ന്യൂദല്‍ഹി: പദ്മവിഭൂഷണ് പി. പരമേശ്വരനും പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയ്ക്കും ഉജ്ജ്വല സ്വീകരണമൊരുക്കി ദല്‍ഹി മലയാളി സംഘടനകള്‍. പദ്മ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്നതിനായി എത്തിയ ഇരുവരെയും ഐഐഎംസി ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ദല്‍ഹി മലയാളികള്‍ ആദരിച്ചു. ആഗോള മലയാള സമൂഹത്തിന്റെ പ്രതിനിധികളാണ് ദല്‍ഹിയിലെ മലയാളി സമൂഹമെന്ന് പി. പരമേശ്വരന് പറഞ്ഞു.
ഫലേച്ഛ കൂടാതെ കര്‍മ്മ നിരതനായ സന്യാസിയാണ് പി. പരമേശ്വരനെന്ന് നാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള പറഞ്ഞു. ബ്രഹ്മചര്യത്തില്‍ നിന്ന് നേരിട്ട് സന്ന്യാസത്തിലേക്ക് ഉയര്‍ന്ന വ്യക്തിത്വമാണ് പരമേശ്വര്‍ജി. കേരളത്തിന്റെ സാംസ്ക്കാരിക മണ്ഡലത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ അമൂല്യങ്ങളാണ്, അധ്യക്ഷ പ്രസംഗത്തില്‍ ഓംചേരി പറഞ്ഞു.
മാനുഷിക കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന പരമേശ്വര്‍ജി രചിച്ച ഗ്രന്ഥങ്ങള്‍ ഏറെ ആധികാരികമാണ്. ആര്‍ഷ ഭാരത സംസ്ക്കാരത്തെപ്പറ്റിയുള്ള പരമേശ്വര്‍ജിയുടെ കാഴ്ചപ്പാടുകള്‍ ഏറെ ശ്രദ്ധേയമാണെന്നും ഓംചേരി പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സഹപാഠികളായിരുന്ന കാലം അദ്ദേഹം ഓര്‍മിച്ചു.
ഡോ. ആര്.ബാലശങ്കര്‍, പി.എഫ് കമ്മീഷണര്‍ വി.പി. ജോയി ഐഎഎസ്, എ. അജയകുമാര്‍ ഐഎഫ്എസ്, എംകെജി പിള്ള, ഐഐഎംസി ഡയറക്ടര്‍ ജനറല്‍ കെ.ജി. സുരേഷ്, ഡോ. ചന്ദ്രശേഖര്‍, ബാബു പണിക്കര്‍, മണിലാല്‍, എന്‍. വേണുഗോപാല്‍, എംആര്‍ വിജയന് എന്നിവര്‍ പ്രസംഗിച്ചു.
ചൊവ്വാഴ്ച വൈകിട്ട് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ പി.പരമേശ്വരനും ലക്ഷ്മിക്കുട്ടിയമ്മയും പദ്മ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: