ആലപ്പുഴ: എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ചേര്‍ത്തല തുറവൂര്‍ തണ്ണീര്‍മുക്കം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി എട്ടു പേര് പിടിയിലായി. പിടിയലായവരില് പ്രായപൂര്‍ത്തിയാകാത്ത രണ്ടു ഹയര്‍ സെക്കന്‍ഡ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.
ഇവരില്‍ നിന്നും അരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു. വിദ്യാര്‍ത്ഥികളെ കൂടാതെ വൈക്കം വെച്ചുര്‍, കുടവെച്ചൂര്‍ സ്വദേശികളായ പനംതറ വീട്ടില്‍ ഹരിശങ്കര്‍ (21), കരിയില്‍ വീട്ടില്‍ സുജിത്ത് (21), മുട്ടേല്‍ വീട്ടില്‍ ജിന്‍സ് വര്‍ഗ്ഗീസ് (21), ചേര്‍ത്തല തുറവൂര്‍ വേലന്‍ വാണിചിറ വീട്ടില്‍ അക്ഷയ്ദേവ്(21),) വളമംഗലം തെക്ക് ചെറുകണ്ണംതുരുത്തില് വീട്ടില്‍ ബിജിത്ത്(22), സഹോദരന് അജിത്ത് (22) എന്നിവരാണ് പിടിയിലായത്.
ചേര്‍ത്തല വളമംഗലം തണ്ണീര്‍മുക്കം എന്നിവടങ്ങളീല്‍ അസമയത്ത് യുവാക്കള്‍ കൂട്ടമായി ഇരിക്കുന്നതായി സമീപവാസികളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റയിഡു നടത്തിയത്. കുമരകത്ത് ഹൗസ് ബോട്ടില്‍ ജോലിചെയ്യുന്ന ഹരിശങ്കര്‍ ബാഗ്ലൂരില്‍ നിന്നുമാണു കഞ്ചാവ് എത്തിച്ചത്.
അവിടെ നിന്നും എത്തിച്ച കഞ്ചാവ് ചെറിയ പൊതികളിലാക്കിയാണു വില്പന നടത്തിയിരുന്നത്, ഹരിശങ്കറിന്റെ കൂടെ ചേര്‍ത്തലയില്‍ ഐടിഐയില്‍ പഠിച്ചിരുന്നവരും സുഹൃത്തുക്കളുമാണ് പിടിയിലായ മറ്റുള്ളവര്‍. ഇവര്‍ ഹരിശങ്കറില്‍ നിന്നും കഞ്ചാവ് വാങ്ങി കൈവശം വച്ചവരും കഞ്ചാവ് ഉപയോഗിയ്ക്കുന്നിതിനിടയിലാണ് പിടിയിലായത്.
ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസറന്മാരായ എന്‍. ബാബു, ജി. ഫെമിന്‍, എം.കെ. സജിമോന്‍, കുഞ്ഞുമോന്, സിവില്‍ എക്സൈസ് ഓഫീസറന്മാരായ അരുണ്‍, അനില്‍കുമാര്‍, ബിപിന്‍ ഡ്രൈവര്‍ വിപിനചന്ദ്രന്‍ എന്നിവരാണു റയിഡു നടത്തിയത്.
മദ്യം മയക്കുമരുന്ന് വ്യാജമദ്യം സ്പിരിറ്റ് എന്നിവയുടെ ഉപയോഗം വില്പന എന്നിവ സംബന്ധിയ്ക്കുന്ന രഹസ്യ വിവരങ്ങളും പരാതികളും 9400069494, 9400069495, 0477-2251639 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളീച്ചറിയ്ക്കണമെന്ന് എക്സൈസ സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: