പാട്ന: മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യയെപ്പറ്റി പറയുന്നവര്‍ കര്‍ണ്ണാടകത്തിലെ ആത്മഹത്യകള്‍ കൂടിയത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി രാധാമോഹന്‍ സിങ്. ഇവിടുത്തെ കര്‍ഷക ആത്മഹത്യകള്‍ 2016ല്‍ 32 ശതമാനമായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ശിവസേന എംപി സഞ്ജയ് റൗത് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ(എന്‍സിആര്‍ബി) റിപ്പോര്‍ട്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോര്‍ട്ട് പ്രകാരം 2015ല്‍ സംസ്ഥാനത്ത് 1,569 കര്‍ഷകര്‍ ജീവനൊടുക്കി. 2016ല്‍ ഇത് 2079 ആയി. ഇതില്‍ 861 പേര് കാര്‍ഷിക തൊഴിലാളികളാണ്. ബാക്കി 1212 പേര് ഉത്പ്പാദകരും.
അതേസമയം രാജ്യമൊട്ടാകെ കര്‍ഷക ആത്മഹത്യാ നിരക്ക് 10 ശതമാനം കുറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സമയത്താണ് കര്‍ണ്ണാടകയില്‍ 32 ശതമാനം കൂടിയത്. 2016ല്‍ രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ 9.77 ശതമാനം കുറഞ്ഞിട്ടുണ്ട്. 2015 ല്‍ 12,602 ആയിരുന്നത് 11,370 ആയാണ് കുറഞ്ഞിരിക്കുന്നത്.
2016ല്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. 1,111 കര്‍ഷക തൊഴിലാളികളും 2,550 ഉത്പ്പാദകരുമടക്കം 3,661 പേരാണ് 2016ല്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. 2015ല്‍ ഇത് 4,291 പേരായിരുന്നു. രണ്ടാം സ്ഥാനം കര്‍ണ്ണാടകത്തിനും മൂന്നാമത് മധ്യപ്രദേശുമാണ്. 2016ല്‍ 1,321 പേര് ജീവനൊടുക്കി. മുന്‍ വര്‍ഷം ഇത് 1,290 ആയിരുന്നു.
ആന്ധ്രപ്രദേശാണ് നാലാമത്. 2015ല്‍ സംസ്ഥാനത്ത് 916 പേര് കര്‍ഷക ആത്മഹത്യ ചെയ്തെന്നത് 2016ല്‍ എത്തിയപ്പോള്‍ 804 ആയി കുറഞ്ഞു. 2015ല്‍ ബാങ്ക് വായ്പ മുതലായ ബാധ്യതകളാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. അതേസമയം 2014നുശേഷം കര്‍ഷക ആത്മഹത്യ ചെയ്യുന്നവരെ കര്‍ഷകരെന്നും, തൊഴിലാളികളെന്നും രണ്ടായി തരം തിരിച്ചാണ് എന്‍സിആര്‍ബി കണക്കുകള്‍ പുറത്തുവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: