കൊച്ചി: സുപ്രീംകോടതി വിധിയുടെ പേര് പറഞ്ഞ് നാടുമുഴുവന്‍ ബാറുകള്‍ തുറക്കാനുള്ള നീക്കം ബാര്മുതലാളിമാര്ക്കുള്ള പ്രത്യുപകാരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഈ നീക്കത്തില്‍ നിന്ന് ഇടതു മുന്നണി പിന്മാറണം, അദ്ദേഹം ആവശ്യപ്പെട്ടു.
ബാറുകളല്ല, സ്കൂളുകളാണ് തുറക്കാന്‍ പോകുന്നതെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാരാണ് പിണറായി വിജയന്റേത്. ഇത്തരത്തില്‍ വ്യാജവാഗ്ദാനം നല്കി ജനങ്ങളെ വഞ്ചിച്ചതിന് ഇടതുമുന്നണി മാപ്പു പറയണം. വരുംതലമുറയോടല്ല, ബാര്‍ മുതലാളിമാരോടാണ് ഇടത് മുന്നണിക്ക് ബാധ്യതയെന്ന് തെളിഞ്ഞു.
പതിനായിരത്തിന് മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളിലും ബാറുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നടപടി കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലും.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ബാര്‍ഹോട്ടല്‍ മുതലാളിമാരില്‍ നിന്ന് കിട്ടിയ സഹായത്തിന് പ്രത്യുപകാരമാണ് ഇടതു മുന്നണിയുടെ ഈ തീരുമാനം. ബാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കെ.എം. മാണിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തല്‍ ഇതിനോട് കൂട്ടിവായിക്കണം, കുമ്മനം പറഞ്ഞു.
കാര്യസാദ്ധ്യത്തിനായി ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങിയ സിപിഎം നേതാക്കള്‍ ഇപ്പോള്‍ അവരുമായി ഏറ്റുമുട്ടിലിന് ഇറങ്ങുന്നത് വഞ്ചനയാണ്, കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: