കൊളംബോ: അവസാന പന്തില്‍ സിക്സര്‍ അടിച്ച് ദിനേശ് കാര്‍ത്തിക്ക് നിദഹാസ് ത്രിരാഷ്ട്ര ട്വന്റി 20 യില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ചു. ഫൈനലില്‍ അവര്‍ നാല് വിക്കറ്റിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു.
167 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ അഞ്ചു റണ്‍സ് വേണ്ടിയിരുന്നു. കാര്‍ത്തിക്ക് സിക്സര്‍ പൊക്കി ഇന്ത്യയെ വിജയത്തിലേക്ക് ഉയര്‍ത്തി. എട്ട് പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സറും അടിച്ച കാര്‍ത്തിക്ക് 29 റണ്‍സുമായി അജയ്യനായിനിന്നു.
രോഹിത് ശര്‍മ 56 റണ്‍സും മനീഷ് പാണ്ഡ്യ 28 റണ്‍സും നേടി.സ്പിന്നര്‍ യുവേന്ദ്ര ചഹലിന്റെ വിക്കറ്റ് കൊയ്ത്തില്‍ ഇന്ത്യ ആദ്യം ബാറ്റേന്തിയ ബംഗ്ലാദേശിനെ 166 റണ്‍സിലൊതുക്കി നിര്‍ത്തി. ചഹല്‍ 4 ഓവറില്‍ 18 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി.
ഓപ്പണര്‍ തമീം ഇക്ബാല്‍ (15), സൗമ്യ സര്‍ക്കാര്‍ (1) മുഷ്ഫിക്കര്‍ റഹിം (9) എന്നിവരെയാണ് ചഹല്‍ പുറത്താക്കിയത്. ഉനദ്ഘട്ട് നാല് ഓവറില്‍ 33 റണ്‍സിന് രണ്ടു വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഇരുപത് റണ്‍സിന് ഒരു വിക്കറ്റും വീഴ്ത്തി.
ബംഗ്ലാദേശിന്റെ സബീര്‍ റഹ് മാന്‍ മാത്രമാണ് പിടിച്ചുനിന്നത്്. 50 പന്തില്‍ ഏഴു ഫോറും നാല് സിക്സറും അടിച്ച് 77 റണ്‍സ് നേടി. ഒടുവില്‍ ഉനദ്ഘടിന്റെ പന്തില്‍ സബീറിന്റെ വിക്കറ്റ് തെറിച്ചു.
ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് ഏഴു റണ്‍സുമായി റണ്‍ ഔട്ടായി. ശ്രീലങ്കക്കെതിരായ അവസാന മത്സരത്തില്‍ ബം്ഗ്ലാദേശിനെ വിജയത്തിലെത്തിച്ച മൊഹമ്മദുള്ളയും റണ്‍ ഔട്ടായി. 21 റണ്‍സാണ് മൊഹമ്മദുള്ളയുടെ സമ്പാദ്യം. മിര്‍സ 19 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: