കൊളച്ചേരി: കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേലേരി മുക്ക് മുതല്‍ നായാട്ടുപാറവരെ നിര്‍മ്മിക്കുന്ന റോഡില്‍ പലസ്ഥലങ്ങളിലും ആവശ്യമായ വീതിയില്ലാതെയാണ് പ്രവര്‍ത്തി നടക്കുന്നതെന്ന് പരാതി. ജില്ലയില്‍ സിആര്‍പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ചേലേരി മുക്കുമുതല്‍ കൂടാളിപഞ്ചായത്തിലെ നായാട്ടുപാറവരെ നിര്‍മ്മിക്കുന്ന റോഡിന് പത്ത് മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിംഗ് നടത്തി പുനര്‍ നിര്‍മ്മിക്കാനാണ് എസ്റ്റിമേറ്റുള്ളത്. ഏഴ് മീറ്റര്‍ ടാറിംങ്ങും ഒന്നര മീറ്റര്‍ വീതം രണ്ടുഭാഗങ്ങളിലും ഡ്രെയ്നേജും അടക്കമാണ് റോഡ് നിര്‍മ്മിക്കേണ്ടത്.
എന്നാല്‍ പലസ്ഥലങ്ങളിലും വേണ്ടത്ര വീതിയില്ലാതെയാണ് റോഡ് നിര്‍മ്മിക്കുന്നത് എന്നാണ് പരാതി. ഏഴ് മീറ്റര്‍ വേണ്ടയിടത്ത് അഞ്ച് മീറ്റര്‍ പോലും വീതിയില്ലാതെ ടാറിംഗ് നടത്തിയ പല സ്ഥലങ്ങളുമുണ്ട്. ചേലേരി മുക്ക് ഭാഗങ്ങളില്‍ പല സ്ഥലങ്ങളിലും വേണ്ടത്ര വീതിയിലല്ല ടാറിംഗ് ചെയ്തത്. സര്വ്വേരേഖകള് പ്രകാരം വില്ലേജ് എഫ്ബിയില്‍ റോഡ് പത്ത് മീറ്റര്‍ വീതിയിലാണ് നിര്‍മ്മിക്കേണ്ടതെന്ന് ബന്ധപ്പെട്ട പലതവണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. റോഡിലെ മരങ്ങള്‍ മുറിച്ചുമാറ്റാതെയാണ് ടാറിംഗ് നടത്തിയിട്ടുള്ളത്. വ്യാപകമായ ക്രമക്കേട് നടന്നിട്ടുള്ള റോഡ് പണിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ബിജെപി അംഗം കെ.പി.ചന്ദ്രഭാനു കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: