കണ്ണൂര്‍: കീഴാറ്റൂരില്‍ ദേശീയപാതയ്ക്കായി വയല്‍ ഏറ്റെടുക്കാന്‍ കൂട്ടു നില്ക്കുന്ന സിപിഎം നേതൃത്വം വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരെ വഞ്ചിച്ചിരിക്കുകയാണെന്ന് വയല്‍ക്കിളി സമരനായിക നമ്പറാടത്ത് ജാനകി ജന്മഭൂമിയോട് പറഞ്ഞു.
68-ാം വയസ്സിലും കീഴാറ്റൂര്‍ വയലില്‍ നെല്ക്കതിര് കൊയ്തു കൊണ്ടിരിക്കേയാണ് ജാനകി, ജനിച്ച നാടിനെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്ന സിപിഎം നടപടിയ്ക്കെതിരെ വികാരാധീനയായത്.
ഇന്നലെവരെ താന്‍ വിശ്വാസമര്‍പ്പിച്ച പ്രസ്ഥാനം നാടിന്റെ വികസനത്തിന്റെ പേരില്‍ തനിക്കെതിരെ വാളോങ്ങുകയാണ്. കൊടിപിടിക്കാന്‍ പഠിപ്പിച്ച പാര്‍ട്ടി തന്നെ വയല്‍ നിലനിര്‍ത്താന്‍ മുന്നില്‍ നിന്ന് സമരം നയിച്ചതിന്റെ പേരില്‍ ആദ്യമായി പോലീസ് സ്റ്റേഷനില്‍ കയറ്റി. പാര്‍ട്ടിക്കു വേണ്ടി ചെയ്ത ത്യാഗങ്ങളെല്ലാം വെറുതെയായി. വോട്ട് ചെയ്ത് എംഎല്‍എയും സെക്രട്ടറിയുമാക്കിയവരൊക്കെ നമ്മോട് തന്നെ ഇത് ചെയ്തു, ജാനകിയമ്മയുടെ കണ്ഠമിടറി. കഴിഞ്ഞ ദിവസം കൊയ്തു കൊണ്ടിരിക്കെ കുമ്മനത്തിന് കഞ്ഞിവെച്ചു കൊടുക്കാനാണോ നെല്ലു കൊയ്യുന്നതെന്നും ഇന്നും നാളെയും നീ കൊയ്തോയെന്നും മൂന്നാം നാള് നിനക്ക് കാണിച്ചു തരാമെന്നും സിപിഎമ്മിന്റെ കുട്ടിസഖാക്കള്‍ കൂട്ടത്തോടെയെത്തി തന്നെ ഭീഷണിപ്പെടുത്തിയ കാര്യവും ഓര്‍മ്മിപ്പിച്ചു. ഭീഷണി സംബന്ധിച്ച് നല്കിയ പരാതിയില്‍ പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നും ഇവര്‍ പറഞ്ഞു.
കീഴാറ്റൂരുകാരുടെ ജീവിതമാണ് ഇവിടുത്തെ വയലും മണ്ണും. വയല്‍ വിട്ടു കിട്ടിയേ മതിയാകൂ. ജീവന് കൊടുത്തും വയല്‍ നികത്തുന്നത് തടയും.
നാടിന്റെ സമൃദ്ധിയുടെ പര്യായമായ വയല്‍ സംരക്ഷിക്കാന്‍ അവസാന ശ്വാസംവരെ പോരാടും. ജനിച്ചു വളര്‍ന്ന നാടിനെ ഇല്ലാതാക്കാന്‍ അനുവദിക്കില്ല. ബൈപ്പാസിനായി വയല്‍ നികത്തുന്നതോടെ നാലുവശവും വയലാല്‍ ചുറ്റപ്പെട്ട പ്രദേശത്ത് കുടിവെളള ക്ഷാമം രൂക്ഷമാകും. ഇന്ന് കിണറില്‍ നിന്നും വെള്ളം കോരിക്കുടിക്കുന്ന സ്ഥിതി വയല്‍ മണ്ണിട്ട് നികത്തുന്നതോടെ ഇല്ലാതാകും. ജീവിത പ്രശ്നമാണ്. ജന്മിമാരുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത് കര്‍ഷകരായ കീഴാറ്റൂരുകാര്‍ക്ക് ഇഎംഎസ് നല്കിയ മണ്ണാണ് കീഴാറ്റൂരിലെ വയല്‍. ഇതേ വയല്‍ അതേ ഇഎംഎസിന്റെ പിന്മുറക്കാരായ നേതാക്കള്‍ വീണ്ടും ജന്മിത്വത്തിന്റെ മറ്റൊരു രൂപമായ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പിടിച്ചെടുക്കുകയാണ്, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: