തിരുവനന്തപുരം : അന്തരിച്ച പ്രമുഖ സാഹിത്യകാരന് എം.സുകുമാരന്‍ അന്ത്യാഞ്ജലി. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വൈകിട്ട് അഞ്ചുമണിയോടെ തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്ന എം.സുകുമാരന്‍ വെള്ളിയാഴ്ച രാത്രിയാണ് അന്തരിച്ചത്. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ സുകുമാരന്‍ അദ്ദേഹം അരനൂറ്റാണ്ടിലധികം ചെലവഴിച്ച തലസ്ഥാനത്ത് തന്നെ ബന്ധുക്കള്‍ അന്ത്യവിശ്രമമൊരുക്കി. കോട്ടയ്ക്കകം പ്രശാന്ത്നഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു. സുകുമാരന്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെത്തി. കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്, നടന് ഇന്ദ്രന്‍സ് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
1963 മുതല്‍ തിരുവനന്തപുരത്തെ അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ജോലി നോക്കിയിരുന്ന സുകുമാരനെ ഇടതു ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിരിച്ചുവിട്ടു. ഇടതുവിമര്ശനത്തിലൂന്നിയ ശേഷക്രിയ എന്ന നോവലിന്റെ പേരില്‍ പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്തായി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും രണ്ട് തവണ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: