കണ്ണൂര്‍: ടിപി ചന്ദ്രശേഖരന് വധക്കേസിലെ പതിമൂന്നാം പ്രതിയും സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗവുമായ പി.കെ. കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കം. എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം പ്രയോജനപ്പെടുത്തി ശിക്ഷാ കാലയളവില്‍ ഇളവ് നല്കി വിട്ടയയ്ക്കാനാണ് ശ്രമം. ടിപി കേസിലെ ഗൂഢാലോചന കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് കുഞ്ഞനന്തന്.
പ്രതിയെ മോചിപ്പിക്കുന്നതിനു മുന്നോടിയായി ടി.പി. ചന്ദ്രശേഖരന്റെ കുടുംബത്തിന്റെ അഭിപ്രായം തേടിയതോടെയാണ് നീക്കം പുറത്തായത്. സര്‍ക്കാര്‍ നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എസ്പിയുടെ നിര്‍ദേശം അനുസരിച്ച് സ്ഥലം എസ്ഐ ഇത് സംബന്ധിച്ച് ടിപിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ. രമയില്‍ നിന്നും വിശദീകരണം തേടി.
കുഞ്ഞനന്തനെ വിട്ടയയ്ക്കുന്നതില്‍ എന്തെങ്കിലും പ്രയാസമുണ്ടോ അതില്‍ എന്താണ് അഭിപ്രായം എന്നാണ് എസ്ഐ ചോദിച്ചത്. സിപിഎം നേതൃത്വത്തിന്റെ വിശ്വസ്തനായ കുഞ്ഞനന്തനെയും മറ്റ് പ്രതികളേയും ജയിലില്‍ നിന്നും പുറത്തിറക്കാന്‍ സിപിഎം അധികാരത്തില്‍ വന്ന ഘട്ടം മുതല്‍ ശ്രമം നടത്തി വരികയാണ്.
കണ്ണൂരിലെ നിരവധി കൊലക്കേസുകളിലെ സൂത്രധാരനാണ് കുഞ്ഞനന്തന്. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷം പ്രമാണിച്ച് തടവുകാര്‍ക്ക് ഇളവ് നല്‍കുന്നതിന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ആദ്യപട്ടികയില്‍ ടിപി കേസിലെ പ്രതികളുടെ പേര് ഉള്‍പ്പെട്ടത് വിവാദമായിരുന്നു.
ഇതേത്തുടര്‍ന്ന് ആ പട്ടിക റദ്ദു ചെയ്യുകയും പുതുക്കിയ പട്ടിക അടുത്തിടെ സര്‍ക്കാര്‍ തയാറാക്കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ 211 ദിവസമാണ് കുഞ്ഞനന്തന് ജയിലിന് പുറത്ത് പരോളിലും ഇഷ്ടപ്പെട്ട സ്ഥലത്ത് ചികിത്സയുമായി കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: