ന്യൂദല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തെ നേരിടാന്‍ പാര്‍ട്ടി തയ്യാറെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. 2019ലെ തെരഞ്ഞെടുപ്പ് മോദിയും മറ്റുള്ളവരും തമ്മിലുള്ള പോരാട്ടമാകുന്നത് സ്വാഗതം ചെയ്യുന്നു. നേരത്തെ ഇന്ദിരാ ഗാന്ധിയും മറ്റുള്ളവരും എന്നതായിരുന്നു സ്ഥിതി. ഇപ്പോളത് മോദിയും മറ്റുള്ളവരും എന്നായി മാറി. രാജ്യത്തെ ഏറ്റവും ശക്തിയുള്ള പാര്‍ട്ടി ബിജെപിയാണെന്നാണ് ഇത് തെളിയിക്കുന്നത്. മിടുക്കനായ പ്രധാനമന്ത്രിയെ വേണോ മഴവില്‍ സഖ്യം വേണോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്.
യുപി ഉപതെരഞ്ഞെടുപ്പ് ഫലം യോഗി സര്‍ക്കാരിന്റെ വിലയിരുത്തലല്ല. ബിജെപി മികച്ച ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് യുപി. പരാജയം പാര്‍ട്ടി ഗൗരവമായി കാണുന്നു. എസ്പിയും ബിഎസ്പിയും ഒന്നിച്ചു, പോളിംഗ് കുറഞ്ഞു തുടങ്ങി നിരവധി കാരണങ്ങള്‍ തോല്‍വിക്ക് പിന്നിലുണ്ട്. 2019ല്‍ സഖ്യത്തെ നേരിടാന്‍ ബിജെപി തയ്യാറാണ്. അമ്പത് ശതമാനത്തിലധികം വോട്ട് പാര്‍ട്ടി നേടും. കെട്ടിവച്ച കാശ് നഷ്ടപ്പെട്ട കോണ്‍ഗ്രസ,് എസ്പിയുടെ വിജയത്തില്‍ തുള്ളിച്ചാടുന്നത് പരിഹാസ്യമാണ്.
നരേന്ദ്ര മോദിക്ക് കീഴില്‍ ബിജെപി വലിയ വളര്‍ച്ചയുണ്ടാക്കിയതായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുന്നേറ്റം ചൂണ്ടിക്കാട്ടി ഷാ പറഞ്ഞു. ബിജെപിയുടെ ശക്തി കോണ്‍ഗ്രസ് നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പോലും തിരിച്ചറിയുന്നുണ്ട്. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ബിജെപിയുടെ ബൂത്ത് പ്രവര്‍ത്തനം ഖാര്‍ഗെ പരാമര്‍ശിച്ചിരുന്നു. എന്നിട്ടും കോണ്‍ഗ്രസ് സ്വപ്നം കാണുകയാണ്. അവര്‍ അതു തന്നെ ചെയ്യട്ടെ എന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കും. അവിശ്വാസ പ്രമേയത്തെ ഭയക്കുന്നില്ലെന്നും ലോക്സഭയില്‍ മുന്നൂറിലേറെ അംഗങ്ങളുള്ള എന്‍ഡിഎയ്ക്ക് ഇത് മറികടക്കാനാവുമെന്നും ഷാ വ്യക്തമാക്കി. എന്തിനാണ് അവിശ്വാസ പ്രമേയത്തിന് ഇത്രയും വൈകിയത്. ഞങ്ങള്‍ നേരിടാന്‍ തയ്യാറാണ്. പരാജയപ്പെടുമെന്ന് അറിയുന്നതിനാലാണ് കോണ്‍ഗ്രസ് ബഹളമുണ്ടാക്കി സഭ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത്-അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: