കണ്ണൂര്‍: വിവിധ സ്ഥലങ്ങളില്‍ പിടിച്ചിടുന്ന ദീര്‍ഘദൂര-സൂപ്പര്‍ ഫാസ്റ്റ് തീവണ്ടികള്‍ എപ്പോള്‍ പുറപ്പെടും എന്ന വിവരം തീവണ്ടിയിലെ യാത്രക്കാരെ അറിയിക്കുന്നതിനുള്ള സംവിധാനം നയപരമായി തീരുമാനമെടുത്ത് നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
സംവിധാനം നടപ്പിലാക്കാന്‍ ഭാരിച്ച ചെലവും മനുഷ്യവിഭവശേഷിയും ആവശ്യമുള്ളതാണെങ്കിലും പരാതി പരിഹരിക്കേണ്ടതാണെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
തലശ്ശേരി റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനുവേണ്ടി ആലുപ്പികോയി നല്കിയ പരാതിയിലാണ് ഉത്തരവ്. തീവണ്ടി പിടിച്ചിടുന്നതിന്റെ കാരണം തീവണ്ടിയില്‍ തന്നെ അനൗണ്‍സ് ചെയ്യാനുള്ള സംവിധാനം വേണമെന്നാണ് ആവശ്യം.
കമ്മീഷന് പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ദീര്‍ഘദൂര തീവണ്ടികള്‍ കൃത്യസമയത്ത് ഓടിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരുടെ സുരക്ഷിത യാത്രക്ക് റെയില്‍ പീരിയോഡിക്കല്‍ മെയിന്റനന്‍സ് നടത്തുന്ന വേളയിലാണ് തീവണ്ടികള്‍ പതിയെ ഓടുന്നത്. താമസിച്ചോടുന്ന തീവണ്ടികളുടെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ യാത്രക്കാരെ അറിയിക്കാറുണ്ട്. തീവണ്ടികള്‍ താമസിക്കുന്ന കാരണം പരസ്യമായി അറിയിക്കുന്ന സംവിധാനം പ്രായോഗിക തലത്തില്‍ നടപ്പിലാക്കാന്‍ പ്രായാസമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേയുടെ കേന്ദ്ര തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: