അധികപ്രസംഗം നടത്തുന്നയാളല്ല കെ.എന്‍.എ. ഖാദര്‍. പറയുന്നതാകട്ടെ മര്‍മ്മത്തിന് കൊള്ളുന്നവയുമാകും. കഴിഞ്ഞദിവസം ഖാദര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കമ്മ്യൂണിസത്തിന്റെ കാണാപ്പുറങ്ങള്‍ ഒന്നൊന്നായി വരച്ചുകാട്ടിയ ഖാദര്‍ സര്‍വരുടെയും ശ്രദ്ധ ക്ഷണിച്ചു. കമ്മ്യൂണിസം മേല്‍ക്കൈ നേടിയാല്‍ പിന്നെ ജനാധിപത്യമില്ല, മതേതരത്വമില്ല, തെരഞ്ഞെടുപ്പില്ല. നിയമസഭയും ചര്‍ച്ചയുമില്ല. ‘ഒരുമിച്ചുകിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ’ എന്നു പറയാറില്ലേ അതുപോലെയാണ് ഖാദറിന്റെ കാര്യവും
ഖാദര്‍ കമ്മ്യൂണിസ്റ്റായിരുന്നല്ലോ. യുവജനവിഭാഗത്തിന്റെ നേതാവും സിപിഐ ജില്ലാ സെക്രട്ടറിയുമൊക്കെയായിരുന്ന കെ.എന്‍.എ. ഖാദര്‍ മുസ്ലിംലീഗായതില്‍ പലരും നെറ്റി ചുളിച്ചതാണ്. അഭിഭാഷകനായ ഖാദര്‍ വക്കാലത്തെടുക്കുന്ന കേസ്സൊന്നും തോല്‍ക്കാറില്ല. ഇപ്പോള്‍ ലീഗിന്റെ വക്കാലത്താണെങ്കിലും ലീഗിന്റെ സങ്കുചിതത്വമൊന്നും ഖാദര്‍ ഗൗനിക്കാറില്ല. വിശാലമായി കാര്യങ്ങള്‍ വിശകലനം ചെയ്യും. അങ്ങനെയൊരു വിശകലനമാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയത്.
തനിക്ക് പറയാനുള്ളത് കാലവും നേരവും നോക്കാതെ തുറന്നടിക്കാനുള്ള ഖാദറിന്റെ കഴിവ് ഒന്നുവേറെ തന്നെയാണ്. പൊതുമരാമത്ത്, തുറമുഖം വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ രാജ്യവും അതിര്‍ത്തിയും കടന്ന് ഭൂലോകത്തിലെ സര്‍വ ആചാരങ്ങളും അനാചാരങ്ങളും അധികാരം കൈയാളലുമെല്ലാം പരാമര്‍ശിച്ചത് സഭ ഒന്നടങ്കം കാതുകൂര്‍പ്പിച്ച് കേട്ടു. കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അധികാരം ലഭിച്ച രാജ്യങ്ങളിലെ ദുരവസ്ഥ ഒന്നൊന്നായി നിരത്തിയപ്പോള്‍ അതിനെതിരെ കൈചൂണ്ടാന്‍പോലും ആരുമുണ്ടായില്ല. കമ്മ്യൂണിസത്തിന് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ചൈനയിലും ഉത്തരകൊറിയയിലും ക്യൂബയിലും മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ഒന്നില്‍ പോലും ജനാധിപത്യമില്ലെന്ന് കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ പോലുമില്ല. നേരത്തെ കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ചിരുന്ന സോവിയറ്റ് യൂണിയന് ഇപ്പോഴില്ല. അതെല്ലാം പല രാജ്യങ്ങളായിപ്പോയി. റുമേനിയയില്‍ ഏകാധിപതിയായ ചെഷസ്ക്യൂവിനെ ജനം തെരുവില്‍ കൊലപ്പെടുത്തുകയായിരുന്നു. ചൈനയിലുള്ളത് ഭരണഘടനയല്ല മരണഘടനയാണ്. ചൈനയിലും ഉത്തരകൊറിയയിലും ഏകാധിപത്യത്തിന്റെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ നടത്തുമ്പോള്‍ ഇവിടെ കണ്ണൂരില്‍ ഏകാധിപത്യത്തിന്റെ തട്ടുകട നടത്തുകയാണ് സഖാക്കള്‍ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യയില്‍ ഭാരതീയ ജനതപാര്‍ട്ടിയാണ് 20 സംസ്ഥാനങ്ങളും കേന്ദ്രവും ഭരിക്കുന്നത്. അത്രയും സ്ഥലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയാല്‍ പിന്നെ ഇവിടെ അസംബ്ലി നടക്കുമോ എന്നും ഖാദര്‍ ചോദിച്ചു. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മാര്‍ക്സിസ്റ്റുകാര്‍ തയാറാകുന്നില്ല. കോണ്‍ഗ്രസ് മുക്തഭാരതത്തില്‍ സിപിഎം അവശേഷിക്കുമോ എന്ന് ചിന്തിക്കണം. ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടിയുടെ വിജയം കണ്ണുതുറപ്പിക്കണം. മതേതര ശക്തികളുടെ ഐക്യം ആവശ്യമായ സാഹചര്യമാണിത്. മാര്‍ക്സിസത്തെക്കാള്‍ ഭേദമാണ് ബിജെപിയുടെ പ്രത്യയശാസ്ത്രമെന്ന് തോന്നിക്കുംവിധമാണ് ഖാദറിന്റെ വാക്കുകള്‍ എന്ന് പ്രതിയോഗികള്‍ പിറുപിറുക്കുന്നുമുണ്ട്.
പണ്ട് മാര്‍ക്സിസ്റ്റ് കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് നിയമസഭയില്‍ പി.സീതിഹാജി പറഞ്ഞത് ഓര്‍ത്തുപോകുന്നു. നാദാപുരം കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസംഗം. നാദാപുരത്ത് മാര്‍ക്സിസ്റ്റുകാര്‍ ചെയ്തതുപോലെ ജനസംഘക്കാരോ ബിജെപിക്കാരോ ഒരു കൊലപാതകവും കലാപവും കേരളത്തില്‍ നടത്തിയിട്ടില്ലെന്നും സീതിഹാജി ചൂണ്ടിക്കാട്ടിയിരുന്നു. എ. കാണാരന് എംഎല്‍എയെ ലീഗുകാര്‍ ആക്രമിച്ചു എന്ന പ്രചാരണം നടത്തിയാണ് സിപിഎം അക്രമം നടത്തിയത്. ലീഗിനെതിരായ അക്രമം മുസ്ലിം വിരുദ്ധമാവുകയായിരുന്നു. മാര്‍ക്സിസ്റ്റുകാരായ മുസ്ലിങ്ങള്‍ പോലും ആക്രമിക്കപ്പെട്ടു.
തലശേരിയില്‍ നടന്നതും അതുതന്നെ. നിയമസഭയില്‍ അതും കഴിഞ്ഞദിവസം ചര്‍ച്ച ചെയ്യപ്പെട്ടു. പി.ടി. തോമസാണ് തലശേരി കലാപത്തിന്റെ ചുരുളഴിച്ചത്. തലശേരിയില്‍ പള്ളിക്ക് കാവല്‍ നിന്നപ്പോള്‍ സിപിഎമ്മുകാരന് യു.കെ. കുഞ്ഞിരാമന് വധിക്കപ്പെട്ടു എന്ന കള്ളപ്രചാരണം തോമസ് പൊളിച്ചടുക്കുകയായിരുന്നു. കലാപം കെട്ടടങ്ങി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തലശേരിക്ക് ഏറെ ദൂരത്ത് കള്ളുഷാപ്പിലെ തര്‍ക്കത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിരാമനെ പറ്റി തോമസ് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇരിക്കപ്പൊറുതിയില്ലായിരുന്നു. തോമസ് ആര്‍എസ്എസിന് വേണ്ടി സംസാരിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭാഷ്യം.
ചൈനയിലെ ഭരണഘടനാ മാറ്റത്തെ കുറിച്ച് ഖാദര്‍ പറഞ്ഞപ്പോഴും സഖാക്കള്‍ക്ക് അസഹ്യതയായിരുന്നു. ആജീവനാന്ത പ്രസിഡന്റായി ഇന്നത്തെ ചൈനീസ് പ്രസിഡന്റ് സ്ഥാനമുറപ്പിച്ചപ്പോള്‍ കമ്മ്യൂണിസത്തിന്റെ വംശാധിപത്യവും ഏകാധിപത്യവുമാണ് ഖാദര്‍ തുറന്നു കാട്ടിയത്.
65,000 വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ നിന്നാണ് ആധുനിക മനുഷ്യന് ചൈനയിലെത്തിയത്. 1923-ല്‍ കണ്ടെത്തിയ പീക്കിങ് മനുഷ്യന്റെ അവശിഷ്ടങ്ങള്‍ക്ക് അത്രയും പഴക്കമുള്ളതായി ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. ആദിമ നരവംശമായ ഹോമോ ഇക്ടസ് എന്ന ജാതിയില്‍പെട്ടവരാണ്. ബിസി 25000-ല്‍ പുരാതന ശിലായുഗത്തിലെ ആധുനികമനുഷ്യന് ചൈനയില്‍ ആവാസം തുടങ്ങി. ബിസി 5000-ല്‍ നവീനശിലായുഗത്തിലെ കാര്‍ഷികസമൂഹവും ആരംഭിച്ചു. 2200-1500 കാലഘട്ടത്തിലാണ് ഷിയ രാജവംശം ഉദയം ചെയ്യുന്നത്. താമ്രയുഗാരംഭമായ ഇക്കാലത്ത് കൃഷിയും ജലസേചനവും വികസിച്ചു. എഴുത്തുവിദ്യയും തുടക്കം കുറിച്ചു. 1766-1122-ല്‍ ആദ്യ മുഖ്യ രാജവംശമായ ഷാങ് ആവിര്‍ഭവിച്ചു. കലണ്ടര്‍ വികസിച്ചു വന്നത് ഈ കാലഘട്ടത്തിലാണ്. 1122-256-ല്‍ പടിഞ്ഞാറന്‍ ചൈനയില്‍ നിന്നുള്ള വംശം ഷാങ് വംശത്തെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. 500-ല്‍ കണ്‍ഫ്യൂഷിയസിന്റെ തത്ത്വശാസ്ത്രം ചൈനീസ് സമൂഹത്തെയും ഭരണസമൂഹത്തെയും സ്വാധീനിക്കുവാന്‍ തുടങ്ങി. 403-221ല്‍ സാമ്രാജ്യം ചെറു രാജ്യങ്ങളായി ചിതറി. അവ പരസ്പരം സംഘട്ടനങ്ങളും ആരംഭിച്ചു. 221-206 ല്‍ ചിന് വംശം മറ്റു നാട്ടുരാജ്യങ്ങളെ തോല്‍പ്പിച്ച് ശക്തമായ കേന്ദ്ര ഭരണമുള്ള സാമ്രാജ്യം സ്ഥാപിച്ചു. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ സംഭവിച്ചത്.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: