കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പ് വടയാറില്‍ പടിഞ്ഞാറ് ദര്‍ശനമായി ആശ്രിതവത്സലയും അഭീഷ്ടവരദായിനിയായും ഇളങ്കാവിലമ്മ കുടികൊളളുന്നു. വടക്കംകൂര്‍ രാജക്കന്മാരുടെ പരദേവതയാണ് ഇളങ്കാവില്‍ ഭദ്രകാളി. കേരളത്തില്‍ പേരുകേട്ട അറുപത്തിനാല് ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇളങ്കാവ് ദേവീക്ഷേത്രം. കേരളത്തച്ഛന്റ കൊടുങ്ങല്ലൂര്‍ ക്ഷേത്രമാണ് ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലസ്ഥാനമെന്നും മറ്റു ക്ഷേത്രങ്ങളിലേക്ക് താന്ത്രികവിധിയനുസരിച്ച് ദേവിചൈതന്യം ആവാഹിച്ചുകൊണ്ടുവന്ന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇളങ്കാവ് ദേവീക്ഷേത്രം എന്നും അറിയപ്പെടുന്നു.
ഐതിഹ്യം
പണ്ട് വടക്കുംകൂര്‍ രാജവംശത്തിലെ ഒരു രാജാവ് ഇപ്പോഴുളള ക്ഷേത്രത്തിന് പടിഞ്ഞാറ് മാറി പടിഞ്ഞാറെ കൊട്ടാരത്തില്‍ താമസിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ഭക്തനായ രാജാവ് കൊടുങ്ങല്ലൂരില്‍ പോയി ദര്‍ശനം നടത്തിയിരുന്നു. കൊടുങ്ങല്ലൂര്‍ പോയി ദര്‍ശനം നടത്തുന്നതിനുളള ബുദ്ധിമുട്ട് കാരണം ഒരു ആലയും പണികഴിപ്പിച്ച് ഇവിടെ കൊടുങ്ങല്ലൂര്‍ ഭഗവതിയെ സ്ഥിരമായി ആദരിച്ചു പോന്നു. എന്നിരുന്നാലും മീനമാസത്തില്‍ രാജാവ് കൊടുങ്ങല്ലൂര്‍ ഭരണി, താലപ്പൊലി എന്നീ വിശേഷദിവസങ്ങളില്‍ അവിടെ പോയിദര്‍ശനം നടത്തി. വര്‍ഷങ്ങള്‍ കടന്നുപോവുകയും പ്രായാധിക്യത്താല്‍ തുടര്‍ന്ന് ദീര്‍ഘദൂരയാത്ര ബുദ്ധിമുട്ടാകുകയും ചെയ്തു. ഒരിക്കല്‍ അദ്ദേഹം മനം ഉരുകി നിറകണ്ണുകളോടെ കൊടുങ്ങല്ലൂര്‍ ഭഗവതിയെ പ്രാര്‍ത്ഥിച്ച് തിരിച്ച് പോന്നു.
ക്ഷീണിതനായി ഉറങ്ങാന്‍ കിടന്ന രാജാവിന് സ്വപ്നത്തില്‍ ഭഗവതിയുടെ ദര്‍ശനം ഉണ്ടാവുകയും മീനമാസത്തില്‍ അശ്വതി നാളില്‍ പുഴയുടെ പടിഞ്ഞാറ് അക്കരെ വടക്കുഭാഗത്ത് (ഇപ്പോള്‍ ആറ്റുവേലക്കടവ്) സാന്നിധ്യം ഉണ്ടാവും എന്ന് അരുളി ചെയ്തു. ഇതേ തുടര്‍ന്ന് മീനമാസത്തിലെ അശ്വതിനാളിന് ഏഴുദിവസം മുമ്പായി ആറ്റുവേലക്കടവില്‍ രാവിലെ കൊടികയറ്റി ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. എല്ലാവര്‍ഷവും മീനമാസത്തിലെ തിരുവോണ നാളില്‍ രാവിലെയുളള ശുഭമുഹൂര്‍ത്തത്തില്‍ വെളിച്ചപ്പാട് കൊടികയറ്റുന്നു.
ആറ്റുവേലയുടെ നിര്‍മ്മാണം
വെളിച്ചപ്പാടിന്റെയും, തച്ചന്മാരുടെയും പൂജകള്‍ക്കുശേഷം ഏകദേശം 20 ടണ്‍ കേവ് ഭാരം വഹിക്കാന്‍ ശേഷിയുളള രണ്ട് പടുകൂറ്റന്‍ വളളങ്ങളില്‍ ചങ്ങാടം നിര്‍മ്മിച്ച് പിണ്ടിപ്പഴുത് എന്ന ചടങ്ങ് നടത്തി ആറ്റുവേലയുടെ നിര്‍മ്മാണം ആരംഭിക്കുന്നു. പിണ്ടിപ്പഴുതായി ഉപയോഗിക്കുന്നത് ഒമ്പതുകോല് നീളവും ഏഴ് അംഗുലം സമചതുരത്തിലുള്ള നാല് തേക്കിന് തടിയാണ്. അമ്മയ്ക്കായി മുഖമണ്ഡപത്തിന് ഏഴ് കോല് നീളവും ഏഴ് അംഗുലം സമചതുരവും ഉള്ള ഒരു തേക്കിന് തടിയാണ്. ഇതിന്റെ മുകളില്‍ തേക്കിന് പലകകള്‍ നിരത്തി തട്ടുകള്‍ ഉണ്ടാക്കുകയും ഉയരമുള്ളതും വണ്ണമുള്ളതുമായ പതിനെട്ട് തുണൂകളില്‍ മൂന്ന് നിലകളിലുള്ള ക്ഷേത്രം നിര്‍മ്മിക്കുന്നു.
രേവതി നാളില്‍ ക്ഷേത്രത്തിലെ പ്രഭാത പൂജകള്‍ക്ക് ശേഷം അവകാശികളായ തുഴച്ചില്‍കാരുടെ സഹായത്താല്‍ മൂലസ്ഥാനമായ ആറ്റുവേലക്കടവിലേക്ക് യാത്രയാകുന്നു. ഏകദേശം മൂന്ന് കിലോമീറ്ററോളം പുഴയിലൂടെ സഞ്ചരിച്ച് ആറ്റുവേലക്കടവില്‍ വന്ന് കെട്ടിയിടുന്നു. ആറ്റുവേലക്കടവില്‍ (മൂലസ്ഥാനത്ത്) രാത്രിയില്‍ പൂജയും വലിയഗുരുതിയും വെളിച്ചപ്പാടിന്റെ സന്നിദ്ധ്യത്തില്‍ നടത്തി താഴികകുടത്തില്‍ ദീപം തെളിയിച്ച് അശ്വതി നാളില്‍ ഉദയത്തില്‍ ആറ്റുവേല കെട്ടഴിച്ച ്ഇപ്പോഴത്തെ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു. ഒപ്പം നിരവധി തൂവിളക്കുകളും തറവിളക്കുകളുടെയും വൈദ്യുത ദീപങ്ങളുടെയും നിറശോഭയോടെയും നിരവധി അകമ്പടി തട്ടക്കച്ചാടികളുടേയും സാന്നിധ്യത്തിലുള്ള യാത്ര ഏവരേയും ഭക്തിയില്‍ ആറാടിക്കുന്ന ഒരുകാഴ്ചകൂടിയാണ്. ഒരു ജലമഹോത്സവം കൂടിയാണ് വടയാറിലെ ഈ ചരിത്രപ്രസിദ്ധമായ ചടങ്ങ്. ആറ്റുവേലക്കവിടല് നിന്നും മൂന്ന് കിലോമീറ്റര്‍ കിഴക്കുമാറിയുള്ള ക്ഷേത്രക്കടവില്‍ എത്തിച്ചേരുമ്പോള്‍ ഭക്തജനങ്ങള്‍ ആചാരപൂര്‍വ്വം സ്വീകരിക്കുന്നു. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ വരവോടെ നാട്ടില്‍ എങ്ങും ക്ഷേമവും ഐശ്വര്യവും ഉണ്ടാവും എന്നാണ് വിശ്വാസം.
പള്ളി സ്രാമ്പില്‍ എഴുന്നള്ളത്ത്
ആറ്റുവേലക്കടവില്‍ നിന്നും കൊടുങ്ങല്ലൂര്‍ ഭഗവതിയെ മേല്‍ശാന്തിയും വെളിച്ചപ്പാടും മറ്റുള്ളവരും ചേര്‍ന്ന് വാദ്യമേളങ്ങളുടേയും അരിയും പൂവും നീരാജനം, വാള്,ചിലമ്പ് എന്നിവയുടെ അകമ്പടിയോടെ എതിരേറ്റ് ആനപ്പുറത്ത് ഏറ്റി പള്ളിസ്രാമ്പില്‍ ഉടയാടയും വാല്‍ക്കണ്ണാടിയും വെച്ച് നെറ്റിപ്പട്ടം വിരിച്ച് കിഴക്ക് ദര്‍ശനമായി പള്ളി സ്രാമ്പില്‍ കുടിയിരുത്തുന്നു വര്‍ഷത്തില്‍ ഒരിക്കല്‍ അനുജത്തിയായ ഇളങ്കാവില്‍ അമ്മയെ കാണാന്‍ കൊടുങ്ങല്ലൂര്‍ ഭഗവതി എത്തുന്നു എന്നാണ് സങ്കല്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: