വഡോദര: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഓസീസ് തൂത്തുവാരി. അവസാന മത്സരത്തില്‍ 97 റണ്‍സിന് ഇന്ത്യയെ തകര്‍ത്താണ് അവര്‍ 3-0 ന് പരമ്പര നേടിയത്്.
അലിസ ഹീലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ (133) മികവില്‍ ഓസീസ് വനിതകള്‍ 50 ഓവറില്‍ ഏഴു വിക്കറ്റിന് 332 റണ്‍സ് പടുത്തുയര്‍ത്തി. വമ്പന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 44.4 ഓവറില്‍ 235 റണ്‍സിന് പുറത്തായി.
സ്മൃതി മന്ദാനയും റോഡ്രിഗ്സും ആദ്യ വിക്കറ്റില്‍ 101 റണ്‍സ് നേടി മികച്ച തുടക്കം സമ്മാനിച്ചെങ്കിലും ഇന്ത്യക്ക് വിജയം എത്തിപ്പിടിക്കാനായില്ല. മന്ദാന 52 റണ്‍സോടെ ടോപ്പ് സ്കോററായി. റോഡ്രിഗ്സ് 42 റണ്‍സ് കുറിച്ചു. ക്യാപ്റ്റന്‍ മിതാലി രാജ് 21 റണ്‍സിനും ഡി ബി ശര്‍മ 36 റണ്‍സിനും പുറത്തായി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ഓപ്പണര്‍ അലിസ ഹീലിയുടെ സെഞ്ചുറിയിലാണ് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. 115 പന്തില്‍ പതിനേഴ് ഫോറും രണ്ട് സിക്സറും അടിച്ച് അലിസ 133 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. അലിസയാണ് കളിയിലെ താരം.
ആദ്യ രണ്ട് മത്സരങ്ങളിലും ഓസീസ് വനിതകള്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: