കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി ശുപാര്‍ശ ചെയ്ത പട്ടിക പുന:പരിശോധിക്കണമെന്ന് പട്ടികജാതിമോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. 9 വര്‍ഷത്തിനിടയില്‍ പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഒരു ജഡ്ജിയെപ്പോലും ശുപാര്‍ശ ചെയ്യാത്തതും നിയമിക്കാത്തതും നീതിനിഷേധമാണ്.
ഭരണഘടനയുടെ അനുച്ഛേദം 16(4) പ്രകാരം പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഉദ്യോഗത്തില്‍ സംവരണം ലഭിക്കുന്നു. അനുച്ഛേദം 35ല്‍ സര്‍വ്വീസ് രംഗത്ത് പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളുടെ അവകാശങ്ങളും പ്രതിപാദിക്കുന്നുണ്ട്. ജുഡീഷ്യറിയില്‍ പട്ടികവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുംവിധം നടപടികള്‍ ആവിഷ്ക്കരിക്കണമെന്ന് 1997-98ല്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.
ജഡ്ജിമാരുടെ നിയമനത്തില്‍ ഇപ്പോള്‍ ശുപാര്‍ശ ചെയ്തിട്ടുള്ള ലിസ്റ്റ് ഏകപക്ഷീയമാണ്. ഭരണഘടനാപരമായി പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന അര്‍ഹരായവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തണം. ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
പട്ടികജാതി വിഭാഗങ്ങള്‍ക്ക് പ്രാധിനിത്യം വേണം: എം.കെ.കുഞ്ഞോല്‍
ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം വേണമെന്ന് ഹരിജന്‍സമാജം സംസ്ഥാന പ്രസിഡന്റ് എം.കെ. കുഞ്ഞോല്‍ ആവശ്യപ്പെട്ടു. ഹൈക്കേടതിയില്‍ ജഡ്ജിമാരുടെ പ്രാതിനിധ്യമനുസരിച്ച് നിയമനത്തില്‍ പത്ത് ശതമാനം സംവരണം പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്‍കേണ്ടതാണ്. കൊളീജിയം ശുപാര്‍ശ നല്കുമ്പോള് പട്ടികജാതിക്കാരെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാവര്ക്കും പ്രാധിനിത്യം വേണം: അഡ്വ. ജയശങ്കര്‍
ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ എല്ലാവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കേണ്ടതായിരുന്നുവെന്ന് പ്രമുഖ അഭിഭാഷകന് അഡ്വ.എ. ജയശങ്കര്‍. വനിതകളെയും പട്ടികജാതി വിഭാഗങ്ങളെയും കൊളീജിയം പരിഗണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: