ചെങ്ങന്നൂര്‍: മദ്യലഹരിയില്‍ ഡിവൈഎഫ്ഐക്കാര്‍ തമ്മില്‍തല്ലിയ സംഭവം രാഷ്ട്രീയ സംഘര്‍ഷമാക്കി തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനുള്ള സിപിഎം ശ്രമം. ഡിവൈഎഫ്ഐ മുറിയായിക്കര യൂണിറ്റ് സെക്രട്ടറി പാണ്ടനാട് നോര്‍ത്ത് പുല്ലാംപറമ്പില് രാജേഷ് (29), ബന്ധു പാണ്ടനാട് നെട്ടൂര്‍ ബിജേഷ് (27), പാണ്ടനാട് കുട്ടുമത്ര ലക്ഷംവീട് കോളനിയില്‍ സുജിത്ത് (29) എന്നിവരാണ് മദ്യലഹരിയില്‍ പരസ്പരം അക്രമിച്ചത്.
ആക്രമണത്തില്‍ പരിക്കേറ്റ ഇവരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.10ന് രാജേഷിന്റെ വീട്ടിലാണ് സംഭവം. ബിജേഷിന്റെ തലക്ക് പരിക്കേറ്റത് ബിയര്‍ കുപ്പികൊണ്ടുളള അടിമൂലമാണെന്നും ആശുപത്രിയിലും പോലീസിനോടും ഇവര്‍ പറഞ്ഞു. എന്നാല്‍ സംഘര്‍ഷത്തിലുള്‍പ്പെട്ട എല്ലാവരും ബന്ധുക്കളാണെന്ന് ചെങ്ങന്നൂര്‍ പോലീസ് പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വീട്ടുവഴക്കുകളും മദ്യപര്‍ തമ്മിലുള്ള വഴക്കും രാഷ്ട്രീയ സംഘര്‍ഷമായി ചിത്രീകരിച്ച് വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാണ് സിപിഎം നേതാക്കളുടെ ശ്രമം.
സംഘര്‍ഷത്തില്‍ ബിജെപിക്കോ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കോ ബന്ധമില്ലെന്ന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍ പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ബന്ധുക്കളുമായ ഇവര്‍ തമ്മിലടിക്കുകയായിരുന്നു. ഇത് രാഷ്ട്രീയ സംഘര്‍ഷമായി ചിത്രീകരിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുളള സിപിഎമ്മിന്റെ തന്ത്രമാണിത്.
ആക്രമണത്തിനിരയായവരെ ശരിയായി ചോദ്യം ചെയ്യണമെന്നും ആക്രമണകാരണമെന്തെന്ന് പൊലീസ് നിഷ്പക്ഷമായി അന്വേഷിച്ച് കണ്ടെത്തണമെന്നും സജു ഇടക്കല്ലില്‍ ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ഇനിയും ഇത്തരം വ്യാജ ആക്രമണങ്ങളും വാര്‍ത്തകളും സൃഷ്ടിക്കുമെന്നും ജനം ഇത് തിരിച്ചറിയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: