ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ്ങിനെ വധിച്ച കേസില്‍ സിഖ് ഭീകരന് ജഗതാര്‍ സിങ് താരക്ക് ജീവപര്യന്തം. താര കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച ചണ്ഡീഗഡിലെ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. 95 ആഗസ്റ്റ് 31നാണ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ്ങും മറ്റു പതിനേഴു പേരും പഞ്ചാബ് ഹരിയാന സെക്രട്ടറിയേറ്റിനു പുറത്തു വച്ച് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നത്.
പഞ്ചാബ് പോലീസിലെ കോണ്‍സ്റ്റബിള്‍ ദിലാവര്‍ സിങ്ങായിരുന്നു മനുഷ്യ ബോംബായി പൊട്ടിത്തെറിച്ചത്. സിഖ് ഭീകരത കത്തി നിന്ന സമയത്ത് താരയുടെ നേതൃത്വത്തില്‍ സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നുവെന്നാണ് കേസ്. ഖാലിസ്ഥാനു വേണ്ടി വാദിച്ചിരുന്ന താരയും കൂട്ടരും നടത്തിയ ചാവേറാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്വതന്ത്ര്യസമരക്കാലത്ത് മൈക്കള്‍ ഒഡയര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ വധിച്ച ഷഹീദ് ഉദ്ധം സിങ്ങില്‍ നിന്നാണ് തങ്ങള്‍ക്ക് പ്രചോദനം ലഭിച്ചതെന്നാണ് താര കോടതിയില്‍ വാദിച്ചത്. പഴയ കാര്‍ സംഘടിപ്പിച്ച് അതിലാണ് ബോംബുമായി ദിലാവര്‍ സിങ് ബിയാന്ത് സിങ്ങിന്റെ വാഹനവ്യൂഹത്തില്‍ ഇടിച്ചുകയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: