തൃശൂര്‍: മുച്ചക്ര സൈക്കിളിലിരുന്ന് ലോകത്തിന്റെ കാഴ്ചകള്‍ കാണുകയാണ് ബ്രിട്ടീഷ് ദമ്പതികളായ ഡേവിഡും ഹെലനും. ബൈക്കും കാറുമെല്ലാം ഒഴിവാക്കി ലോകസഞ്ചാരത്തിന് മുച്ചക്ര സൈക്കിള്‍ തെരഞ്ഞെടുത്ത ഇവര്‍ ഇപ്പോള്‍ കേരളത്തിലുണ്ട്.
രണ്ട് വര്‍ഷം മുന്‍പ് ഇംഗ്ലണ്ടില്‍ നിന്ന് തുടങ്ങിയ യാത്ര 43 രാജ്യങ്ങള്‍ പിന്നിട്ടാണ് ഇന്ത്യയിലെത്തിയത്. പല സംസ്ഥാനങ്ങളും സന്ദര്‍ശിച്ചു. തമിഴ്നാട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. തൃശൂരിലെത്തിയ അവര്‍ കൊടുങ്ങല്ലൂര്‍ വഴി എറണാകുളത്തേക്ക് പോയി.
ലോകത്ത് ഒരു രാഷ്ട്രത്തിനും അവകാശപ്പെടാനില്ലാത്ത സവിശേഷതകളുടെ കലവറയാണ് ഇന്ത്യയെന്ന് ഡേവിഡും ഹെലനും പറഞ്ഞു. ഭാഷ, സംസ്കാരം, ഭക്ഷണരീതികള്‍, വിശ്വാസങ്ങള്‍ എന്നിവയുടെ വൈവിധ്യമാണ് ഇന്ത്യ. എന്നാല്‍, ഇന്ത്യയെന്ന വികാരം ഗ്രാമഗ്രാമാന്തരങ്ങളിലുണ്ട്, അവര്‍ പറഞ്ഞു. മംഗോളിയയില്‍ യാത്ര അവസാനിപ്പിക്കാണ് ഉദ്ദേശ്യം.
മുന്നില്‍ രണ്ട് ചക്രങ്ങളും പിന്നില്‍ ഒരു ചക്രമുള്ള ചാരുകസേരയില്‍ ഇരുന്ന് നിയന്ത്രിക്കാന്‍ പാകത്തില്‍ പ്രത്യേകം തയാറാക്കിയ സൈക്കിളിലാണ് ഇരുവരുടെയും സഞ്ചാരം. കടുത്ത ചൂടാണ് യാത്രയ്ക്ക് വെല്ലുവിളി.
ചൂട് അകറ്റാന്‍ തൊപ്പിയും പ്രത്യേക കണ്ണടയുമുണ്ട്. സൈക്കിളിന്റെ പിന്‍ഭാഗത്ത് മാതൃരാജ്യത്തിന്റെ പതാകയുമുണ്ട്. പിന്നിലെ സഞ്ചിയില്‍ വസ്ത്രങ്ങളും കുടിവെള്ളവും കരുതിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: