കൈകളാല്‍ തൊട്ടു തലോടിയപ്പോള്‍ കീഴാറ്റൂരിലെ പത്തറുപതു കര്‍ഷകരെ ഗില്ലറ്റിന് ചെയ്യുകയല്ലേ പിണറായി സര്‍ക്കാര്‍! കര്‍ഷകര്‍ക്കു വേണ്ടിയുള്ള ഈ കള്ളക്കണ്ണീരും നെഞ്ചത്തടിയും എത്രമാത്രം അപഹാസ്യമാണെന്നതിന് മാര്‍ച്ച് 16 ലെ ‘ദേശാഭിമാനി’ തന്നെ തെളിവ് ‘കീഴാറ്റൂര്‍ സമരത്തിന്റെ പതനം’ എന്ന പേരില്‍ ലേഖനത്തിന് തുടക്കമിട്ടിരിക്കുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് പാര്‍ട്ടിഗ്രാമത്തിലെ ജനങ്ങളെ പുഴുക്കളായാണ് കാണുന്നതെന്ന് വ്യക്തം. വരികള്‍ക്കിടയില്‍ വാചാലമായ ഫാസിസത്തിന്റെ തിറയാട്ടം വ്യക്തമായി തിരിച്ചറിയാനാവുന്നുണ്ട്. കൃഷിഭൂമിയുടെ സ്വഭാവം മാറ്റുന്നതിനെതിരെ ‘വെട്ടിനിരത്തല്‍’ തിയറി നടപ്പിലാക്കിയ അവരുടെ വേലിക്കകത്തെ നേതാവ് അക്ഷരാര്‍ത്ഥത്തില്‍ കൂട്ടിനകത്തായി എന്നു പറയേണ്ടിവരും. ഉത്തരേന്ത്യയിലെ ഏതെങ്കിലുമൊരു മൂലയില്‍ നടക്കുന്ന നിസ്സാര സംഭവത്തില്‍ പോലും കണ്ണീരൊഴുക്കുന്ന നേതാവ് ‘ കീഴാറ്റൂരിലെ വയല്‍ക്കിളി’ കളെ കണ്ടതേയില്ല. അല്ലെങ്കിലും വയല്‍ക്കിളികള്‍ക്ക് ദൈവമല്ലാതെ മറ്റാരാണ് കൈത്താങ്ങായുള്ളത്. സുരേഷ് കീഴാറ്റൂരും ജാനകിയമ്മയും മണ്ണിനുവേണ്ടി ചെങ്കൊടിയുയര്‍ത്തിയാണ് സമരം ചെയ്ത് തീപ്പാതകള്‍ നടന്നു വന്നതെങ്കില്‍ ആ കൊടിതന്നെയാണ് അവരെ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിപ്പായിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ പാര്‍ട്ടി നേതൃത്വം ആയുധമാക്കിയതെന്നത് കാവ്യനീതിയാവാം. ആ നീതിയുടെ ആത്യന്തികഫലം പശ്ചിമബംഗാളില്‍ താണ്ഡവമാടി. അത് ത്രിപുരയിലേക്കും കടന്നു. ഈ കൊച്ചു കേരളത്തിലും അത് വന്നില്ലെങ്കില്‍ കാവ്യനീതി കാവ്യനീതിയാവില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: