പൊതുവിദ്യാഭ്യാസം, ചികിത്സാ സംവിധാനങ്ങള്‍, യാത്രാസൗകര്യം, വാര്‍ത്താവിനിമയം, സാങ്കേതികവിദ്യ, പൊതുവിപണി, സ്ത്രീസുരക്ഷ-ഒരു നാടിന്റെ ജീവിതഗുണനിലവാരം നിര്‍ണ്ണയിക്കുന്നതിനുള്ള സൂചനകളാണിതൊക്കെ. അന്യസംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതില്‍ മിക്കതിലും കേരളത്തിന്റെ നില ഉയര്‍ന്നതാണെന്ന് പറയാന്‍ കഴിയും. നടന്നെത്താവുന്ന ദൂരത്തില്‍ പ്രൈമറി സെക്കന്‍ഡറി സ്കൂളുകള്‍, ഓരോ ജില്ലയിലും നിരവധി കോളേജുകള്‍, നിരവധി സര്‍വ്വകലാശാലകള്‍-അങ്ങനെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ സമൃദ്ധമാണിവിടെ. അക്ഷരജ്ഞാനം അലങ്കാരമായി കരുതിയ തലമുറകള്‍ ഓര്‍മ്മയായിക്കഴിഞ്ഞു. വിദ്യാസമ്പന്നരാണ് ഇന്നത്തെ മലയാളികള്‍.
നവോത്ഥാനനായകരായ യുഗപുരുഷന്മാര് നമുക്കുണ്ടായിട്ടുണ്ട്. വിദ്യകൊണ്ടു പ്രബുദ്ധരാകാനും സംഘടിച്ചു ശക്തരാകാനുമുള്ള ഉദ്ബോധനം നേരത്തെതന്നെ ഇവിടെ മുഴങ്ങിയിട്ടുണ്ട്. ഗ്രാമഗ്രാമാന്തരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രന്ഥാലയ ശൃംഖല നമ്മുടെ മാത്രം സവിശേഷതയാണ്. പിറക്കുന്ന കുഞ്ഞുങ്ങള്‍ മുഴുവന്‍ സ്കൂളിലെത്തുന്ന നാടാണിത്. പത്താം തരംവരെയെങ്കിലും കൊഴിഞ്ഞുപോകാതെ അവരെ കാത്തുസൂക്ഷിക്കാനും നമുക്കാവുന്നുണ്ട്.
വസ്തുതകള്‍ ഇങ്ങനെയായിട്ടും കുടുംബങ്ങള്‍ അസ്വസ്ഥതയിലും ആശങ്കയിലും അമര്‍ന്നുപോകുന്നു. നാളെയെന്ത് എന്ന ചോദ്യം വിഭ്രാന്തിയോടെ ഉന്നയിക്കപ്പെടുന്നു. തെളിഞ്ഞ കാഴ്ചപ്പാടോടെ കുടുംബത്തെ നയിക്കാന്‍ രക്ഷിതാക്കള്‍ക്കാവുന്നില്ല. ആവേശവും പ്രതീക്ഷകളും നിറയ്ക്കപ്പെടേണ്ട ബാല്യകൗമാരങ്ങള്‍ സമ്മര്‍ദ്ദങ്ങളാല്‍ ആടിയുലയുന്നു.യുക്തിഭദ്രമായ തീരുമാനങ്ങളെടുക്കുന്നതില്‍ പലരും പരാജയപ്പെടുന്നു. ആസൂത്രണത്തിന്റെയും കരുതലുകളുടെയും അഭാവം അപ്രതീക്ഷിതമായ ആഘാതങ്ങള്‍ക്കു കാരണമാകുന്നു. കാറ്റിലകപ്പെട്ട പായ്ക്കപ്പല്‍ പോലെ മലയാളിയുടെ കുടുംബജീവിതം ശാന്തിയും സമാധാനവുമില്ലാത്ത നട്ടപ്പൊരിച്ചിലാവുന്നു.
മദ്യവും മയക്കുമരുന്നും സുലഭമായ നാടായി കേരളം മാറിയിരിക്കുന്നു. കുടുംബകോടതികള്‍ വ്യവഹാരങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. വിവാഹമോചനക്കേസുകള് പെരുകുന്നു. കുറ്റകൃത്യങ്ങളും ആത്മഹത്യകളും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. ഭിക്ഷാടന മാഫിയ സൈ്വരവിഹാരം നടത്തുന്നു. മോഷണവും പിടിച്ചുപറിയും സ്ത്രീപീഡനവും നിത്യസംഭവമാകുന്നു. ആയിരക്കണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. എത്രയെങ്കിലും പെണ്‍കുട്ടികളെ കാണാതായിരിക്കുന്നു. ഒന്നിനും കൃത്യമായ കണക്കില്ലാത്തവിധം നിയമനീതിന്യായ വ്യവസ്ഥകള്‍ കൈമലര്‍ത്തുന്നു.
കൃഷി നമുക്ക് അന്യമായിരിക്കുന്നു. പരസ്പരം സംസാരിക്കാന്‍ പോലും സമയമില്ലാത്തവിധം സ്ക്രീനില്‍ കണ്ണുനട്ടിരിക്കുന്നവരായി നാം മാറിക്കൊണ്ടിരിക്കുന്നു. പ്രതികരണശേഷി നഷ്ടമായിരിക്കുന്നു. കുറ്റകൃത്യങ്ങളെക്കുറിച്ചു മാത്രം ചാനലുകളില്‍ വ്യത്യസ്ത പേരുകളില്‍ വ്യത്യസ്ത പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നു. വീടുകളിലും തൊഴിലിടങ്ങളിലും സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്നില്ല. അഴിമതിയും സ്വജനപക്ഷപാതവും സാര്‍വ്വത്രികമായിരിക്കുന്നു. അധികാര ശ്രേണികളിലുള്ളവര്‍ ധൂര്‍ത്തും കെടുകാര്യസ്ഥതയും അലങ്കാരമായി കരുതുന്നു. വെട്ടിപ്പും കള്ളക്കടത്തും വാര്ത്തയല്ലാതാവുന്നു. നാണംകെട്ടും സമ്പാദിക്കുക എന്നതു പരമലക്ഷ്യമായി കരുതപ്പെടുന്നു. നിത്യജീവിതത്തില്‍ മാതൃകകള്‍ ഇല്ലാതാവുന്നു.അത്യന്തം സങ്കീര്‍ണ്ണമായ സാമൂഹ്യാവസ്ഥയാണ് കേരളത്തിലുള്ളതെന്നു ചുരുക്കം.
സമൂഹജീവിതത്തെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ സമകാലീന പ്രതിസന്ധിയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്ന് ബാലഗോകുലം കരുതുന്നു. കുട്ടികളെ കേന്ദ്രസ്ഥാനത്തുനിര്‍ത്തി സാമൂഹ്യനവോത്ഥാനം സാധ്യമാക്കുകയാണ് ബാലഗോകുലത്തിന്റെ രീതി. കുട്ടിയിലൂടെ-കുടുംബത്തിലൂടെ, സമൂഹമുന്നേറ്റം-അതാണ് കാഴ്ചപ്പാട്.
കുട്ടിയെ സംസ്കരിച്ചെടുക്കുകയും അവനെ സാമൂഹ്യജീവിതത്തിനു പ്രാപ്തനാക്കുകയും ചെയ്യുന്ന സാമൂഹ്യഘടകമാണ് കുടുംബം. അതിനാല്‍ കുടുംബ നവീകരണത്തിലൂടെ മാത്രമേ സാമൂഹ്യമാറ്റം സാധ്യമാകൂ. കുട്ടികള്‍ പരിഗണിക്കപ്പെടാത്ത വീടുകള്‍ അക്കാരണം കൊണ്ടുതന്നെ ഛിദ്രമായിത്തീരും. വീടിനകത്തുള്ള കുഞ്ഞുങ്ങളാണ് വീടിന്റെ ഐശ്വര്യം. ഈ തിരിച്ചറിവില്‍നിന്നുതന്നെ മനഃപരിവര്‍ത്തനം തുടങ്ങേണ്ടതുണ്ട്.
സൂര്യനൊപ്പം ഉണരുക- കുടുബത്തിന്റെ ഉദാത്തത അതാണ്. ഓരോരുത്തര്‍ക്കും ഓരോ കര്‍ത്തവ്യമുണ്ട്. അത് എല്ലാവര്ക്കും അറിയുകയും ചെയ്യാം. സൂര്യനൊപ്പം കര്‍മ്മനിരതമാകുന്ന കുടുംബം ഐശ്വര്യസമൃദ്ധമാകും.
ഓരോ നാളും പിന്നിടുമ്പോഴാണ് കാലത്തിനു വലുപ്പമുണ്ടാകുന്നത്. കാലം ആസൂത്രണത്തിനു വഴങ്ങുന്നതല്ല. എന്നാല്‍ ഒരു ദിവസത്തെ കണിശമായി ആസൂത്രണം ചെയ്താല്‍ ആഴ്ചയെയും മാസത്തെയും വര്‍ഷത്തെയും ആസൂത്രണത്തിനു വിധേയമാക്കാം. ആസൂത്രണമുണ്ടെങ്കില്‍ ആശങ്കവേണ്ട.
കുടുംബജീവിതത്തെ ചിട്ടപ്പെടുത്തുന്ന കല. അതിലേക്ക് പ്രബുദ്ധകേരളത്തിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് സമ്പര്‍ക്കത്തിലൂടെ ബാലഗോകുലം ലക്ഷ്യമിടുന്നത്. മാതൃകയായി ഏതെങ്കിലുമൊന്ന് എടുത്തുകാണിക്കുകയല്ല, ഓരോ കുടുംബവും ഓരോ ജൈവഘടകമാണ് എന്തുവേണം എന്തുവേണ്ട എന്ന് തീരുമാനിക്കാമല്ലോ. ആദ്യം ഏത് വേണമെന്ന് തീരുമാനിക്കാമല്ലോ. ഇത് അത്യാവശ്യമാണോ, വൈകിയാല്‍ കുഴപ്പമുണ്ടോ എന്ന് തീരുമാനിക്കാമല്ലോ.
ഓരോന്നിനും മുന്‍ഗാമികള്‍ വഴി കാണിച്ചിട്ടുണ്ട്. കണ്ണുതുറന്നു നോക്കിയാല്‍ ആര്‍ക്കും അത് കാണാവുന്നതാണ്. എപ്പോഴും ഓര്‍ക്കുക- നാം നീങ്ങുന്നത് മുന്നോട്ടാണ്, പിറകോട്ടല്ല. എല്ലാം നല്ലതിനാണ്. നന്മ വരാനും വരുത്താനുമാണ്.
വീടകം സുതാര്യമായിരിക്കട്ടെ. അടക്കിവെയ്ക്കുന്നിടത്ത് വീര്‍പ്പുമുട്ടലുണ്ടാകും. അത് ജീവിതത്തെ അസഹ്യമാക്കും. തുറന്നുപറയുക. പറയുന്നതിലധികം കേള്‍ക്കുക. സ്വയം നല്ലതു വിചാരിക്കുക. മറ്റുള്ളവരെക്കുറിച്ചു നല്ലതു പറയുക. സല്ക്കര്മ്മങ്ങളില് സ്വയം അഭിനന്ദിക്കുക. മറ്റുള്ളവരേയും അഭിനന്ദിക്കുക. ഒരാള്‍ പോസിറ്റീവാണെങ്കില്‍ അതിന്റെ പ്രഭാവലയം അയാള്‍ക്കു ചുറ്റും രൂപംകൊള്ളും. അപ്പോള്‍ എല്ലാവരും അങ്ങനെയാണെങ്കിലോ? അത്തരം പ്രഭാപുര്‍ണ്ണമായ വീടുകളാണ് ബാലഗോകുലത്തിന്റെ ലക്ഷ്യം.
മക്കളെ ആദര്‍ശശാലികളാക്കി വളര്‍ത്തുക. സത്യസന്ധത, ഈശ്വരഭക്തി, ദേശസ്നേഹം, ലളിതജീവിതം, പ്രകൃതിസേവനം മുതലായ ആദര്‍ശങ്ങള്‍ പാലിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കുക. അച്ഛനില്‍ നിന്ന് ആദര്‍ശവും അമ്മയില്‍നിന്നു പ്രാര്‍ത്ഥനയും പരിശീലിച്ച കുട്ടികള്‍ ഒന്നുകൊണ്ടും തകരാതെ നേര്‍വഴിക്കു മുന്നേറുകതന്നെ ചെയ്യും.
ഈശ്വരാനുഗ്രഹത്താല്‍ നിങ്ങള്‍ക്കു ലഭിച്ച സന്താനസൗഭാഗ്യത്തെ അമ്പാടിയിലെ കണ്ണനെപ്പോലെ ലോകമംഗളത്തിനു വേണ്ടി വളര്‍ത്തിയെടുക്കുവാന്‍ സാധിക്കട്ടെ. ബാല്യം നേരിടുന്ന വെല്ലുവിളികള്‍ക്ക് പ്രതിവിധി തേടുകയാണ് ബാലഗോകുലം. സ്വധര്‍മ്മം പരിശീലിക്കാന്‍ കുട്ടിയ്ക്ക് അവസരം വേണമെന്ന് വീട്ടുകാര്‍ ചിന്തിക്കട്ടെ. അവരെ ആ വഴിക്കു ചിന്തിപ്പിക്കാന്‍ പ്രേരകമായ സമാജ സമ്പര്‍ക്ക തീര്‍ത്ഥയാത്രയാണ് നമ്മുടെ യജ്ഞം.ബാല്യം നേരിടുന്ന വെല്ലുവിളികള്‍ രക്ഷാകര്‍ത്താക്കളുമായി ചര്‍ച്ച ചെയ്യുക.
ഭാരതീയ ജീവിതശൈലി തിരിച്ചറിഞ്ഞു വളരാന്‍ പ്രേരിപ്പിക്കുക.രക്ഷാകര്‍ത്താക്കള്‍ക്ക് സഹായകരമായ ധര്‍മ്മബോധന സാമഗ്രികള്‍ എത്തിക്കുക.നിലവിലുള്ള കുടുംബാന്തരീക്ഷം കുട്ടിക്ക് എത്രമാത്രം ഗുണകരമാണ് എന്ന് കണ്ടെത്തുക.തുടങ്ങിയ ലക്ഷ്യവുമായി നടത്തുന്ന സമ്പര്‍ക്കയജ്ഞം ഏപ്രില്‍ 24-ന് സമാപിക്കും.
(ബാലഗോകുലം സംസ്ഥാന
അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: