കണ്ണൂര്‍: വളപട്ടണം എസ്ഐ ബി.കെ.സിജുവിനെ വടകരക്കടുത്തുള്ള ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. മണല്‍ മാഫിയാസംഘത്തില്പ്പെട്ട രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റം. കസ്റ്റഡിയിലെടുത്തവരെയും സംഭവം അന്വേഷിക്കാന്‍ ചെന്ന് എസ്ഐയോട് അപമര്യാദയായി പെരുമാറിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും ലോക്കപ്പിലിട്ടതിനെ തുടര്‍ന്ന് എം.പി കെ.സുധാകരനും എംഎല്‍എമാരായ എ.പി.അബ്ദുള്ളക്കുട്ടി, കെ.എം.ഷാജി എന്നിവരും സ്റ്റേഷനിലെത്തി യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഇറക്കിക്കൊണ്ടുപോയസംഭവം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാദമായി നിലനില്‍ക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ കെ.സുധാകരന് എസ്ഐക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം അന്വേഷിച്ച ഐ.ജി സംഭവത്തില്‍ എസ്ഐയെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു.
കെ.സുധാകരന് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഉന്നത തല ഇടപെടലാണ് എസ്.ഐക്കെതിരെ നടപടിയെടുക്കുന്നതിലേക്ക് നയിച്ചത് എന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവം നടന്ന നിമിഷം മുതല്‍ രണ്ട് എംഎല്‍എമാരും എംപിയും എസ്ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ എംപിയുടെ നടപടിക്കെതിരെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്തു വരികയും സ്റ്റേഷനില്‍ നിന്ന് പ്രതികളെ ഇറക്കിക്കൊണ്ടുവരുന്ന കാലം അസ്തമിച്ചുകഴിഞ്ഞെന്നും പൊതുപ്രവര്‍ത്തകര്‍ മാന്യമായി പെരുമാറണമെന്നും അടക്കമുള്ള നിരവധി അഭിപ്രായങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും എംപിക്കും ജില്ലയിലെ മണല്‍ മാഫിയകളുമായി ബന്ധമുണ്ടെന്നും ഇതിന്റെ പേരിലാണ് എം.പി സ്റ്റേഷനിലെത്തി എസ്.ഐക്കെതിരെ തിരിഞ്ഞതെന്നും സിപിഎം അടക്കമുള്ള കക്ഷികള്‍ ആരോപിച്ചിരുന്നു. എസ്.ഐയെ മാറ്റാനുള്ള തീരുമാനം പോലീസ് സേനക്കകത്തും ശക്തമായ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
ജില്ലയിലെ മിക്കയിടങ്ങളിലും മണല്‍ മാഫിയകളുമായി ഭരണപക്ഷത്തെ കോണ്‍ഗ്രസ്സിനും ഘടകകക്ഷികള്‍ക്കും അവിഹിതമായ ബന്ധമുണ്ടെന്ന് ആരോപണവും നിലവിലുണ്ട്. ഇതിന്റെ പേരില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റവും സ്ഥലം മാറ്റ ഭീഷണിയും ഉണ്ടാവുകയും ചെയ്തിരുന്നു. സ്റ്റേഷനില്‍ എസ്ഐയുടെ കൃത്യനിര്‍വഹണത്തിന് തടസ്സം നിന്നവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുകയും മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ട എസ്.ഐയെ സ്ഥലം മാറ്റുകയും ചെയ്ത നടപടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്.
അതേ സമയം എസ്.ഐ സ്ഥലം മാറ്റം ചോദിച്ചുവാങ്ങുകയായിരുന്നുവെന്നാണ് അധികൃതരുടെ മലക്കം മറിച്ചില്‍. ഭാര്യയുടെ പ്രസവ സംബന്ധമായ ആവശ്യങ്ങള്‍ക്കായി സ്വദേശത്തേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പറയുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: