തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലില്‍ ആഞ്ഞുവീശിയ ശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ഇന്നലെ ഉച്ചയ്ക്ക് 1.45 നായിരുന്നു ഒരു ഗ്രാമത്തെയാകെ ദുരന്തമുഖമാക്കി കാറ്റിന്റെ സംഹാര താണ്ഡവം. അപ്രതീക്ഷിതമായി പെയ്ത മഴ കൂടിയായപ്പോള്‍ രക്ഷാ പ്രവര്‍ത്തനവും ഏറെ നേരം തടസപ്പെട്ടു.
ചുഴലിക്കാറ്റില്‍ കുറ്റിച്ചല്‍ പഞ്ചായത്തിലെ നിലമ, ഗ്രാമം, പച്ചക്കാട്, കള്ളോട് പ്രദേശങ്ങളിലായി തകര്‍ന്നത് മുപ്പതോളം വീടുകള്‍. പച്ചക്കാട് വിജയകുമാരി, ഗോപകുമാര്‍, ഗീതമ്മ, ഓമന, മുബീന എന്നിവരുടെ വീടിന്റെ മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി. പ്രദേശത്ത് പത്തു വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിലമയില്‍ തങ്കപ്പന്‍പിള്ള, സജീവ്, രാജമ്മ, ഗ്രാമത്തില്‍ കബീര്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇവിടെ എട്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുറ്റിച്ചല്‍ പഞ്ചായത്തിലെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണ് കാറ്റ് വീശിയടിച്ചത്. റബ്ബര്‍, മാവ്, പ്ലാവ്, ആഞ്ഞില് തുടങ്ങിയ മരങ്ങള്‍ കടപുഴകി വീണു. നിലമയില്‍ ഹെക്ടര്‍ കണക്കിന് ഭൂമിയിലെ കൃഷി നാമാവശേഷമായി. വന്മരങ്ങള് വീണ് മുപ്പതോളം വൈദ്യുത പോസ്റ്റുകള്‍ നിലംപതിച്ചു.
പ്രദേശത്തെ വൈദ്യുതിബന്ധം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: