കല്‍പ്പറ്റ: രണ്ട് മാസം മുന്‍പ് റാങ്ക് ലിസ്റ്റ് അട്ടിമറിച്ചും സംവരണം തകിടം മറിച്ചും ഇല്ലാത്ത തസ്തികകളിലേക്ക് കേരള വെറ്ററിനറി സര്‍വകലാശാല നടത്തിയ നാല് അധ്യാപക നിയമനങ്ങള്‍ കൂടുതല്‍ വിവാദങ്ങളിലേക്ക്.
ഇത്തരത്തില്‍ നിയമനം ലഭിച്ച ഒരു അധ്യാപകനെ സര്‍വകലാശാല മാനേജ്മെന്റ് കൗണ്‍സിലില്‍ മൃഗസംരക്ഷണ മേഖലയിലെ ഒഴിവിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതായാണ് അറിയുന്നത്. മികച്ച സംഭാവനകള്‍ നല്കിയ പ്രശസ്ത ശാസ്ത്രജ്ഞര്‍ക്കായി മാറ്റിവച്ചിരിക്കുന്ന തസ്തികയാണിത്. അനധികൃത നിയമനങ്ങള്‍ തുടര്‍ന്നും നടത്തുന്നതിന്റെ മുന്നോടിയായാണ് പ്രഗത്ഭരായ പല ശാസ്ത്രജ്ഞരെയും ഒഴിവാക്കി ഇത്തരം വ്യക്തികളെ നിയമിക്കുന്നതെന്ന് അധ്യാപക സംഘടനാ വക്താക്കള്‍ അറിയിച്ചു.
ഇതിനെതിരെ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് സംഘടനകള്‍. മൂന്നു മാസം മുന്‍പ് നടന്ന ഇത്തരം നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞിട്ടും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇപ്പോള്‍ അധികൃതരെ സമീപിക്കുകയാണ്. അനധികൃത നിയമനങ്ങള്‍ നടത്തി വെട്ടിലായ വൈസ് ചാന്‍സലറും രജിസ്ട്രാറും ഇപ്പോള്‍ ന്യായീകരിക്കുകയാണ്.
നിലവില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്ക് പട്ടിക കാലഹരണപ്പെട്ടിരിക്കുകയാണ്. ഈ പട്ടികയുടെ കാലാവധി നീട്ടി നിയമനം നടത്തുന്നതിനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഇതിനു പിന്നില്‍ നടക്കുന്നുണ്ടെന്നാണ് പരക്കെയുള്ള ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: