വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മില്‍ നടക്കാനിരുന്ന ഉഭയകക്ഷി ചര്‍ച്ച മാറ്റിവെച്ചു. അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി മൈക്ക് പോംപെയോ അധികാരമേല്‍ക്കാന്‍ വൈകുന്നതിനാലാണ് ചര്‍ച്ച മാറ്റിവെയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കഴിഞ്ഞ വര്‍ഷം വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ദ്വിദിന ഉഭയ കക്ഷി ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചത്.
വിദേശകാര്യം, പ്രതിരോധം എന്നീ മേഖലകളിലാണ് ചര്‍ച്ച. കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ചര്‍ച്ച നടത്താന്‍ ആലോചിച്ചിരുന്നു. എന്നാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്, അമേരിക്കന്‍ പ്രതിരോധ വകുപ്പ് സെക്രട്ടറി ജിം മാറ്റിസ്, മുന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സന് എന്നിവരുടെ സൗകര്യാര്‍ത്ഥം ഏപ്രില്‍ 18,19 തീയതികളിലേക്ക് ചര്‍ച്ച മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ പുതിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുടെ നിയമനം വൈകുന്നതിനാല്‍ ദ്വിദിനചര്ച്ച വീണ്ടും മാറ്റിവെയ്ക്കേണ്ടതായി വന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചര്‍ച്ച വൈകുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: