ന്യൂദല്‍ഹി: ത്രിപുരയില്‍ ഇടത് വോട്ടുകളും ബിജെപിയിലേക്ക് ഒഴുകിയെന്ന് പോളിറ്റ് ബ്യൂറോ. ഇടത്പക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വോട്ടര്‍മാര്‍ മുഴുവനും ബിജെപിയിലേക്ക് ചാഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റം തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സാധിച്ചില്ലെന്നും പിബി വിലയിരുത്തി.
കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചതാണ് പരാജയത്തിന് കാരണമായി നേരത്തെ സിപിഎം പറഞ്ഞിരുന്നത്. വോട്ടിംഗ് ശതമാന കണക്കുകള്‍ ചൂണ്ടിക്കാട്ടി ജനപിന്തുണ നഷ്ടപ്പെട്ടിട്ടില്ലെന്ന് വിശദീകരിക്കാനും ശ്രമിച്ചു. എന്നാല്‍ ഇതിന് വിപരീതമാണ് പിബിയുടെ വിലയിരുത്തല്‍.
ഭരണത്തിലെ പാളിച്ചകളാണ് ദയനീയ തോല്‍വിക്ക് കാരണമെന്ന അഭിപ്രായമാണ് പാര്‍ട്ടിയിലുള്ളത്. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ സാധിച്ചില്ലെന്ന കുറ്റസമ്മതവും പിബിയിലുണ്ടായി. ഇത് ഫലത്തില്‍ മണിക് സര്‍ക്കാരിന്റെ ഭരണ പരാജയം തുറന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. തൊഴിലില്ലായ്മ, ഏഴാം ശമ്പളക്കമ്മീഷന് നടപ്പാക്കാത്തത്, ആദിവാസി മേഖലകളിലെ പിന്നാക്കാവസ്ഥ തുടങ്ങിയവ ഭരണവിരുദ്ധ വികാരമുണ്ടാക്കി.
ആദിവാസി പാര്‍ട്ടിയായ ഐപിഎഫ്ടിയുമായി ബിജെപി സഖ്യമുണ്ടാക്കിയത് തിരിച്ചടിയായി. ഐപിഎഫ്ടി വിഘടനവാദ സംഘടനയാണെന്ന പ്രചാരണം ഏശിയില്ല. ആദിവാസി മേഖലകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനും സാധിച്ചു. പണമൊഴുക്കി ദേശീയ നേതാക്കളെ ഇറക്കി ബിജെപി കളംനിറഞ്ഞപ്പോള്‍ പ്രചാരണത്തില്‍ പാര്‍ട്ടി പിന്നിലായെന്നും സിപിഎം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: