2008 ഡിസംബര്‍മാസം 13 ലെ രാത്രിയില്‍ സുകുമാരന്റെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അദ്ദേഹം ഒന്നുകൂടി പറഞ്ഞു. ”ശേഷക്രിയയിലെ കഥാപാത്രങ്ങള്‍ ഇന്നിന്റേത് മാത്രമല്ല. എല്ലാക്കാലത്തേക്കുമുള്ളതാണ്. മരണമില്ലാത്ത കഥാപാത്രങ്ങളാണതെല്ലാം….”. വര്‍ഷമിത്ര കഴിഞ്ഞിട്ടും ശേഷക്രിയ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
പത്തുവര്‍ഷം മുമ്പ്, 2008 ഡിസംബര്‍ മാസം 13-നാണ് തിരുവനന്തപുരത്ത് കോട്ടയ്ക്കകെത്ത പ്രശാന്ത്നഗറിലുള്ള എം.സുകുമാരന്റെ വീട്ടില്‍ പോകുന്നത്. എഴുത്തിലൂടെ ഏറെ ഇഷ്ടപ്പെട്ടിട്ടുള്ള ആ സാഹിത്യപ്രതിഭയെ കാണാനുള്ള ആഗ്രഹം കലശലായിരുന്നെങ്കിലും അവിടെ പോകാനുള്ള ധൈര്യം തീരെയുണ്ടായില്ല. പൊതുവെ പത്രക്കാരെ അടുപ്പിക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അഭിമുഖകാരനും പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കും അദ്ദേഹം പിടികൊടുത്തതേയില്ല. അതിനായി ആരെങ്കിലും സമീപിച്ചാല്‍ അതിന്റെ ആവശ്യമില്ലെന്ന് ചിരിച്ച മുഖത്തോടെ മറുപടി പറഞ്ഞ് അവസാനിപ്പിക്കും. അതൊന്നും എം. സുകുമാരന്റെ ജാടകളായിരുന്നില്ല. തനിക്ക് പറയാനുള്ളത് കഥകളിലൂടെയും നോവലിലൂടെയും പറയുക എന്നതായിരുന്നു ശൈലി. അതിനാല്‍ എന്തെങ്കിലും പറയാനുള്ളപ്പോള്‍മാത്രം എഴുതി. എഴുതിയതെല്ലാം വിശേഷപ്പെട്ടതും വേറിട്ടതുമായ സാഹിത്യകൃതികളായി.
2008 ഡിസംബറിലെ ചലച്ചിത്രോത്സവ കാലത്ത് വട്ടംകൂടിയിരുന്നുള്ള സിനിമാചര്‍ച്ചയില്‍ എം. സുകുമാരന്റെ ‘പിതൃതര്‍പ്പണം’ കടന്നുവന്നു. ആ കൃതി ‘മാര്‍ഗം’ എന്ന പേരില്‍ രാജീവ് വിജയരാഘവന് സിനിമയാക്കിയപ്പോള്‍ 2003ല്‍ മികച്ച കഥാചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ‘മാര്‍ഗം’ സിനിമ വീണ്ടും ചര്‍ച്ചയ്ക്ക് കാരണമായപ്പോള്‍ സുകുമാരനെ കാണാന്‍ പോകാന്‍ തീരുമാനിച്ചു. ഒപ്പം പ്രശസ്ത കഥാകൃത്ത് വി.ആര്. സുധീഷും, പത്രപ്രവര്‍ത്തകനും സുകുമാരന്റെ സുഹൃത്തുമായ എന്‍. മുരളീധരനുമുണ്ടായിരുന്നു. കോട്ടയ്ക്കകത്തെ വീട്ടിലെത്തുമ്പോള്‍ ഹൃദ്യമായ സ്വീകരണം. ഫോട്ടോഗ്രാഫറെ കണ്ടപ്പോള്‍ ആദ്യമേ പറഞ്ഞു, അഭിമുഖത്തിനൊന്നും ഞാനില്ല. പത്രത്തില്‍ കൊടുക്കാനല്ലെന്നു പറഞ്ഞപ്പോള്‍ മാത്രം ഫോട്ടോക്ക് നിന്നുതന്നു. കുറെനേരം സംസാരിച്ചു. ഒട്ടും മറയില്ലാതെ, തനി പാലക്കാട്ടുകാരന് നാട്ടിന്‍പുറത്തുകാരനായി.
രണ്ടു കഥാകൃത്തുക്കള്‍ കണ്ടുമുട്ടിയപ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്നത് സംഭാഷണത്തിലുമുണ്ടായി. തികച്ചും സാഹിത്യപരമായിരുന്നു സംസാരം. വല്ലപ്പോഴും മാത്രം എഴുതുന്ന സുകുമാരന്‍, നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന സുധീഷിനോട് അന്ന് ഏറ്റവും പുതിയതായി പുറത്തുവന്ന കഥകളെക്കുറിച്ചുവരെ സംസാരിച്ചു. അത്രത്തോളം അദ്ദേഹം തന്റെ വായനയെ ‘അപ്ഡേറ്റ്’ ചെയ്തിരുന്നു. സംസാരം സുകുമാരന്റെ പ്രശസ്ത നോവല്‍ ‘ശേഷക്രിയ’യിലേക്കെത്തിയപ്പോള്‍ ഇടയ്ക്കൊരു ചോദ്യംചോദിക്കാതിരിക്കാന്‍ തോന്നിയില്ല, കുഞ്ഞയ്യപ്പന്മാര് എല്ലാക്കാലത്തും ഉണ്ടാകില്ലെ എന്ന്. (ശേഷക്രിയയിലെ പ്രധാന കഥാപാത്രമായിരുന്നു കുഞ്ഞയ്യപ്പന്.) അതിനദ്ദേഹം തന്ന മറുപടി ഏറെ ചിന്തിപ്പിച്ചു. ‘ശേഷക്രിയ’ എന്ന നോവല്‍ എല്ലാക്കാലത്തേക്കുമുള്ളതാണെന്ന തിരിച്ചറിവ് നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
”കുഞ്ഞയ്യപ്പന് മാത്രമല്ല കാലാതിവര്‍ത്തി. വിപ്ലവപ്പാര്‍ട്ടിയുടെ മാസികയിലെ പത്രാധിപരും പിയെന് എന്നുവിളിക്കുന്ന സഖാവും ട്രേഡ് യൂണിയന് നേതാവുമെല്ലാം എല്ലാക്കാലത്തേക്കുമുള്ളതാണ്. കാലമെത്ര കഴിഞ്ഞാലും പാര്‍ട്ടിയില്‍ ഇതെല്ലാം സംഭവിച്ചുകൊണ്ടേയിരിക്കും. കൊടിപിടിച്ചും പട്ടിണികിടന്നും പോസ്റ്റര്‍ ഒട്ടിച്ചും ജീവിതം ഹോമിക്കുന്ന വലിയ വിഭാഗവും, എന്നും മീന്‍വറുത്തതു കൂട്ടി മാത്രം ഊണുകഴിക്കുകയും, പാര്‍ട്ടി സ്വാധീനത്തില്‍ സമ്പാദ്യങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്നവരും എന്ന രണ്ടുകൂട്ടരാണ് പാര്‍ട്ടിയിലുണ്ടാകുക. അസംതൃപ്തരെന്നും പരിപൂര്‍ണസംതൃപ്തരെന്നുമുള്ള രണ്ടു വിഭാഗങ്ങള്‍…കുഞ്ഞയ്യപ്പന്മാര് ഒരിക്കലും മരിക്കുന്നതേയില്ല!”.
ശേഷക്രിയ എന്ന നോവല്‍ പുറത്തുവന്നപ്പോള്‍ കേരളത്തിലെ സാംസ്കാരികമേഖലയില്‍ മാത്രമല്ല അത് ചലനങ്ങളുണ്ടാക്കിയത്. രാഷ്ട്രീയരംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. സിപിഎം ബുദ്ധിജീവികള്‍ എം. സുകുമാരനെ ശത്രുപക്ഷത്ത് നിര്‍ത്തി വിചാരണ ചെയ്തു. പാര്‍ട്ടി അംഗമായിരുന്ന സുകുമാരനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന മാസികയുടെ പത്രാധിപരും തൊഴിലാളിസഖാവായ കുഞ്ഞയ്യപ്പനും തമ്മില്‍ തെറ്റിപ്പിരിയുകയും പാര്‍ട്ടിയില്‍നിന്ന് കുഞ്ഞയ്യപ്പന് നീതിനിഷേധിക്കപ്പെടുകയും ചെയ്യുന്ന കഥയാണ് ‘ശേഷക്രിയ’യില്‍ എം. സുകുമാരന്‍ അവതരിപ്പിച്ചത്. പത്രാധിപരോട് ഏറ്റുമുട്ടി പരാജയപ്പെടുന്ന ഏഴാമത്തെ വ്യക്തിയാണ് കഥയില്‍ കുഞ്ഞയ്യപ്പന്. പണക്കാരനും സുഖിമാനുമായ പത്രാധിപര്‍ക്ക് പാര്‍ട്ടി നേതാക്കള്‍ക്കുമേലുള്ള സ്വാധീനം അത്ര വലുതായിരുന്നു. മാസികയില്‍ നിന്നുള്ള പുറത്താക്കപ്പെടലിനെതിരെ നീതിതേടി കുഞ്ഞയ്യപ്പന് മേല്‍ഘടകങ്ങളിലെല്ലാം പരാതിപ്പെട്ടെങ്കിലും ഒരിടത്തും നീതികിട്ടിയില്ല. കുഞ്ഞയ്യപ്പനെന്ന സാധാരണ സഖാവിനെക്കാള്‍ വളരെ മേലെയായിരുന്നു പത്രാധിപരുടെ പണത്തിന്റെ ശക്തി. പാര്‍ട്ടിയുടെ നേതാക്കളെല്ലാം അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കുന്നവരായിരുന്നു. സന്നിഗ്ധഘട്ടങ്ങളിലെല്ലാം പണം നല്കി പാര്‍ട്ടിയെയും നേതാക്കളെയും സഹായിക്കാന്‍ പത്രാധിപരുണ്ടായിരുന്നു. പണമില്ലാത്ത, പട്ടിണിക്കാരനായ കുഞ്ഞയ്യപ്പന് തികഞ്ഞ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി മുണ്ടുമുറുക്കി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. എവിടെനിന്നും നീതികിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് കുഞ്ഞയ്യപ്പന് മരിച്ചത്. ആ ആത്മഹത്യാക്കുറിപ്പ് പാര്‍ട്ടി നടപടികളോടുള്ള കടുത്ത വിമര്‍ശനമായിരുന്നു. എല്ലാക്കാലത്തും സിപിഎം വച്ചുപുലര്‍ത്തുന്ന അനീതിയോടുള്ള പ്രതിഷേധമായിരുന്നു.
‘ശേഷക്രിയ’യിലെ കുഞ്ഞയ്യപ്പന് സുകുമാരന്‍ തന്നെയല്ലേ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”എന്റെ എല്ലാ കഥകളും ആത്മാംശമുള്ളതാണ്….” കഥയിലെ കുഞ്ഞയ്യപ്പന് അനുഭവിച്ച ജീവിതയാതനകള്‍ എല്ലാം സുകുമാരനും അനുഭവിച്ചിട്ടുണ്ട്. അനുഭവങ്ങളില്‍ നിന്നൂറിവന്ന ചോര ചാലിച്ചെഴുതിയതാണ് അദ്ദേഹത്തിന്റെ രചനകളെല്ലാം. മലയാളനോവല്‍ സാഹിത്യത്തിലെ മാസ്റ്റര്‍പീസുകളുടെ കൂട്ടത്തിലാണ് ‘ശേഷക്രിയ’യ്ക്കും സ്ഥാനം. കമ്മ്യൂണിസത്തെ മാത്രമല്ല അദ്ദേഹം വിമര്‍ശിച്ചത്. മുതലാളിത്തവും അദ്ദേഹത്തിന്റെ എഴുത്തിന്റെ കാഠിന്യമറിഞ്ഞു. മുതലാളിത്തത്തെ ചോദ്യം ചെയ്യുന്ന ‘ആശ്രിതരുടെ ആകാശം’ പോലുള്ള നോവല്ലകളും ചെറുകഥകളും രചിച്ച എം. സുകുമാരന്‍ തന്നെയാണ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയെ വിമര്‍ശിക്കുന്ന ‘ശേഷക്രിയ’യും രചിച്ചത്.
എപ്പോഴും എഴുതുന്ന എഴുത്തുതൊഴിലാളിയായിരുന്നില്ല അദ്ദേഹം. തന്റെ എഴുത്തിനെ ആരെങ്കിലും പ്രമോട്ട് ചെയ്യണമെന്നും അദ്ദേഹം ആഗ്രഹിച്ചില്ല. നിരൂപണമെഴുത്തിനും അഭിമുഖത്തിനുമൊന്നും നിന്നുകൊടുക്കാത്തതും അതിനാലായിരുന്നു. എന്തെങ്കിലും പറയണമെന്നു തോന്നുമ്പോള്‍ മാത്രം എഴുതുക എന്നതായിരുന്നു രീതി. എഴുത്തിനിടയില്‍ വര്‍ഷങ്ങളുടെ ഇടവേള വന്നതങ്ങനെയാണ്. ഓരോ കഥയെഴുതിക്കഴിയുമ്പോഴും ഇതവസാനത്തേതാണെന്ന് പ്രഖ്യാപിച്ച് അദ്ദേഹം പേനയടച്ചുവച്ചു. പക്ഷേ, വീണ്ടും എഴുതി. അങ്ങനെയായപ്പോള്‍ ഒന്നില്‍ കൂടുതല്‍ കഥകള്‍ അദ്ദേഹത്തിന്റെ അവസാന കഥയായി.
2008 ഡിസംബര്‍മാസം 13 ലെ രാത്രിയില്‍ സുകുമാരന്റെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അദ്ദേഹം ഒന്നുകൂടി പറഞ്ഞു. ”ശേഷക്രിയയിലെ കഥാപാത്രങ്ങള്‍ ഇന്നിന്റേത് മാത്രമല്ല. എല്ലാക്കാലത്തേക്കുമുള്ളതാണ്. മരണമില്ലാത്ത കഥാപാത്രങ്ങളാണതെല്ലാം….”. വര്‍ഷമിത്ര കഴിഞ്ഞിട്ടും ശേഷക്രിയ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: