കൊച്ചി: കാലടി ശ്രീ ശങ്കര സംസ്കൃത സര്‍വ്വകലാശാല വിസി നിയമനത്തില്‍ മുസ്ലീംലീഗ് പിടി മുറുക്കുന്നു. നിലവിലെ വൈസ് ചാന്‍സലര്‍ ഡോ.ജെ പ്രസാദ് ഡിസംബറില്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ലീഗിന്റെ നോമിനി പിടിമുറുക്കുന്നത്. നിയമസഭാസ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ ഡോ.എം.ടി. സുലേഖയെ വിസി ആയി നിയമിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ അലിഗഡ് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. അബ്ദുല്‍ ജലീല്‍ ആ പദവിയിലെത്തണമെന്നാണ് മുസ്ലീംലീഗിന്റെ ആഗ്രഹം. സര്‍വ്വകലാശാല മുന്‍ അധ്യാപകനായിരുന്ന പ്രൊഫ. മുരളീ മാധവനാണ് പട്ടികയില്‍ ഇടം പിടിച്ച മൂന്നാമന്.
സംസ്കൃത സര്‍വ്വകലാശാലയില്‍ സംസ്കൃതസാഹിത്യവിഭാഗം മുന്‍ മേധാവിയും ഡീനുമായ മുരളീമാധവനാണ് വൈസ് ചാന്‍സിലര്‍ പദത്തിലെത്താന്‍ യോഗ്യനെന്നാണ് ഭൂരിപക്ഷാഭിപ്രായം. എന്നാല്‍ അബ്ദുല്‍ ജലീലിനെ വിസി ആക്കുക എന്ന മുസ്ലീം ലീഗിന്റെ ആവശ്യം എത്രത്തോളം നിരസിക്കപ്പെടും എന്നാണ് അറിയാനിരിക്കുന്നത്. ഡോ. അബ്ദുല്‍ ജലീല്‍ ലീഗ് നോമിനി എന്ന നിലയില്‍ വരുന്നതിനോട് പലര്‍ക്കും എതിര്‍പ്പുണ്ട്. അദ്ദേഹത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരാണ് ഏറെയും. സംസ്കൃത സര്‍വ്വകലാശാലയില്‍ ഹിന്ദി വിഭാഗം മേധാവിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജലീലിനെ വിസി ആയി നിയമിച്ച് സംസ്കൃത സര്‍വ്വകലാശാലയുടെ ആദ്യ മുസ്ലീം വിസി എന്ന ബഹുമതി സ്വന്തമാക്കാനാണ് ലീഗിന്റെ നീക്കം.
സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭാര്യയും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഡയറക്ടറുമാണ് സുലേഖ. സംസ്കൃത സര്‍വ്വകലാശാല വിസി പദം ലഭിച്ചാല്‍ സുലേഖയ്ക്ക് അതൊരു മധുര പ്രതികാരമാകും. സര്‍വ്വകലാശാല ആദ്യ വിസി ആയിരുന്ന ഡോ.രാമചന്ദ്രന് നായരുടെ ഭരണകാലയളവില്‍ ഡപ്യൂട്ടേഷനില്‍ മലയാളം അധ്യാപികയായി നിയമിതയായ സുലേഖയെ പിന്നീട് സ്റ്റാറ്റ്യൂട്ട് വന്നതിന് ശേഷം കോടതി ഉത്തരവ് പ്രകാരം പിരിച്ചു വിടുകയായിരുന്നു. കേരള സര്‍വ്വകലാശാല വിസിയായും ഡോ.സുലേഖയെ പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
നിലവിലുള്ള വിസി ജെ.പ്രസാദിന്റെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ തയ്യാറാക്കിയ പാനല്‍ ഗവര്‍ണറുടെ അനുമതിക്കായി അയച്ചതായാണ് സൂചന. വിസി നിയമനത്തില്‍ രാഷ്ട്രീയാതീതമായ തീരുമാനമാണ് ഉണ്ടാകേണ്ടതെങ്കിലും സിന്‍ഡിക്കേറ്റ് നയപരമായ ഒരു ധാരണയിലെത്തുകയാണ് പതിവ്. ഇടത് വലത് പാര്‍ട്ടികള്‍ക്ക് തുല്യപ്രാതിനിധ്യമുള്ള സംസ്കൃത സര്‍വ്വകലാശാല സിന്‍ഡിക്കേറ്റും ചില നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ ഡോ. സുലേഖ, ഡോ. അബ്ദുല്‍ ജലീല്‍ ,പ്രൊഫസര്‍. മുരളീ മാധവന് എന്നിവരടങ്ങിയ അന്തിമ പാനല്‍ തയ്യാറാക്കുകയായിരുന്നെന്നാണ് സൂചന. സര്‍വ്വകലാശാല മുന്‍ ഡീന്‍ എന്ന നിലയില്‍ മുരളീ മാധവനാണ് കൂടുതല്‍ യോഗ്യത കല്പ്പിക്കേണ്ടതെങ്കിലും സര്‍ക്കാരിന് മറ്റ് പരിഗണനകളാണ്. സര്‍വകലാശാലയ്ക്ക് വനിത വിസി എന്ന വാദവും ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
ഡോ. സുലേഖ മലയാളം അധ്യാപികയും അബ്ദുല്‍ ജലീല്‍ ഹിന്ദി അധ്യാപകനുമാണ്. ആചാര്യ ശങ്കരന്റെ പേരില്‍ തുടങ്ങിയ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍മാരായി നിയമിതരായവരില്‍ മൂന്ന് പേര് മാത്രമായിരുന്നു സംസ്കൃതഭാഷയില്‍ പ്രാവീണ്യം നേടിയവര്‍. സംസ്കൃത സര്‍വ്വകലാശാല വിസി പദത്തിലെത്താന്‍ സംസ്കൃതം അറിയേണ്ടതുണ്ടോ എന്ന വിഷയത്തില്‍ മുമ്പ് ചൂടേറിയ ചര്‍ച്ച നടന്നിട്ടുണ്ട്. വിഷയത്തിന് അത്ര പ്രാധാന്യം കല്‍പ്പിക്കേണ്ടതില്ലെന്നും സംസ്കൃതാധ്യാപകനല്ലെങ്കിലും സംസ്കൃതത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന വ്യക്തിയായിരുന്നാല്‍ മതിയെന്നുമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് തുടര്‍ നിയമനങ്ങള്‍ നടന്നിട്ടുള്ളത്. ഡോ.കെ.എന്‍. പണിക്കരെ വിസി സ്ഥാനത്ത് അവരോധിക്കാന്‍ സിപിഎം സ്വീകരിച്ച അടവ് നയമായിരുന്നു ഇതെങ്കിലും തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരും ഇത് തന്നെ അനുവര്‍ത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: