തമിഴ്നാട്ടിലെ തേനി വനമേഖലയിലെ കാട്ടുതീയില്‍ പത്തിലേറെപ്പേര്‍ മരണപ്പെട്ട വിവരം അതീവ ദുഃഖത്തോടെയും അതേസമയം ഗൗരവത്തോടെയും കാണേണ്ട വിഷയമാണ്. കേരളത്തിലൂടെ തമിഴ്നാട്ടിലേക്ക് കടന്നാലും ഇല്ലങ്കിലും കേരളത്തിലെ വനങ്ങളിലും ഇത്തരം അനധികൃത യാത്രകള്‍ നിരന്തരം നടന്നുവരുന്നു എന്ന യാഥാര്‍ഥ്യം ഓര്മപ്പെടുത്തുന്നുവെന്നു മാത്രം. നമ്മുടെ ഏതെങ്കിലും വനമേഖലകളില്‍ യാത്രകള്‍ക്ക് നിയമം അനുവദിക്കുന്നുണ്ടോയെന്ന് അറിവില്ല. അതേസമയം നിരവധി ചെറുപ്പക്കാരുടെ ഗ്രൂപ്പുകള്‍ പ്രാദേശിക വന അധികാരികളെ അനൗദ്യോഗികമായും മറ്റും കണ്ട് ഉദ്യോഗസ്ഥര്‍ പോലും അധികം പോകാത്ത വന മേഖലയിലേക്ക് പോകുന്നതായി നല്ലൊരു വിഭാഗത്തിനും അറിയാം. കാണാതെ പോകുന്നവര്‍ വേറെ. ഇത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും അഡ്വെഞ്ചര്‍ ഫെഡറേഷന് തുടങ്ങിയ പേരുകളില്‍ നിരന്തരം പരസ്യങ്ങളും വെബ്സൈറ്റുകളും ബ്ലോഗുകളും ഇപ്പോഴും കാണാം. ഇതിനു നേതൃത്വം വഹിക്കുന്നവരില്‍ മിക്കവരും ഗള്‍ഫ് തുടങ്ങിയ ഇതര രാജ്യങ്ങളുമായി ബന്ധമുള്ളവരാണെന്ന് സര്‍ക്കാര്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
ഗൗരവതരമായ യാഥാര്‍ഥ്യം
വനസംരക്ഷണവുമായി യാതൊരുതരത്തിലും പ്രാധാന്യമില്ലാത്ത, വനപഠനത്തിന്റെ പ്രാഥമിക പാഠം പോലും ഉള്‍ക്കൊള്ളാത്ത, കാട് എന്തെന്ന അറിവുപോലും ഇല്ലാത്ത ആളുകളാണ് ഇവരുടെ ഓരോ യാത്രയിലും പുതുതായി പങ്കെടുക്കുന്നത്. അവരുടെ ആവശ്യങ്ങള്‍ കാടിന്റെ നിയമങ്ങള്‍ക്കോ വന-വന്യജീവി സംരക്ഷണ നിയമങ്ങള്‍ക്കോ യോജിക്കുന്നതല്ല. കാട്ടിലെ വിഭവങ്ങള്‍ ഉപയോഗിക്കുകയും, രാത്രികളില്‍ യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ തീയിട്ട് പാട്ടും പാടി ഉറങ്ങിയും ഉറങ്ങാതെയും കഴിച്ചുകൂട്ടി അവിടെത്തന്നെ ഭക്ഷണം പാകം ചെയ്ത് കഴിച്ച് ഒന്നിലേറെ ദിവസങ്ങള്‍ സുഖിച്ച് കഴിയുന്ന സാഹചര്യം നിലവിലുണ്ട്. ഇങ്ങനെ കഴിയാന്‍ ദിവസം പ്രതി ആയിരക്കണക്കിന് രൂപ അംഗമൊന്നില്‍ നിന്നും ഇവര്‍ ഈടാക്കുന്നുമുണ്ട്. സമ്പന്നരായ യുവ തലമുറക്കാരാണ് ഇതില്‍ മുന്നില്‍. കാട്ടിലെ സുഖവാസം കഴിഞ്ഞിറങ്ങുന്ന ഇവര്‍ സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണത്തിന്റെയും മറ്റ് ഇതര അനുഭവ-ഓര്‍മ്മക്കുറിപ്പുകളുമായാണ് തിരികെ പോകുന്നത്.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ കാടുകളിലേക്ക് നിരന്തരം യാത്ര ചെയ്യുകയും വന്യജീവികളെ അവരുടെ ഇഷ്ടത്തിന് ഇണങ്ങിയവണ്ണം ഫോട്ടോ എടുക്കാന്‍ വേണ്ടി അവയെ ശല്യപ്പെടുത്തി വന്യജീവിവ്യവസ്ഥിതിയെത്തന്നെ അസ്വസ്ഥമാക്കുന്ന സംഭവങ്ങള്‍ നാള്‍ക്കുനാള്‍ പെരുകുകയാണ്. ഇതില്‍ കര്‍ശന നടപടികള്‍ ആവശ്യമായിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ടെന്നത് നമ്മിലെ വേദനിപ്പിക്കുന്ന സത്യമാണ്. വന്യജീവി സങ്കേതങ്ങള്‍ക്കും മറ്റ് സംരക്ഷിത വനമേഖലകള്‍ക്കും മാത്രമാണ് നിയമങ്ങള്‍ ബാധകമെന്നും, റിസര്‍വ് വന മേഖലകളിലും മറ്റും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം, കാടിനെ എന്താവശ്യത്തിനും ഉപയോഗിക്കാം എന്ന ധാരണയുള്ള നിരവധി ഫോട്ടോഗ്രാഫര്‍മാരും വനയാത്രക്കാരും പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകരും ഇപ്പോഴും കേരളത്തില്‍ ഉണ്ടെന്നു മനസ്സിലാക്കുമ്പോള്‍, വനവന്യജീവി നാശവും ബന്ധപ്പെട്ട സംഘര്‍ഷങ്ങളും പെരുകുന്നതിന്റെ കാരണം ബോധ്യപ്പെടും. കുറ്റം മുഴുവന്‍ വനം വകുപ്പിന്റെയോ സാധു ജീവികളുടെയോ തലയില്‍ വച്ചുകെട്ടി സ്വയം തടിയൂരുന്ന സമൂഹമാണ് ഇന്നുള്ളത്. അതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളേയും.
വനം വകുപ്പിന്റെ പ്രകൃതി പഠന ക്യാമ്പുകളില്‍ വരെ വന്യജീവികളെ വില്‍പ്പനയ്ക്ക് വയ്ക്കുന്നതായും കേട്ടിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ വന്യജീവി സംരക്ഷണ നിയമപ്രകാരം ശിക്ഷിക്കാമെന്നിരിക്കെ അവര്‍ക്ക് പ്രോത്സാഹനം നല്കുന്ന സാഹചര്യങ്ങള്‍ നിലവിലുണ്ടെന്ന യാഥാര്‍ഥ്യം ഒരിക്കലും വന സംരക്ഷത്തിന്റെ ഉത്തരവാദിത്തമുള്ള ആര്‍ക്കും ഭൂഷണമല്ല.
മാനവരാശിക്കുള്ള ഭീഷണി
ഓരോ കാട്ടുതീയെയും വെറുമൊരു ചെടികത്തലായി മാത്രം കാണുന്ന, ഓരോ തീയിലും വെന്തു മരിക്കുന്ന ലക്ഷക്കണക്കിന് വന്യജീവകളോട് സഹാനുഭൂതിപോലും കാണിക്കാത്ത പൊതു സമൂഹമാണ് ഇപ്പോള്‍ പൊതുവിലുള്ളത്. എന്താവശ്യത്തിനാണ് കാടിനേയും വന്യജീവികളെയും ചിലരുടെ സുഖഭോഗങ്ങള്‍ക്കായി നമ്മള് വിട്ടുകൊടുക്കുന്നത്? കാടിന്റെയും നാടിന്റെയും നശീകരണ-വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചിലരെങ്കിലും ഇക്കൂട്ടത്തിലുണ്ടെന്നുള്ളതും സര്‍ക്കാര്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
കാട്ടുതീയില്‍ വെന്തുമരിച്ച സഹോദരങ്ങളോട് അതിയായ സ്നേഹബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാമെന്ന സാഹചര്യംകൂടെ കണക്കിലെടുത്ത് വന സംരക്ഷണത്തിന് ഉതകുന്നതല്ലാതെയുള്ള എല്ലാ വനയാത്രകളും വനം വകുപ്പ് നിരോധിക്കേണ്ടതാണ്.
പ്രശ്ന പരിഹാരം
ജനപങ്കാളിത്തത്തോടെയുള്ള വനസംരക്ഷണം നടപ്പിലാക്കുന്നതിന് ലോകത്തിലെ മികച്ച മാതൃകയായ പെരിയാര്‍ കടുവാ സങ്കേതത്തിലെ വിവിധ വന യാത്രകള്‍ പോലെ രാജ്യത്തെ എല്ലാ വനയാത്രകളിലും വനം ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തുകയും വേണം. അല്ലാതുള്ള യാത്രകളില്‍ പങ്കാളികളാകുന്നവരെയും അതിന് നേതൃത്വം കൊടുക്കുന്നവരെയും വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം ശിക്ഷ ഉറപ്പുവരുത്താനുള്ള നടപടിയും ഉണ്ടാവണം. നാളിതുവരെ അത്തരമൊരു നിയമ നടപടി ഉണ്ടായതായി അറിവില്ല.
വനം വകുപ്പും തദ്ദേശ വാസികളും ഒരുമിച്ച് വനജന സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി രൂപകല്‍പ്പന ചെയ്ത ഇക്കോ ഡെവലപ്മെന്റ് കമ്മറ്റികളോ വന സംരക്ഷണ സമിതികളോ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലൊരിടത്തും വര്‍ഷങ്ങളായി കാട്ടുതീയോ വന്യമൃഗ വേട്ടയോ ഇല്ല എന്ന അത്ഭുതകരമായ സത്യം നാമറിയണം. അതുകൊണ്ടുതന്നെ നമ്മുടെയും വരാനിരിക്കുന്ന തലമുറയുടെയും നിലനില്‍പ്പിന് അവശേഷിക്കുന്ന വനവും അതിലെ വന്യജീവികളെയും സംരക്ഷിക്കുക എന്ന പൊതുലക്ഷ്യത്തിനായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം വനം വകുപ്പും ജനങ്ങളും ഇനിയെങ്കിലും ഒരുക്കണം. ഇതിന് ആര്‍ജ്ജവവുമുള്ള വനം മന്ത്രിയും സര്‍ക്കാരും ഉണ്ടാവണം. ഇതിലെ കള്ളനാണയങ്ങളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം.
(വനംവകുപ്പിന് കീഴിലുള്ള പെരിയാര്‍ കടുവാ സങ്കേതത്തിലെ മുന്‍ സാമൂഹ്യശാസ്ത്രജ്ഞനും, വൈല്‍ഡ്ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്ട് ഓഫീസറുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: